OVS - ArticlesOVS - Latest News

സഭാ ചരിത്രത്തിലൂടെ ചില ഓർമ്മപ്പെടുത്തലുകൾ

സഭാ ചരിത്രത്തിലൂടെയുള്ള ചില ഓർമ്മപ്പെടുത്തലുകൾ ഒരു മുപ്പത്തിയാറാം ഞായറാഴ്ച കൂടി എത്തുകയായി. ഓരോ മലങ്കര നസ്രാണിയും ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നതു നല്ലതായിരിക്കും. കാരണം നാം നമ്മുടെ പൂർവ്വികരോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നതിന് വരും തലമുറക്ക് മനസ്സിലാക്കുവാൻ അതു സാധിച്ചെന്ന് വരും. ലോകത്തുള്ള ഓർത്തഡോക്‌സ് സഭകൾ നേരിടുന്ന പീഡനങ്ങൾ ആ രാജ്യത്തു തന്നെയുള്ള ഭരണകൂടത്തിൽ നിന്നൊ മതവിഭാഗങ്ങളിൽ നിന്നൊ ആയിരിക്കെ ഇവിടെ മലങ്കരയിൽ ഒരു ഭാഗമായി മാറി, മാതൃസഭയെ പീഡിപ്പിക്കുകയും പുതിയ സഭകൾ ഇഷ്ടാനുസരണം ഉണ്ടാക്കിയെടുക്കുകയുമാണ് ചെയ്യുന്നത്. കാതോലിക്കദിനമായി ആചരിക്കുന്ന ഈ സമയത്തു നാം എന്താണ് നമ്മുടെ ചരിത്രത്തിൽ നിന്നും പഠിച്ചിട്ടുള്ളത്. 1912 ൽ നടന്ന കാതോലിക്കേറ്റ് സ്ഥാപനം മുതലുള്ള ഓർമ്മകൾ മാത്രമാണോ നാം ഇന്ന് പുതുതലമുറയെ ഓർമ്മപ്പെടുത്തുന്നത്. എങ്കിൽ നാം അറിയാതെ തന്നെ ചരിത്രം മറന്ന് കൊണ്ടിരിക്കുന്നു.

നമ്മുടെ സഭയുടെ പിതാവ് മാർത്തോമ്മശ്ലീഹായുടെ എ.ഡി. 52 മുതൽ 72 വരെയുള്ള ദക്ഷിണ ഭാരതത്തിലെ സുവിശേഷ പ്രവർത്തനങ്ങളിലൂടെ ഈ സഭ ഈ ലോകത്തു ജനിച്ചു എന്നുവേണം പറയാൻ. സംഘങ്ങളായും കൂട്ടായ്മകളായും ഇവിടെ ഒരു സഭ വളരുകയായിരുന്നു ആ കാലത്ത്. പിന്നീട് 13 -)0 നൂറ്റണ്ടിൽ മലങ്കര-പേർഷ്യൻ ബന്ധം അത് ഒരു അധിനിവേശത്തിന്റെയോ പിടിച്ചടക്കലിന്റെയോ ആയിരുന്നില്ല. മറിച്ച് ജനിച്ചു വീണ കുട്ടിയെ അമ്മ പരിപാലിക്കുന്നതു പോലെ ഈ സഭ പേർഷ്യൻ ബന്ധത്തിൽ വളർന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആ കാലത്ത് ഉണ്ടായ സുറിയാനി കുടിയേറ്റങ്ങളെ നാം വിസ്മരിക്കാൻ പാടില്ല. മാത്രമല്ല അവരെയൊക്കെ വളരെ ആദരപൂർവ്വം സ്വീകരിച്ചു, ഇത് മലങ്കര സഭയുടെ മനസ്സിന്റെ വലിപ്പമായി മാത്രം കാണുക.

ചരിത്രം വീണ്ടും വഴിത്തിരിക്കുന്നത് 1599 ലെ ഉദയംപേരൂർ സുന്നഹദോസും മെനസിസ് എന്ന റോമൻ മെത്രാന്റെ വകതിരിവ് ഇല്ലാത്ത പ്രവർത്തനങ്ങളുമാണ്. അതുമൂലം ഈ സഭയ്ക്ക് നഷ്ടപ്പെട്ടത് ഒരു കാലഘട്ടത്തിൽ നാം ആർജ്ജിച്ച ആരാധന അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമാണ്. ഉദയംപേരൂർ സുന്നഹദോസിൽ അഗ്നിയ്ക്കിരയാക്കിയതൊക്കയും മലങ്കര സഭയുടെ അഭിമാനത്തെ തെരുവിൽ ചോദ്യം ചെയ്യുന്ന റോമക്കാരന്റെ ധാർഷ്ഠ്യം എന്ന് മാത്രമെ പറയാൻ സാധിക്കു. 1653 ലെ കൂനൻ കുരിശു സത്യത്തിലൂടെ മാത്രമാണ് ഈ സത്യസഭ വീണ്ടും ഉയർത്തെഴുന്നേറ്റേത് എന്ന് പറയുതിൽ തെറ്റില്ല എന്നാണ് തോനുന്നത്, ഈ സഹനസമരത്തിന്റെ പിതൃത്വം ഏറ്റെടുക്കൂവാൻ നടക്കുന്ന റോമൻ സഭകളുടെ നിലപാടുകളോട് അധികാരത്തിന്റെയും ഏച്ചുകെട്ടിയ പാരമ്പര്യത്തിന്റെയും അഹങ്കാരം എന്നുമാത്രമെ പറയു. 1653 ൽ തന്നെ പരി.സഭ എപ്പിസ്‌ക്കോപ്പസിയുടെ പടവുകൾ ചവിട്ടി മാർത്തോമ ഒന്നാമൻ എന്ന പേരിൽ സഭയുടെ തലവനെ നാം വാഴിച്ചു. 1665ലെ അബ്ദുൾ ജലീൽ ബാവയുടെ വരവും 1751 ലെ മാർ ഗ്രിഗോറിയോസ് മെത്രാന്റെ വരവും ഇവിടെ പാശ്ചാത്യ സുറിയാനി ഉപയോഗിക്കുവാൻ തുടങ്ങി എന്നും പറയപ്പെട്ടു. പിന്നീട് ഉണ്ടായ പട്ടത്വ ന്യൂനത ആരോപണങ്ങൾ ഈ സഭയുടെ തലവൻ ദിവാന്നാസിയോസ് എന്ന നാമം സ്വീകരിക്കുവാൻ ഇടയായി. വേണമെങ്കിൽ അക്കാലത്ത് തൻറെ അധികാര ശ്രേണിയിലേക്കുള്ള ഒരു എത്തിനോട്ടം അഥിതികൾ കാണിച്ചു എന്ന് പറയാം.

പിന്നീട് ഉണ്ടായ ബ്രിട്ടീഷ് കോളനിവത്ക്കരണം ആംഗ്ലിക്കൻ മിഷണറിമാരുടെ വീക്ഷണങ്ങളുടെ വിത്തുകൾ നാം അറിയാതെ തന്നെ ഈ സഭയിൽ പാകി എന്നതാണ് സത്യം. അതിനായി നമ്മുടെ സെമിനാരികൾ തന്നെ അവർ തെരഞ്ഞെടുത്തു. 1835 ൽ കൽക്കട്ട ബിഷപ്പ് വിൽസന്റെ പുതിയ പഠിപ്പിക്കലുകൾ ഈ സഭയെ മാവേലിക്കര സുന്നഹദോസ് എന്ന ചരിത്ര സംഭവത്തിലേക്ക് എത്തിച്ചു. 1836ൽ നടന്ന സുന്നഹദോസ് മിഷണറിമാരുടെ പഠിപ്പിക്കലുകളും അധികാര ശ്രമങ്ങളും നിർത്തുവാൻ സാധിച്ചു. അവിടെയാണ് അവർ പാകിയ വിത്തുകൾ കളകളായി ഈ സഭയിൽ വളരുന്നത്. പാലക്കുന്നത്ത് കുടുംബത്തിലെ മൽപ്പാൻ സഹോദര പുത്രനിലൂടെ അന്തോക്യൻ ബന്ധം രൂപം കൊടുക്കുന്നു. 1875 ലെ പരി. ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രികിസിന്റെ വരവോടെ ഇവിടെ മെത്രാപ്പോലീത്ത വാഴ്ചയും മലങ്കര മെത്രപ്പോലീത്തയായിരുന്ന  പുലിക്കോട്ടിൽ മെത്രാനെ മുടക്കി മാറ്റിനിർത്തുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ മാറുന്നത്. എന്നാൽ പാത്രികിസിന്റെ തിരിച്ചുപോക്കോടുകൂടി പരി.പരുമല തിരുമേനിയുടെ തീരുമാനത്തിൽ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ തിരുമേനിയാണെന്നുള്ള ഒരേ ചിന്തയിൽ ഈ സഭയുടെ ഭരണം നടന്നു പോന്നു. വെറും രണ്ടാം നിര അടിമകളായി നാം കാണപ്പെടുന്നതു കണ്ട മലങ്കര മെത്രപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ മാർ ദിവ്യാസിയോസ് സ്വതന്ത്ര കാതോലിക്കേറ്റ് എന്ന ആശയത്തിലേക്ക് നമ്മെ നയിച്ചത്. അതായിരുന്നു കാതോലിക്കേറ്റ് സ്ഥാപനം. അതിനായി നമ്മെ അനുഗ്രഹിച്ച പരി. അബ്‌ദേദു മിശിഹ പാത്രികിസിനെ നാം മറന്നുകൂടാ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

1653 ലെ കൂനൻ കുരിശു സത്യം പൂർണ്ണതയിൽ എത്തുത് 1912 ലെ കാതോലിക്കേറ്റ് സ്ഥാപനവും പിന്നീട് ഉണ്ടായ കാതോലിക്ക വാഴിക്കലിലുടെയും ആണ് എന്നണ് ചരിത്രകാരൻമാരുടെ അഭിപ്രായം. 1934ലെ ഭരണഘടനയോടു കൂടെ ഈ സഭയുടെ കെട്ടുപണികൾക്കു പുതിയ ഊർജ്ജവും ബലവും വന്നു എന്നു തന്നെപറയാം. 1938 ൽ പാത്രിയർക്കീസും കൂട്ടുട്രസ്റ്റികളും കൊടുത്ത കേസിൽ 1958 ൽ വിധി വരുന്നു. പിന്നീടുണ്ടായ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ 1970 ഓടുകൂടി ഇല്ലാതാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയും 1972-73 ഓടുകൂടി അവ പൂർണ്ണതയിൽ എത്തിക്കുവാനും സാധിച്ചു. 1995 ലെ സുപ്രീംകോടതി വിധിയും 2002 ലെ പരുമല അസോസിയേഷനുമൊക്കെ കാതോലിക്കേറ്റിന്റെയും പരി. കാതോലിക്കമാരുടെയും അധികാരത്തെ ഒന്നുകൂടി ഉറപ്പോടെ നിലനിർത്തിയതല്ലാതെ മറുവിഭാഗത്തിന്റെ ആരോപണത്തിന് ഒരു വിലയും കൽപ്പിച്ചില്ല എതാണ് സത്യം. അതെ അതിന്റെ പൂർണ്ണതയിൽ എത്തിയത് 2017 ജൂലൈയിൽ വന്ന പരിപൂർണ്ണമായ സുപ്രീംകോടതി വിധി തയൊണ്.

ഇത് ഒരു ആമുഖം മാത്രമാണ്. ഓരോ സംഭവങ്ങളുടെയും ഉള്ളറകളിലേക്ക് നോക്കിയാൽ ഓരായിരം ചിത്രങ്ങൾ തെളിഞ്ഞുവരും. ഒരുപാട് പേരുടെ ജീവിതങ്ങൾ കാണാൻ സാധിക്കും. അതിൽ അർക്കിദിയാക്കോൻമാർ മുതൽ ഇന്ന് നമ്മെ നയിക്കു പരി.ബസേലിയോസ് പൗലോസ് ബാവ വരെയുണ്ടാകും. അവരുടെയൊക്കെ പിന്നിൽ ഒരുപാട് അൽമായ സമൂഹം ഉണ്ടാകും. പരി. വട്ടശ്ശേരി  തിരുമേനിയെ ഓർക്കാതെ നാം എങ്ങനെ ഈ വായന അവസാനിപ്പിക്കും. അത്രമാത്രം ഈ സഭയുടെ സത്യവിശ്വാസം കാക്കാൻ ജീവിതം കൊടുത്ത ഒരു പിതാവാണ് അദ്ദേഹം. അതിനു പിന്നിൽ ഉറച്ചു നിന്ന വിശ്വാസധീരരായ എത്രയോ പിതാക്കൻമാർ. ആനപാപ്പി എന്ന വർക്കിയാശാനും, ഓനാൻകുഞ്ഞും, മലങ്കര വർഗ്ഗീസും നൽകിയ ജീവനുകൾ അവരുടെ ഓർമ്മകളായി ഓരോ മലങ്കര നസ്രാണിയുടെ ഹൃദയത്തിലും മരണം വരെയും ഉണ്ടാകും.

മനുഷ്യജാതി ഉള്ളകാലം ഈ സഭ ക്രിസ്തുവിൽ നിലനിൽക്കുക തന്നെ ചെയ്യും. ഇന്നും ഈ സഭ സത്യവിശ്വാസം നിലനിർത്താനുള്ള പോരാട്ടത്തിൽ തന്നെയാണ്. ഭാരതത്തിന്റെ സംസ്‌ക്കാരത്തിലും തനിമയിലും ദൈവം തെരഞ്ഞെടുക്കുന്ന കാതോലിക്കമാരുടെ ലാളനയിൽ സ്വയം ശീർകത്വത്തിൽ ഉറച്ച് ഈ സഭ നിലകൊള്ളും! അഭിമാനിക്കാം നമുക്ക് ഓർത്തഡോക്‌സ് വിശ്വാസത്തിൽ ജീവിക്കുന്നതിൽ, കൈമാറാം ഈ വിശ്വാസം അടുത്ത തലമുറയിലേക്ക്…!!

കെൽ‌വിൻ ജോൺ

കാതോലിക്കേറ്റ്: മലങ്കര സഭയുടെ സ്വയശീര്‍ഷകത്വത്തിൻ്റെ ചരിത്ര പരിണാമം