OVS - Latest NewsOVS-Pravasi News

സാന്താക്ലോസിന്‍റെ കല്ലറ തുർക്കിയിൽ കണ്ടെത്തി

ലോകമാകെ കുഞ്ഞുങ്ങൾക്കു സമ്മാനപ്പൊതികളുമായി ഡിസംബറിന്‍റെ തണുപ്പിൽ ചിരിച്ചെത്തുന്ന സാന്താക്ലോസ് എന്ന ക്രിസ്മസ് പാപ്പയുടെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി എന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു. ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ പേരുകളുള്ള  സെന്‍റ്  നിക്കോളാസിന്‍റെ  ശവകുടീരമാണ് തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ കണ്ടെത്തിയത്.

എ.ഡി നാലാം നൂറ്റാണ്ടിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണു നിക്കോളാസ് ജനിച്ചതെന്നാണു വിശ്വാസം. ഇവിടെത്തന്നെയാണു ശവകുടീരവുമുള്ളത്. പള്ളിക്കു താഴെ കണ്ടെത്തിയ വിള്ളലുകളിൽ ഇലക്ട്രോണിക് സർവേ നടത്തിയപ്പോഴാണ് പഴയ ശവകുടീരത്തിന്‍റെ സാന്നിധ്യം തെളിഞ്ഞത്.

വലിയ നാശം സംഭവിക്കാത്ത രീതിയിലാണു കല്ലറയെന്ന് അന്റാലിയ പൈതൃക അതോറിറ്റി തലവൻ സെമിൽ കാരാബയ്റം പറഞ്ഞു. മൊസൈക് പാളികൾ നീക്കി കല്ലറ പുറത്തെടുക്കാൻ കുറച്ചധികം സമയമെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തൽ അദ്ഭുതപ്പെടുത്തിയെന്നും പ്രദേശത്തെ വിനോദസഞ്ചാരത്തെ വലിയ തോതിൽ സഹായിക്കുമെന്നും പര്യവേഷണ തലവൻ‌ പ്രഫസർ സെമ ദോഗൻ പറഞ്ഞു.

19–ാം വയസ്സിൽ വൈദികനായ നിക്കോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. 11–ാം നൂറ്റാണ്ട് വരെ നിക്കോളാസിന്‍റെ ഭൗതികദേഹം ഡിമറിലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട്, 1087 -ൽ ഇറ്റാലിയൻ നാവികർ തിരുശേഷിപ്പ് തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരിയിലേക്കു കടത്തിക്കൊണ്ടു പോയി. സെന്‍റ് നിക്കോളാസിന്‍റെ അനുഗ്രഹം തേടി ബാരിയിലെ ഡി സാൻ നിക്കോള ബസിലിക്കയിലേക്കു തീർഥാടകർ ഒഴുകിയെത്തി. ഇവിടെയാണ് സെന്‍റ് നിക്കോളാസിന്‍റെ തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നാണിപ്പോഴും വിശ്വാസം. എന്നാൽ, തുർക്കിയിലെ വിദഗ്ധർ പറയുന്നത് മറ്റൊരു കഥയാണ്. അന്ന് ഇറ്റാലിയൻ നാവികർ തട്ടിയെടുത്തത് സെന്‍റ് നിക്കോളാസിന്‍റെ തിരുശേഷിപ്പല്ല. ആളുമാറി വേറെ അസ്ഥികളാണു കൊണ്ടുപോയതെന്ന് ഇവിടത്തെ പുരോഹിതർ പറയുന്നു. ഇപ്പോൾ കണ്ടെത്തിയത് നിക്കോളാസിന്‍റെ യഥാർഥ ശവകുടീരം തന്നെയാണെന്നും ഇവർ ഉറപ്പിക്കുന്നു.