OVS - ArticlesOVS - Latest NewsOVS-Kerala News

കോലഞ്ചേരി ആശുപത്രിയും മലങ്കര സഭയും

അടുത്ത കാലത്തായി കോലഞ്ചേരി എം.ഓ.എസ്.സി മെഡിക്കല്‍ കോളേജ് ആശുപത്രിയെ തകര്‍ക്കാന്‍ കൂടെ ലക്ഷ്യമിട്ട് നടത്തുന്ന  പ്രചരണങ്ങള്‍ക്ക്  മറുപടിയുമായി ആശുപത്രി സെക്രട്ടറി ജോയ് പി ജേക്കബ് രംഗത്ത്.ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു.

വിശദീകരണത്തിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,

1.പരിശുദ്ധ കാതോലിക്ക ബാവ പ്രസിഡന്റ് ആയി മലങ്കര സഭയാല്‍ രൂപീകൃതമായ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആണ് മലങ്കര ഓര്‍ത്തഡോക് സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ (Reg.No.ER6 of 1967).പരിശുദ്ധ ഔഗേന്‍ കാതോലിക്ക ബാവ 1970 സെപ്റ്റംബര്‍ 14-ന് ഈ സ്ഥാപനം കൂദാശ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു .

2.&3 2002-ല്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അനുഗ്രഹത്തോടും അനുമതിയോടും കൂടി സൊസൈറ്റിയുടെ സ്ഥാപന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി സെക്രട്ടറി എന്ന നിലയില്‍ മെഡിക്കല്‍കോളേജ് ആരംഭിക്കുകയും അതിനു നിലവിലുള്ള നിയമ പ്രകാരം ന്യൂനപക്ഷ പദവി (Minority Status) നേടിയെടുക്കയും ചെയ്തു

4.ഈ സ്ഥാപനം പരിശുദ്ധ കാതോലിക്ക ബാവ പ്രസിഡന്റ് ആയും കണ്ടനാട് മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്,ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് എന്നീ അഭിവന്ദ്യ തിരുമേനിമാര്‍ എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്റ് മാരായും ഒരു ഭരണസമിതിയുടെ കീഴില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.ജോയ് പി ജേക്കബ്‌ സെക്രട്ടറി ആയും അജു ജേക്കബ്‌ ട്രഷറര്‍ ആയും സണ്ണി പീറ്റര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു വരുന്നു.കൂടാതെ കൊച്ചി ഭദ്രാസനത്തിന്റെ യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനി പരിശുദ്ധ കാതോലിക്ക ബാവയുടെ നോമിനി എന്ന നിലയിലും അങ്കമാലി ഭദ്രാസനത്തിന്റെ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ,ശശി ഏലൂര്‍ ,ജോര്‍ജ് പോള്‍(2016)മുതല്‍ എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ട നിലയിലും വൈസ് പ്രസിഡന്റുമാരാണ്.

5.ഈ സ്ഥാപനം അതിന്‍റെ ഭരണഘടന അനുസരിച്ചു തിരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണസമിതിയുടെ കാലാകാലങ്ങളിലുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുന്നു.2002-ല്‍ കേരളത്തില്‍ സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍കോളേജുകള്‍ ആരംഭിച്ചപ്പോള്‍ ജോര്‍ജ് പോള്‍ സ്വാശ്രയ മേഖലയിലെ മെഡിക്കല്‍കോളേജ് അസോസിയേഷന്‍റെ സെക്രട്ടറി തിരെഞ്ഞെടുക്കപ്പെടുകയും ആ നിലക്ക് പ്രവര്‍ത്തിക്കുകയും ചെയ്തു.ഇപ്പോള്‍ കേരളത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന നാല് ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജുകള്‍ ഉള്‍പ്പെടുന്ന ‘കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറെഷന്റെ ‘വക്താവായി പ്രവര്‍ത്തിക്കുന്നു.കോളേജിന്റെ ഭരണത്തില്‍ നേരിട്ടോ അല്ലാതെ യാതൊരു പങ്കുമില്ല

6.ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പരിശുദ്ധ ബാവയും വൈസ് പ്രസിഡന്റുമാരായ അഭിവന്ദ്യ തിരുമേനിമാരും മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ പ്രതിനിധികളും കണ്ടനാട് ഭദ്രാസന കൌണ്‍സില്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ഭരണസമിതിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

7.പ.ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ,മെഡിസിന് രണ്ടു സീറ്റെങ്കിലും മലങ്കര സഭയുടെ കുട്ടികള്‍ക്ക് നല്‍കണമെന്ന കല്പന മെഡിക്കല്‍ കോളേജ് തള്ളിക്കളഞ്ഞു എന്ന ആരോപണം വാസ്തവവിരുദ്ധമാണ്.പ.ബാവ ഇത്തരത്തില്‍ ഒരു കല്പന നല്‍കിയിട്ടില്ല .എന്നാല്‍ ഈ കോളേജില്‍ MBBS അഡ്മിഷന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി 21 സീറ്റുകള്‍ ഓരോ വര്‍ഷവും ഓര്‍ത്തഡോക്സ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.ഓരോവര്‍ഷവും മുപ്പതിലധികം ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ MBBS ന് മെറിറ്റ്‌ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നേടുന്നു എന്നത് ശ്രദ്ധേയമാണ്.

8.ഓര്‍ത്തഡോക്സ്കാരായ വൈദീകരുടെയും അസോസിയേഷന്‍ അംഗങ്ങളുടേയും മക്കള്‍ക്ക് മേല്‍പ്പറഞ്ഞ സമവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

9.ആശുപത്രിയുടെ സ്ഥാപനത്തില്‍ മുഖ്യ പങ്കു വഹിച്ച കോലഞ്ചേരി പള്ളിക്ക് സ്ഥാപനത്തിന്‍റെ ഭരണത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉണ്ട് .പള്ളി പൊതുയോഗം തിരെഞ്ഞെടുത്തു ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അംഗീകരിച്ച ഒന്‍പത് പ്രതിനിധികള്‍ സ്ഥാപനത്തിന്റെ ഭരണ സമിതിയില്‍ അംഗങ്ങളാണ്.

10.ആശുപത്രി സ്ഥിതിചെയ്യുന്ന കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മാര്‍ സേവേറിയോസ്,തോമസ്‌ മാര്‍ അത്തനാസിയോസ് എന്നിവര്‍ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റുമാരാണ്.കൂടാതെ കണ്ടനാട് ഭദ്രാസന കൌണ്‍സില്‍ പ്രതിനിധി ഭരണ സമിതി അംഗമാണ്.

11.കണ്ടനാട് ഭദ്രാസനാധിപന്‍ എന്ന നിലയില്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയിലും ഭരണത്തിലും ഭാഗവാക്കാണ്.മലങ്കര  സഭയുടെ മെത്രാപ്പോലീത്തമാരായ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് ,യാക്കോബ് മാര്‍ ഐറേനിയോസ്,യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നീ അഭിവന്ദ്യ തിരുമേനിമാരും വൈസ് പ്രസിഡന്റ്മാര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു.

12.സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയായ പ.ബാവ തിരുമേനിയും അനുഗ്രഹാശിസ്സുകളളോടെ ഓരോ വര്‍ഷവും 21 സീറ്റുകള്‍ വീതം MBBS അഡ്മിഷന്‍ വേണ്ടി സംവരണം ചെയ്തിരിക്കുന്നു.നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു മെറിറ്റ്‌ അടിസ്ഥാനത്തില്‍ അല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍കോളേജിന് അനുമതിയില്ല.ഓരോ വര്‍ഷവും പ്രവേശനം കേരള ഗവണ്മെന്റ് രൂപീകരിച്ച പ്രവേശന മേല്‍നോട്ട സമിതിയുടെ കര്‍ശനമായി നിരീക്ഷിക്കുന്നതും മെറിറ്റ്‌ അടിസ്ഥാനമാക്കി അല്ലാത്ത എല്ലാ പ്രവേശനങ്ങളും റദാക്കുകയാണ്.

13.മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമനും,തമ്പു തുലകനും യാക്കോബായ മെത്രാപ്പോലീത്തമാര്‍ക്കും ഈ സ്ഥാപനത്തില്‍ പ്രത്യേക ക്വോട്ട ലഭിക്കുന്നു എന്ന ആരോപണം തികച്ചും വസ്തുത വിരുദ്ധമാണ്

14.മലങ്കര ഓര്‍ത്തഡോക് സ് സഭക്ക് അല്ലാതെ മറ്റൊരു സംഘടനക്കോ പാര്‍ട്ടികള്‍ക്കോ പ്രത്യേകമായ പ്രാതിനിധ്യമോ മറ്റ് സഹായങ്ങളോ ഈ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നില്ല.

15.ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച എല്ലാ സഭാ പിതാക്കന്മാര്‍ക്കും അര്‍ഹമായ ആദരവ് നല്‍കുന്നുണ്ട്.

16.സ്ഥാപനത്തിന്റെ മുന്‍ പ്രസിഡന്റും മലങ്കര സഭാ അധ്യക്ഷനുമായിരുന്ന പ.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവയെ മറക്കാന്‍ ഈ സ്ഥാപനത്തിനു ഒരിക്കലും കഴിയില്ല.മറിച്ചുള്ള ആരോപണം സഭാമക്കളില്‍ തെറ്റുധാരണ ജനിപ്പിക്കാന്‍ ഉദേശിച്ചുള്ളതാണ്.

17.കോലഞ്ചേരി മെഡിക്കല്‍കോളേജ് അനുവദിച്ചതിനെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നമ്മുടെ സഭക്ക് MBBS അഡ്മിഷനു വേണ്ടി ലഭിച്ച വന്ന ഒരു വിദ്യാര്‍ത്ഥിയുടെ ‘സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കി എന്നത് ശെരിയാണ്.12 വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘സ്പോണ്‍സര്‍ഷിപ്പ് ‘ നിര്‍ത്തലാക്കി എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.അതേസമയം,കോലഞ്ചേരി മെഡിക്കല്‍കോളേജ് ആരംഭിച്ചതോടെ ഒന്നിന് പകരം പ്രതിവര്‍ഷം 21 MBBS സീറ്റുകള്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ മലങ്കര സഭക്ക് സ്വന്തമായിരിക്കുകയാണ്.പത്തു വര്‍ഷത്തില്‍ പത്തു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം ഇതുവരെ 210 സഭാമക്കള്‍ക്ക് സംവരണം അനുസരിച്ചു ഉറപ്പുവരുത്തിയതില്‍ ജോര്‍ജ് പോളിന്‍റെ സംഭാവന ശ്രദ്ധേയമാണ്.

18.ജോര്‍ജ് പോള്‍ ഇന്ന് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറെഷന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നു.പൂര്‍ണ്ണമായും കുറ്റമറ്റ – സുതാര്യവും യോഗ്യത അടിസ്ഥാമാക്കിയും(Transparent and Merit based)-പ്രവേശനം നടത്തി കേരള ഗവണ്‍മെന്‍റെയും ബഹു.കേരള ഹൈക്കൊടതിയുടെയും പ്രശംസക്ക് പാത്രമായ നാല് കോളേജുകളെ ആണ് ജോര്‍ജ് പോള്‍ പ്രതിനിധീകരിക്കുന്നത് .കോലഞ്ചേരി മെഡിക്കല്‍കോളേജ് ഉള്‍പ്പടെയുള്ള ഈ നാലു കോളേജുകളും പ്രവേശനത്തിന് യാതൊരു തരത്തിലുള്ള ശുപാര്‍ശകളും മറ്റ് സ്വാധീനങ്ങളോ അനുവദിക്കുന്നില്ല.

19.കോലഞ്ചേരി മെഡിക്കല്‍കോളേജും അനുബന്ധ സ്ഥാപനങ്ങളും ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററി സയിന്‍റിഫിക് ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടുന്നതാണ്.രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സൊസൈറ്റിയുടെ ഉടമസ്ഥത തുടങ്ങിയ കാര്യങ്ങള്‍ അതിന്‍റെ ഭരണഘടനയില്‍ നിക്ഷിപമാണ്.

20.ദിവംഗതനായ എന്‍റെ പിതാവ് ശ്രീ.എം ചക്കൊപ്പിള്ളയുടെയും സഹ പ്രവര്‍ത്തകാരുടെയും സേവനങ്ങളെ മാതൃകയാക്കി ഈ സ്ഥാപനത്തിന് പൂര്‍ണ്ണ പിന്തുണ നല്കുന്ന ആളാണ്‌ ജോര്‍ജ് പോള്‍

എളിയ രീതിയില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വളര്‍ന്നു പന്തലിച്ചു 1200 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെയും സംസ്ഥാനത്തെ മുന്‍ നിരയിലുള്ള മെഡിക്കല്‍കോളേജും ആക്കി മാറ്റാന്‍ ജോര്‍ജ് പോള്‍ നല്‍കിയ സംഭാവന ശ്രദ്ധേയമാണ്.ഈ സ്ഥാപനത്തിന്റെ വളര്‍ച്ച മലങ്കര സഭാമാക്കള്‍ക്കു നേരിട്ടും അല്ലാതെയും എന്നും നന്മകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ.ഓരോ വര്‍ഷവും ഈ സ്ഥാപനം രണ്ടു കോടി രൂപ പാവപ്പെട്ട മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ ആയി നല്‍കുന്നു.ചികിത്സക്ക് വളരെ കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുന്നതിനു പുറമേ ഈ സ്ഥാപനം പാവപ്പെട്ട രോഗികളെ ചികിത്സക്കായി ഓരോ വര്‍ഷവും രണ്ടു കോടിയിലധികം രൂപയുടെ ഇളവു നല്‍കുന്നു .

സ്ഥാപിതകാലം മുതല്‍ സഭ പിതാക്കന്മാരെ അനുസരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനത്തെ കുറിച്ചു അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ദുഖകരമാണ്.അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു ഗൂഡലക്ഷ്യത്തോടെ സഭാമക്കളെ തെറ്റുധരിപ്പിക്കുന്നവരെ നാം തിരിച്ചറിയണം.

എന്ന് ,

ജോയ് പി ജേക്കബ്‌
സെക്രട്ടറി,എം.ഓ.എസ്.സി മെഡിക്കല്‍ മിഷന്‍
കോലഞ്ചേരി
7/1/2017