OVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 560 കോടിയുടെ ബജറ്റ് : ഭവന-വിവാഹ സഹായം,വിധവകള്‍ക്ക് പെന്‍ഷന്‍,ആരോഗ്യ ഇന്‍ഷുറന്‍സ് ;പരിശുദ്ധ സഭയുടെ ബജറ്റ് ഇങ്ങനെ

പരുമലയില്‍ ലോ കോളേജ് ആരംഭിക്കുമെന്നതാണ് ബജറ്റിന്‍റെ പ്രത്യേകത

കോട്ടയം : അട്ടപ്പാട്ടി ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മ്മാണം, വിവാഹ സഹായം, ഓഖി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിക്കൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യമുഖമുള്ള 560 കോടി രൂപയുടെ 2018-2019-ലെ ബജറ്റ് കോട്ടയം പഴയ സെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മറ്റി അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭ സെക്രട്ടറി  (അസ്സോസ്സിയേഷന്‍) സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയിലെ നിര്‍ധനരായ വിധവകള്‍ക്ക് ഇദംപ്രഥമമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.

പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ സ്മാരകമായി ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലയില്‍ പരുമലയില്‍ ലോ കോളേജ് ആരംഭിക്കും. കോട്ടയത്ത് ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കും. കൂടാതെ പരുമല കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തന വിപുലീകരണം, സഭാകവി സി.പി.ചാണ്ടിയുടെ സ്മാരകമായി പഴയ സെമിനാരിയില്‍ ഓഡിയോ-വീഡിയോ ആര്‍ക്കൈവ്‌സ്, കോട്ടയം കാരാപ്പുഴയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പേരില്‍ സ്മാരകണ, പീരുമേട്ടിലും നരിയാപുരത്തും വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാമ്പ് സെന്ററുകള്‍, ഡയാലിസിസ്-കരള്‍മാറ്റ രോഗികള്‍ക്കുള്ള സ്‌നേഹസഹായപദ്ധതി, സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന സിനേര്‍ഗിയ-ഊര്‍ജ്ജ-ജല സംരക്ഷണ പദ്ധതി, വൈദികരുടെ കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തി വൈദിക മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ശുശ്രൂഷകര്‍ക്കും, പള്ളി സൂക്ഷിപ്പുകാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, നിര്‍ധനരായ സഭാംഗങ്ങള്‍ക്ക് കിടപ്പാടം നിര്‍മ്മിക്കുവാനുള്ള ഭവന സഹായം, സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സഹായം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. ഫാ.ഡാനിയേല്‍ തോമസ് ധ്യാനം നയിച്ചു. അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.