OVS - Latest NewsTrue Faith

പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും: (ഭാഗം 2)

പരിശുദ്ധാത്മദാനങ്ങള്‍

എല്ലാ ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെടുന്ന പരിശുദ്ധാത്മാഭിഷേകവും ഓരോരുത്തര്‍ക്കും വേറെ വേറെ നല്‍കപ്പെടുന്ന പരിശുദ്ധാത്മ ദാനങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ട്. പരിശുദ്ധാത്മാദാനങ്ങള്‍ എന്നത് പരിശുദ്ധാത്മാവ്, സഭയുടെ കെട്ടുപണിക്കുവേണ്ടി, സഭാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസത്തിന്റെ പരിമാണമനുസരിച്ച് പങ്കിട്ടു കൊടുക്കുന്നവയാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചിട്ടുള്ളവര്‍ക്കാണ് പരിശുദ്ധാത്മദാനങ്ങള്‍ നല്‍കപ്പെടുന്നത്. റോമാ ലേഖനം 5:5ല്‍ പറയുന്നപോലെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു പകരുന്നത്, ദൈവം നമുക്കു നല്‍കിയിട്ടുള്ള പരിശുദ്ധാത്മാവിലാകുന്നു. പുത്രത്വത്തിന്റെ ആത്മാവാണ് (റോമര്‍ 8:15) നമുക്കു നല്‍കപ്പെട്ടിട്ടുള്ളത്. എല്ലാ വിശ്വാസികള്‍ക്കുമുള്ള ആ അടിസ്ഥാനദാനത്തിന്റെ മുകളിലാണു മറ്റു ദാനങ്ങള്‍ പലര്‍ക്കും പലവിധത്തിലായി നല്‍കപ്പെടുന്നത്.

നല്‍കപ്പെടുന്ന ദാനം, ദാനം സ്വീകരിക്കുന്നയാളിന്റെ ആത്മീയ വളര്‍ച്ചയ്‌ക്കെന്നതിനേക്കാളുപരി, സഭയുടെ കെട്ടുപണിക്കും വളര്‍ച്ചയ്ക്കും വേണ്ടിയാകുന്നു, പൊതു നയ്ക്കു വേണ്ടിയാകുന്നു (1 കൊരി. 12:7). ഓരോ ദാനപ്രാപകനും സഭയുടെ കെട്ടുപണിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു; അതു മൂലം സഭ വളരുന്നു (1 കൊരി. 2:12). വിടുതല്‍ പ്രസ്ഥാനത്തിന്റെ പ്രധാന പരീക്ഷ ഇതു തന്നെയാണ്. അതു സഭയുടെ കെട്ടുപണിക്കുതകുന്നില്ലെങ്കില്‍, അതു പരിശുദ്ധാത്മാവിന്‍റെതല്ല, ക്രിസ്തീയമല്ല എന്നു തീര്‍ത്തു പറയുവാന്‍ സാധിക്കും.

പരിശുദ്ധാത്മദാനങ്ങള്‍ എന്തിനുവേണ്ടി? എഫേസ്യലേഖനം 4:11 മുതലുള്ളതു വായിച്ചു നോക്കുക:

‘മനുഷ്യവര്‍ഗ്ഗത്തിന് നല്‍വരങ്ങള്‍ നല്‍കിയതും കര്‍ത്താവു തന്നെ. ചിലരെ അാപ്പോസ്‌തോലാരാക്കി; മറ്റു ചിലരെ പ്രവാചകരും, ചിലരെ സുവിശേഷകരും, മറ്റു ചിലരെ ഇടയാരും ഗുരുക്കന്മാരുമാക്കി. സേവനപ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനുള്ള എല്ലാ കഴിവുകളും ഉപകരണങ്ങളും വിദഗ്ധാരായ സഭാംഗങ്ങള്‍ക്കു നല്‍കി. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ കെട്ടുപണിക്കുവേണ്ടിത്തന്നെ. ഈ ദാനങ്ങളുടെ ഉദ്ദിഷ്ട ലക്ഷ്യമോ സഭാംഗങ്ങളായ നാമെല്ലാവരും വിശ്വാസൈക്യത്തിലേക്ക് ഒരുമിച്ച് വളര്‍ന്ന്, ഒരുമിച്ചു ദൈവപുത്രനെ അറിഞ്ഞ് ഒരു പൂര്‍ണ്ണമനുഷ്യനായി വളരുന്നതിനുവേണ്ടി, ക്രിസ്തുവിന്റെ പൂര്‍ണ്ണതയാകുന്ന പ്രായപൂര്‍ത്തി പ്രാപിക്കുന്നതിനു വേണ്ടിത്തന്നെ. അങ്ങനെ പ്രായപൂര്‍ത്തി പ്രാപിച്ചില്ലെങ്കില്‍, നാം അറിവില്ലാത്ത കുഞ്ഞുങ്ങളൊപ്പോലെ, മനുഷ്യരുടെ വേലത്തരം കൊണ്ടുണ്ടാക്കുന്ന ഓരോ പുതിയ ഉപദേശക്കാറ്റിലും ഊതിപ്പറപ്പിക്കപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടുമലഞ്ഞ് വഞ്ചനയുടെ കുതന്ത്രങ്ങളില്‍പ്പെട്ട് നശിച്ചുപോകും. സ്‌നേഹത്തിന്റെ സത്യസന്ധതയില്‍, എല്ലാവിധത്തിലും നമുക്കൊരുമിച്ച്, ക്രിസ്തുവാകുന്ന തലയിങ്കലേക്കു വളരാം. ആ തലയില്‍ നിന്നാണല്ലോ ശരീരത്തെ മുഴുവന്‍ പരസ്പര ബന്ധങ്ങളില്‍ക്കൂടെ നിയാമനം ചെയ്തത്, ഓരോ നല്ല ഉപദേശങ്ങളുടേയും സന്ധിബന്ധങ്ങളില്‍ കൂടെ ഒരുമിിക്കുന്നത്. ഓരോ ഭാഗവും ഓരോ അവയവം, അതിനുള്ള പ്രവൃത്തി ശരിയായി ചെയ്യുമ്പോള്‍ ശരീരം മുഴുവന്‍ വളര്‍ച്ച പ്രാപിക്കുന്നു, സ്‌നേഹത്തിലൂടെ പടുത്തുയര്‍ത്തപ്പെടുന്നു’ (എഫേസ്യ ലേഖനം 4:11-16).

ഈ വേദാധിഷ്ഠിതമായ ലക്ഷ്യപ്രയാണത്തിലേക്ക് വിടുതല്‍ പ്രസ്ഥാനം വരുന്നതുവരെ അതേക്കുറിച്ചുള്ള ക്രിസ്തീയ വിമര്‍ശനവും നിലനില്‍ക്കും. തങ്ങളെത്തന്നെ പരിശുദ്ധാത്മാവിന്റെ ആളുകളായി എണ്ണി മറ്റുള്ളവരെപ്പറ്റി സ്‌നേഹമില്ലാതെയും, സഭയുടെ മുഴുവന്‍ കെട്ടുപണിക്കുവേണ്ടി താഴ്മയോടും സ്‌നേഹത്തോടും കൂടി പ്രവര്‍ത്തിക്കാതെയും സ്വന്ത കൂട്ടായ്മയുടെ ഉന്നമനത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരു വിടുതല്‍ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മ നിശ്വസിതമാണെന്ന്
വിശ്വസിക്കുവാന്‍ പ്രയാസമാണ്.

പക്ഷേ, വിടുതല്‍ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നവര്‍ തങ്ങളില്‍ പരിശുദ്ധാത്മാപ്രവര്‍ത്തനം പ്രതിസന്ധമില്ലാതെയുണ്ടാകുന്നതിനുവേണ്ടി എന്തു ചെയ്യുന്നു എന്നു ചോദിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. എന്തുകൊണ്ട് പൊതുവായ പരിശുദ്ധാത്മാഭിഷേകത്തിന്റെയും പ്രത്യേക നല്‍വരദാനങ്ങളുടേയും പ്രത്യക്ഷ ലക്ഷണങ്ങള്‍ സഭയില്‍ കാണുന്നില്ല? എന്തുകൊണ്ട് പണത്തിനും കെട്ടിടത്തിനും വേണ്ടിയുള്ള കേസുകള്‍ക്കും അടിപിടികള്‍ക്കുമായി മാത്രം സഭാംഗങ്ങള്‍ വെമ്പല്‍കൊള്ളുകയും പണം ചെലവഴിക്കുകയും ചെയ്യുന്നു? എന്തുകൊണ്ട് സഭയുടെ കെട്ടുപണിക്കുവേണ്ടി ത്യാഗം ചെയ്യുവാന്‍ സഭാംഗങ്ങള്‍ തയ്യാറാകുന്നില്ല? എന്തുകൊണ്ട് തങ്ങളുടെ മിടുക്കരായ മക്കളെ പൗരോഹിത്യവേലയ്ക്കായി നമ്മുടെ ആളുകള്‍ വിടുന്നില്ല? പരിശുദ്ധാത്മാഭിഷേകത്തിന്റെയും പരിശുദ്ധാത്മ ദാനങ്ങളുടേയും പ്രവര്‍ത്തനത്തെ തടയുന്ന പാപം നമ്മില്‍ കിടക്കുന്നു എന്നല്ലേ അതു കാണിക്കുന്നത്?

പരിശുദ്ധാത്മദാനങ്ങളേവ?

പരിശുദ്ധാത്മദാനങ്ങള്‍ ഇന്നവയാണെന്നു വ്യക്തമായ ഒരു ലിസ്റ്റ് വേദപുസ്തകം നല്‍കുന്നില്ല. പൗലോസ് ശ്ലീഹാ മൂന്നു പ്രാവശ്യവും പത്രോസ് ശ്ലീഹാ ഒരു പ്രാവശ്യവും ലിസ്റ്റുകള്‍ നല്‍കുന്നുണ്ട്. അവ താഴെ പറയുംപ്രകാരമാണ്.

1 കോരി 11:8, 10: 1) വിജ്ഞാനത്തിന്റെ വചനം 2) അറിവിന്റെ വചനം 3) വിശ്വാസ നല്‍വരം 4) രോഗശാന്തിയുടെ നല്‍വരങ്ങള്‍ 5) പിശാചുക്കളെ പുറത്താക്കുവാനുള്ള ശക്തി 6) പ്രവചന നല്‍വരം 7) ആത്മാക്കളെ വിവേചിച്ചറിയുവാനുള്ള നല്‍വരം 8) മറുഭാഷാ നല്‍വരം 9) മറുഭാഷാ വ്യാഖ്യാന നല്‍വരം.
റോമ്മാ 12:68: 1) പ്രവചനം 2) ശുശ്രൂഷാ നല്‍വരം 3) ആചാര്യത്വനല്‍വരം 4) ആശ്വാസപ്രബോധന നല്‍വരം 5) വിതരണ നല്‍വരം 6) അദ്ധ്യക്ഷസ്ഥാന നല്‍വരം 7) ജീവകാരുണ്യ പ്രവൃത്തികളുടെ നല്‍വരം.
എഫേസ്യ 4:11: 1) അാപ്പോസ്തലത്വം 2) പ്രവാചകത്വം 3) സുവിശേഷകത്വം 4) ഇടയത്വവും ഗുരുത്വവും.
1 പത്രോ. 4:11: 1) പ്രഭാഷണ നല്‍വരം 2) ശുശ്രൂഷാ നല്‍വരം.

ഈ ലിസ്റ്റുകള്‍ തമ്മില്‍ വലിയ സരൂപ്യമില്ലെന്നു മാത്രമല്ല, നാലു ലിസ്റ്റിലും ഒരുപോലെ കാണുന്ന ഒരു ദാനവുമില്ല. എല്ലാ ദാനങ്ങളും പൊതുവെ സഭയുടെ ഉദ്‌ബോധനത്തിനും ഭരണത്തിനും, ജീവകാരുണ്യ പ്രവൃത്തികള്‍ക്കും വേണ്ടിയുള്ളവയാണ്. ഒരാള്‍ക്ക് ഒരു ദാനമേ ഉണ്ടായിക്കൊള്ളു എന്നില്ല. വി. പൗലോസ് അാപ്പോസ്‌തോലന്‍ (ഗലാ. 1:1) മറുഭാഷാ നല്‍വരമുള്ളവനും (1 കൊരി. 14:18) അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും (കൊലോ 1:29) ആയിരുന്നു. എന്നാല്‍ സ്‌നേഹമല്ലാതെ മറ്റേതെങ്കിലും ഒരു പരിശുദ്ധാത്മ നല്‍വരം എല്ലാവര്‍ക്കും വേണമെന്ന് അാപ്പോസ്‌തോലന്‍ പറയുന്നില്ല. സഭയുടെ ഭരണകാര്യങ്ങളിലും ഉപദേശപ്രവൃത്തികളിലും കൂദാശാനുഷ്ഠാനങ്ങളിലും, സേവനരംഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെല്ലാം അതതിനാവശ്യമായ കൃപാവരം പരിശുദ്ധാളഹാത്മാവ് കൊടുത്തുകൊണ്ടാണിരിക്കുന്നത് (റോമ്മാ. 12:68). അങ്ങനെ പ്രത്യേകമായി എടുത്തു കാണിക്കുന്നതും ആത്മീയ അഹങ്കാരം ഉളവാക്കുന്നവയുമല്ല ഈ പരിശുദ്ധാത്മദാനങ്ങള്‍. അഹങ്കാരം ഉളവാക്കുന്ന ദാനങ്ങള്‍ മറുഭാഷയും രോഗശാന്തിയുടെ നല്‍വരവും, മറ്റ് അത്ഭുതങ്ങള്‍ പ്രവൃത്തിക്കുന്നതിനും പിശാചുക്കളെ പുറത്താക്കുന്നതിനും മറ്റും ശക്തി നല്‍കുന്ന പ്രത്യേക ദാനങ്ങളുമാണ്. അവയെ പലാപ്പോഴും മനുഷ്യര്‍ കൂടുതലായി ആഗ്രഹിക്കുന്നത് തങ്ങള്‍ക്കു ലഭിക്കുന്ന പരിശുദ്ധാത്മദാനം മറ്റുള്ളവരും കൂടി കാണണമെന്നുള്ള പാപകരവും സ്വാര്‍ത്ഥമയവുമായ ആഗ്രഹംകൊണ്ടായിരിക്കണം.

അതുകൊണ്ട് ഈ പ്രത്യേക ദാനങ്ങള്‍ക്കു വേണ്ടി അധികം ആഗ്രഹിക്കാതിരിക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ നമ്മുടെ പാപാസക്തി മൂലം പരിശുദ്ധ റൂഹായുടെ നല്ല ദാനങ്ങള്‍ നമ്മെ ആത്മീയ അഹങ്കാരത്തിലേക്കും പാപവീഴ്ചയിലേക്കും നയിക്കുവാന്‍ സാദ്ധ്യതയുണ്ട്. ‘ഉയര്‍ന്ന നല്‍വരങ്ങള്‍ക്കായി നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക’ എന്ന് വി. പൗലോസ് ശ്ലീഹാ കൊരിന്ത്യരോടു പറയുന്നു (1 കൊരി. 12:31). എന്നാല്‍ തുടര്‍ന്നു പറയുന്നത് ‘ഏറ്റവും ഉയര്‍ന്ന നല്‍വരം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം’ എന്നാണ്. അതു കഴിഞ്ഞു വരുന്നത് സ്‌നേഹത്തെറ്റിയുള്ള 13ാം അദ്ധ്യായമാണ്. പരിശുദ്ധാത്മ നല്‍വരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് സ്‌നേഹമാണ്. അതിനായി നാം വാഞ്ചിക്കുകയും ദൈവസ്‌നേഹത്തിന്റെ അനുഭവത്തില്‍ ജീവിച്ച് അതില്‍ നിന്നുത്ഭവിക്കുന്ന മനുഷ്യസ്‌നേഹത്തെ നാം പ്രാവര്‍ത്തികമാക്കുകയും ചെയ്യുേമ്പാള്‍ നമ്മുടെ പ്രവര്‍ത്തിക്കാവശ്യമായ മറ്റെല്ലാ നല്‍വരങ്ങളും പരിശുദ്ധാത്മാവ് നല്‍കിക്കൊള്ളും. വിടുതല്‍ പ്രസ്ഥാനത്തിലും ഈ മനുഷ്യസ്‌നേഹവും എല്ലാ നല്‍വരങ്ങളുടേയും നിര്‍ദ്ദിഷ്‌ടോദ്ദേശ്യമായ സഭയുടെ കെട്ടുപണിക്കായിട്ടുള്ള ശ്രദ്ധയും ധാരാളമായി വളര്‍ന്നു കഴിയുമ്പോള്‍, വിടുതല്‍ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മ പ്രസ്ഥാനമായി പരിവര്‍ത്തനം ചെയ്യപ്പെടും.

പരിശുദ്ധാത്മാദാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കുമുള്ളവയാണ്. ‘വിടുതല്‍’ എന്നൊരു പുതിയ പ്രസ്ഥാനമുണ്ടാക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. സഭയിലെ എല്ലാ അംഗങ്ങളിലും വ്യാപരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശ്രേഷ്ഠ ദാനങ്ങള്‍ കൂടുതല്‍ സമൃദ്ധിയായി ഉണ്ടാകുന്നതിനു വേണ്ടി നാമെല്ലാവരും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും അനുതാപത്തിലും കണ്ണുനീരിലും കാത്തിരിക്കുമ്പോള്‍ വിടുതല്‍ പ്രസ്ഥാനത്തിലുള്ളവരേയും ഇല്ലാത്തവരേയും ഒരുമിച്ച് പരിശുദ്ധാത്മാവ് കര്‍ത്തൃമഹത്വത്തിനായി ഉപയോഗിച്ചുകൊള്ളും. സഭയിലിന്നാവശ്യമായിട്ടുള്ളത് മനുഷ്യസ്‌നേഹത്തോടും സഭയുടെ കെട്ടുപണിക്കായിട്ടുള്ള ശ്രദ്ധയോടുംകൂടെ നാമും ജീവിതവിശുദ്ധിയും പ്രാര്‍ത്ഥനാശീലവും ആത്മശിക്ഷണവുമുള്ളവരായിത്തീരുകയെന്നതാണ്.

പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി

പരിശുദ്ധ റൂഹാ സഭയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവനോ, സഭയുടെ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്താവുന്നവനോ അല്ല. സൃഷ്ടിയുടെ ആരംഭം മുതലേ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു. ഉല്പത്തി പുസ്തകം 1:2 -ല്‍ ”ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്‍മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു” എന്നു കാണുന്നു. ആത്മാവിന്റെ ശക്തികൊണ്ടാണു സൃഷ്ടിയുണ്ടായത്. വെളിപാട് പുസ്തകത്തിന്റെ അവസാനത്തിലും ആത്മാവും സഭയാകുന്ന മണവാട്ടിയും ഒരുമിച്ചു നിന്ന് കര്‍ത്താവേ വരിക (മാറാനാ ഥാ) എന്നു പറഞ്ഞു കര്‍ത്താവിനെ ക്ഷണിക്കുന്നു (വെളിപാട് 22:17). അങ്ങനെ വേദപുസ്തകത്തിലാദ്യന്തം കാണുന്ന പരിശുദ്ധാത്മാവ് പഴയനിയമത്തിലും പുതിയനിയമത്തിലും ഇസ്രായേലിലും ക്രിസ്തുസഭയിലും മാത്രമല്ല, സൃഷ്ടി മുഴുവനിലും പ്രവര്‍ത്തിക്കുന്നു. ”ഉണ്ടായതും ഉണ്ടാകുവാനിരിക്കുന്നതുമായ സകലത്തെയും പൂര്‍ത്തിയാക്കി തികയ്ക്കുന്നവനായ പരിശുദ്ധ റൂഹാ നമ്മോടുകൂടെ’ എന്ന് നാം വിശുദ്ധ ബലിയുടെ ആരാധനയില്‍ പറയുന്നു. നമ്മോട് കൂടെയുള്ളവനായ പരിശുദ്ധ റൂഹാ സൃഷ്ടി മുഴുവനിലും പ്രവര്‍ത്തിക്കുന്നവനാണ്. എവിടെ നന്മയും സ്‌നേഹവും സത്യവും വിശുദ്ധിയും കാണുന്നുവോ അവിടെയെല്ലാം പരിശുദ്ധാത്മാവുണ്ട്.

സഭയ്ക്ക് പരിശുദ്ധാത്മാവ് കൊടുക്കുന്ന ദാനങ്ങള്‍ക്കു പുറമെ, സഭേതരലോകത്തിലും ബുദ്ധിശക്തിയും ഭരണസാമര്‍ത്ഥ്യവും കലാപരമായ സര്‍ഗ്ഗാത്മകതയും പുതിയ നന്മകളുടേയും സത്യങ്ങളുടേയും ആവിഷ്‌ക്കരണവും നടക്കുന്നതും പരിശുദ്ധാത്മശക്തിയാലാണ്.

പരിശുദ്ധനായ മാര്‍ ബസേലിയോസിന്റെ (329-379 എ.ഡി.) ചിന്തയില്‍ അഞ്ച് പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധാത്മ ശക്തി വ്യാപരിക്കുന്നതായി പറയുന്നു.
1) വിശ്വത്തിലെ വിവിധ ഗോളങ്ങളുടെ പരസ്പര ക്രമീകരണത്തിലും അവയുടെ രമ്യതയിലും പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്.
2) വളര്‍ച്ചയുള്ള എല്ലാറ്റിന്റെയും വളര്‍ച്ചയുടെ പിറകിലുള്ളത് പരിശുദ്ധാത്മാവാണ്.
3) ദൈവസന്നിധിയില്‍ നില്‍ക്കുന്ന ക്രൂബേന്മാരുടേയും സ്രോഫേന്മാരുടേയും പ്രധാന മാലാഖമാരുടെയും വൃന്ദങ്ങളെ ക്രമീകരിക്കുന്നതും പരിശുദ്ധാത്മാവ് തന്നെ.
4) ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലും അതിന്റെ മുന്‍കുറിയായ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളിലും വചനങ്ങളിലും കൂടെ പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. കന്യകമറിയാമിനോടുള്ള അറിയിപ്പിലും ഗര്‍ഭധാരണത്തിലും പ്രസവത്തിലും ദൈവാലയ പ്രവേശനത്തിലും, മരുഭൂമിയിലെ പരീക്ഷണങ്ങളിലും യോര്‍ദാനിലെ മാമ്മോദീസായിലും ക്രിസ്തുവിന്റെ ഉപദേശങ്ങളിലും അത്ഭുതപ്രവൃത്തികളിലും എല്ലാം പരിശുദ്ധാത്മ വ്യാപാരമുണ്ടായിരുന്നുയെന്ന് വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നു.
5) അവസാന ന്യായവിധിയിങ്കലും പരിശുദ്ധാത്മാവിന് പ്രധാന സ്ഥാനമുണ്ട്. യഥാര്‍ത്ഥത്തില്‍ ന്യായവിധിയിങ്കല്‍ തീരുമാനിക്കെടുന്നത് ഓരോരുത്തനും എത്രമാത്രം പരിശുദ്ധാത്മ ശക്തിയും ജീവനും നല്‍കപ്പെടണം അല്ലെങ്കില്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മ ശക്തിയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് ഇല്ലായ്മയിലേക്ക് പോകണം എന്നുള്ളതാണെന്ന് പരിശുദ്ധ
ബസേലിയോസ് പറയുന്നു.

ഈ അഞ്ചു കാര്യങ്ങളോടു കൂടെ മനുഷ്യനിലുള്ള സകല കലാശക്തികളിലും പരിശുദ്ധാത്മാവാണ് വ്യാപരിക്കുന്നത്. നേതൃത്വശക്തി, വിവേചനശക്തി, കഴിവുകള്‍, വീര്യം, ധൈര്യം മുതലായവയെല്ലാം സഭയ്ക്കകത്തും പുറത്തും പരിശുദ്ധാത്മാവില്‍ നിന്നാണ് വരുന്നത്. ശിംശോന് ശക്തി കൊടുക്കുന്നതും (ന്യായാധി: 13:25, 14:6, 14:19, 15:14) ദേവാലയത്തിന്റെ ശില്പകലയ്ക്കും അലങ്കരണത്തിനും ഉള്ള കഴിവ് ബെസാലേലിന് കൊടുക്കുന്നതും (പുറപ്പാട് 3:3, 35:31) മറഞ്ഞിരിക്കുന്ന നിഗൂഢകാര്യങ്ങളെ വെളിവാക്കുന്നതും (ഉല്പത്തി 41:38; ദാനിയേല്‍ 5:14) യഥാര്‍ത്ഥ വിജ്ഞാനം നല്‍കുന്നതും (സദൃ. 1:23, ബാറാസീറാ 39:6, സൂസന്നാ 45, ശ്‌ളേമോന്റെ വിജ്ഞാനം 1:5, 7:7, 22, 9:17), ഭരണത്തിനും നീതിയുടെ പരിപാലനത്തിനുമുള്ള ശക്തി നല്‍കുന്നതും (സംഖ്യാ 11:25; ആവര്‍ത്തനം 34:9, 1 ശമു. 16:13, 14, ഏശായാ 28:6, 42:1, 11:2), പ്രവചനശക്തി നല്‍കുന്നതും (ഹോശേയ 9:7, മീഖാ 3:8, 1 രാജാ. 18:12, 2 രാജാ. 2:16, യെഹെസ്‌കേല്‍ 3:14) എല്ലാം ദൈവത്തിന്റെ ആത്മാവു തന്നെ. സൃഷ്ടി മുഴുവനിലും വ്യാപരിക്കുകയും രാഷ്ട്രീയത്തിലും, സാമൂഹ്യത്തിലും സാമ്പത്തികത്തിലും ഭൂമിയുടെ ചലനങ്ങളിലും രസതന്ത്രത്തിലും, ശാസ്ത്രത്തിന്റെയും സാങ്കേതിക വിജ്ഞാനത്തിന്റെയും കലാസൃഷ്ടിയുടേയും എല്ലാ നല്ല പരിപാടികളിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ ആത്മാവിനെ നമുക്കാര്‍ക്കും നമ്മുടെ കൊച്ച് വലയങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ സാദ്ധ്യമല്ലെന്നുള്ളത് വിടുതല്‍ പ്രസ്ഥാനക്കാരും അല്ലാത്തവരും ഒരുപോലെ ഓര്‍മ്മിച്ചിരിക്കുന്നത് നല്ലതാണ് (യോഹ. 3:8).

പരിശുദ്ധാത്മാവിന്റെ അജ്ഞാതത്വം

പരിശുദ്ധാത്മാവ് തന്നെത്തന്നെ പരസ്യം ചെയ്യുന്നവനല്ല. എാപ്പോഴും ഒതുങ്ങിനിന്നുകൊണ്ട് മറ്റുള്ളവരില്‍കൂടെ പ്രവര്‍ത്തിക്കുന്നവനും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുമ്പോഴും സ്വയം ഉയര്‍ത്തിക്കാണിക്കാതിരിക്കുന്നവനുമാണ്. ഇാപ്പോഴും പരിശുദ്ധാത്മാവിനെപ്പറ്റി കൂടുതല്‍ സംസാരിക്കുന്നതു കൊണ്ടോ പരിശുദ്ധാത്മ ശക്തികളുടെ പരസ്യപ്രകടനം കൊണ്ടോ പരിശുദ്ധാത്മാവിനെ പ്രസാദിപ്പിപ്പാന്‍ സാദ്ധ്യമല്ല. താഴ്മയും സ്‌നേഹവും സത്യസന്ധതയും സേവനമനഃസ്ഥിതിയും ജീവിത വിശുദ്ധിയും പ്രാര്‍ത്ഥനാശീലവും ആത്മശിക്ഷണവുമുള്ളിടത്ത് പരിശുദ്ധാത്മാവ് ശാന്തമായും ബഹളം കൂടാതെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ആരുടേയും കുത്തകയായിത്തീരുകയില്ല. സഭയ്ക്കുപോലും പരിശുദ്ധാത്മാവിന്മേല്‍ നിയന്ത്രണാധികാരമില്ല. പരിശുദ്ധാത്മാവ് രാജകീയനാകുന്നു; ദാസനല്ല; ആരുടേയും. അതു വിടുതല്‍കാരനായാലും അല്ലാത്ത മെത്രാപൊലീത്തായായാലും. ആരുടെയും പിടിയില്‍ നില്‍ക്കാത്ത സര്‍വ്വാധിപതിയായ റൂഹാ, നമ്മിലും മറ്റുള്ളവരിലും പ്രവര്‍ത്തിച്ച് ദൈവത്തിന് മഹത്വവും മനുഷ്യന് ജീവനും സ്‌നേഹവും നയുമുണ്ടാകുവാനും തക്കവിധം പ്രസാദിക്കുമാറാകട്ടെ.

പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും. (ഭാഗം 1)