OVS - Latest NewsTrue Faith

പഴയനിയമ പൗരോഹിത്യം

പുരോഹിതന്‍ എന്ന എബ്രായ പദം ‘കാഹേന്‍’’എന്ന വാക്കില്‍ നിന്ന് ഉദ്ഭവിച്ചതാണ്. ഇതിന്റെ അര്‍ത്ഥം ‘മുമ്പില്‍ നില്‍ക്കുന്നവന്‍’ എന്നാണ്. ലേവ്യര്‍ പുരോഹിതരെ സഹായിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു.(സംഖ്യാ. 18: 24).

പഴയനിയമ വീക്ഷണപ്രകാരം പൗരോഹിത്യം മോശയില്‍ ആരംഭിച്ച് ലേവി ഗോത്രത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ലേവി ഒരു ഗോത്രമായിരുന്നു എന്നും പില്‍ക്കാലത്ത് അംഗീകാരത്തിനായി ഒരു പേര് സ്വീകരിച്ചു എന്നും പണ്ഡിതന്മാരുടെ ഇടയില്‍ രണ്ടുപക്ഷമുണ്ട്.

മരുപ്രയാണകാലത്ത് മോശ യിസ്രായേല്യരുടെ നേതാവും പുരോഹിതനും ആയിരുന്നു (പുറ.24). ഗേര്‍ശോന്യര്‍. കെഹാത്യര്‍, മെരാര്യര്‍ എന്നീ മൂന്നു കൂട്ടമായി ലേവ്യരെ തിരിച്ചിരുന്നു. (സംഖ്യാ.3:21 -37;10:17-21). മോശയ്ക്ക് മിദ്യാനപൗരോഹിത്യവുമായി അടുത്തബന്ധമുണ്ട്. (പുറ. 18, 22) മോശയു ടെ അമ്മായിയപ്പനായ മിദ്യാനിലെ പുരോഹിതന്‍ യിത്രോയുടെ സ്വാധീനം വളരെ പ്രകടമാണ്. ഗോത്രഭരണകാലത്ത് ലേവ്യരുടെ സ്വാധീനം വളരെ കൂടിയിരുന്നു. ‘നേര്‍ച്ചകൊണ്ടോ’ ‘ബാദ്ധ്യതകൊണ്ടോ’ യഹോവയ്ക്ക് കടപ്പാടുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് ലേവ്യര്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇവരെല്ലാം രക്തബന്ധമുള്ളവരാകണമെന്നില്ല.

കേന്ദ്ര ആരാധനാലയത്തിലെ ശുശ്രൂഷകൊണ്ട് ഉപജീവനം കഴിച്ചിരുന്ന ലേവ്യര്‍ ശീലോവിന്റെ പതനം മൂലം പല പ്രാദേശിക ആരാധനാകേന്ദ്രങ്ങളെയും ആശ്രയിക്കേണ്ടതായി വന്നു. ദാവീദിന്റെ പക്ഷം ചേര്‍ന്ന ഏലിയുടെ മക്കളില്‍ അബിയാഥാര്‍ ഒഴികെ മറ്റെല്ലാവരെയും ശൗല്‍ കൊന്നുകളഞ്ഞു. അബിയാഥാരിനെ യെരുശലേമിലെ മുഖ്യപുരോഹിതനായി നിയമിച്ചു. അങ്ങനെ ലേവ്യര്‍ക്ക് യെരുശലേമില്‍ ശുശ്രൂഷ ചെയ്യുവാന്‍ അവസരം ലഭിച്ചു.(2 ശമു. 6). പെട്ടകം യെരുശലേമില്‍ സ്ഥാപിച്ചതും ലേവ്യര്‍ക്കായി 48 പട്ടണങ്ങള്‍ ദാവീദ് സ്ഥാപിച്ചതും ലേവ്യരുടെ നില മെച്ചമാക്കി. (ജോഷ്വാ 21, 1 ദിന. 6). എന്നാല്‍ യെരുശലേം ദേവാലയത്തില്‍ പ്രധാന അധികാരം നല്‍കിയിരുന്നത് സാദോക് പുരോഹിതനാണ്. ഇതിന്റെ ഉദ്ഭവം അവ്യക്തമാണ് (2 ശമു. 8,17). സാദോക്, അഹരോന്റെ പാരമ്പര്യത്തില്‍പ്പെട്ടതാണെന്നും ഒരു പാരമ്പര്യമുണ്ട് (1 ദിന 6:18, 50 -53, എസ്രാ 7:25).

ആവര്‍ത്തനപുസ്തകത്തില്‍ ലേവ്യ പൗരോഹിത്യം നാലു തരത്തിലുള്ള ശുശ്രൂഷകള്‍ ചെയ്യുന്നതായി പറയുന്നു.

1. ഉറീമും തുമീമും ഉപയോഗിച്ച് ദൈവിക അരുളപ്പാട് പ്രാപിക്കുക. (ആവ. 17:912, 20:2, 21:5)
2. മോശയുടെ ന്യായപ്രമാണം വിശദീകരിക്കുക, (ആവ. 17:18, 27:9,10; 31:9-11, 24-26)
3. പെട്ടകത്തിന്റെ മുമ്പാകെ ശുശ്രൂഷിക്കുക (ആവ. 10:7,8; 31:925)
4. യാഗം കഴിക്കുക. നിവേദ്യങ്ങള്‍ സ്വീകരിക്കുക (ആവ. 18:13, 26:4).

ദാവീദിന്റെ കാലത്തുതന്നെ പാട്ടുകാരും വാതില്‍ കാവല്‍ക്കാരും ലേവ്യരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു (1 ദിന. 15:1724, 16:47, 25) ഹേമാന്‍, ആസാഫ്, എഥാന്‍ തുടങ്ങിയവര്‍ ഈ സംഘത്തില്‍പ്പെട്ടവരായിരിക്കാം. ദാവീദ് പുരോഹിതരെ 24 ഗണങ്ങളായി തിരിച്ചു ശുശ്രൂഷ ചെയ്യിച്ചു (1 ദിന. 24).

പ്രവാസത്തിനു ശേഷം ഉണ്ടായ രണ്ടാം ദേവാലയത്തില്‍ പൗരോഹിത്യ ശുശ്രൂഷ വളരെ ക്രമീകൃതമായിരുന്നു. മഹാപുരോഹിതന്‍, പുരോഹിതന്‍, ലേവ്യന്‍ എന്നീ ശ്രേണികള്‍ പൗരോഹിത്യ ശുശ്രൂഷയുടേതായിരുന്നു.

(ഹഗ്ഗാ 1:1,12,14; 2:24). മഹാപുരോഹിതന് സ്വാധീനം വര്‍ദ്ധിച്ചതുകൊണ്ട് പില്‍ക്കാലത്ത് കൈക്കൂലി കൊടുത്തും ഈ സ്ഥാനം പ്രാപിക്കുവാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. നീതി നിര്‍ഹണത്തില്‍ പുരോഹിതരെ സഹായിക്കുക (1 ദിന. 23:4, 26:29). വിശുദ്ധ പാത്രങ്ങള്‍ ശുചിയായി സൂക്ഷിക്കുക. യാഗത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക (1 ദിന. 23:2832), വാതില്‍ കാക്കുക (1 ദിന. 9:19, 26:119), പാടുക (എസ്രാ 3:10, നെഹ. 12:27) എന്നിവ ലേവ്യരുടെ ജോലിയായിരുന്നു.

ദേവാലയത്തിന്  പ്രാധാന്യം വര്‍ധിച്ചപ്പോള്‍ പുരോഹിതന്റെ സ്ഥാനവും വര്‍ദ്ധിച്ചു. ഭരണവര്‍ഗ്ഗത്തോടു കൂട്ടുകൂടി മഹാപുരോഹിതര്‍ രാജപദവിയും രാഷ്ട്രീയ അധികാരവും കൈക്കലാക്കി. (ഹഗ്ഗാ 2:20-23; സഖ. 4:11-14; 6:13). പഴയനിയമത്തിന്റെ അവസാന കാലഘട്ടത്തില്‍ മഹാ പുരോഹിതര്‍ക്ക് രാജപദവി ലഭ്യമായി.

പുരോഹിതദൗത്യം സുവ്യക്തമാകണമെങ്കില്‍ അവരുടെ ദൗത്യവും ദൗത്യനിര്‍ഹണ പശ്ചാത്തലങ്ങളും അറിഞ്ഞിരിക്കേണം. യിസ്രായേല്‍ കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ അവിടെ വിവിധ ആരാധനാ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ”പൂജാഗിരികള്‍”’എന്നാണ് അവയെ വിളിച്ചിരുന്നത്. ”ബീമാ” (High Place) എന്ന മൂലപദത്തിന്റെ അര്‍ത്ഥം ”മുകള്‍” ”പുറം” എന്നാണ്. യാഗം കഴിക്കുന്ന തിനുള്ള പീഠം (പുറ. 20, 25), യാഗസദ്യയ്ക്കുള്ള മുറികള്‍ (1 ശമു. 9,12), കല്‍തൂണുകള്‍, വിശുദ്ധ ഉപകരണങ്ങള്‍ (ഉദാ. എഫോദ്), ദേവീദേവന്മാരുടെ പ്രതിഷ്ഠകള്‍ ഇവയെല്ലാമായിരുന്നു കാനാന്യ ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നത്. അമാവാസിയിലും ശബ്ബത്തിലും മറ്റു പെരുന്നാള്‍ ദിവസങ്ങളിലും ആട്, കാള മുതലായ മൃഗങ്ങളെ യാഗം കഴിക്കയും ധാന്യം, വീഞ്ഞ്, എണ്ണ മുതലായ വസ്തുക്കള്‍ നേര്‍ച്ചയായി അര്‍പ്പിക്കയും ചെയ്യുക പതിവായിരുന്നു. വെളിച്ചപ്പാട് തേടുക, നീതിന്യായവ്യവഹാരങ്ങള്‍ നടത്തുക, അഭയം തേടുക, പടയാളികളെ യുദ്ധത്തിന് വിശുദ്ധീകരിക്കുക എന്നിവയെല്ലാം ക്ഷേത്ര സന്നിധാനത്തില്‍ വച്ചു നടത്തിയിരുന്നു.

എന്നാല്‍ ശീലോ ആലയത്തിലും പിന്നീട് യെരുശലേം ദേവാലയത്തിലും നിയമപെട്ടകം സ്ഥാപിച്ചിരുന്നു. ദേവീദേവന്‍മാരുടെ പ്രതിഷ്ഠകള്‍, അശേരാസ്തംഭങ്ങള്‍ മുതലായവ എബ്രായര്‍ക്കും നിഷിദ്ധമായിരുന്നു. ദൈവം പെട്ടകത്തിന്റെ മുകളില്‍ സിംഹാസനാരൂഢനായി വാഴുന്നു എന്നും പെട്ടകം ഉള്ളേടത്ത് യഹോവയും ഉണ്ട് എന്നും യിസ്രായേല്‍ മക്കള്‍ വിശ്വസിച്ചിരുന്നു. (യോശുവ 6, സംഖ്യാ. 10:33). ശലോമോന്‍ ദേവാലയം പണിതപ്പോള്‍ ഈ പെട്ടകത്തെ അതിവിശുദ്ധ സ്ഥലത്ത് കെരുബുകളുടെ ചിറകിന്‍കീഴില്‍ അതിനെ സ്ഥാപിച്ചു (1 രാജാ. 8:16). പെട്ടകത്തില്‍ രണ്ട് കല്‍പലകകളും മന്നായും അഹറോന്റെ വടിയും സൂക്ഷിച്ചിരുന്നു. (എബ്രാ.9:4) എന്നാല്‍ പില്‍ക്കാലത്ത് പെട്ടകത്തെപ്പറ്റി ഒരു പരാമര്‍ശവും കാണുന്നില്ല.

ദേവാലയത്തെപ്പറ്റി താഴെപ്പറയുന്ന ചിന്തകള്‍ യഹുദന്മാരില്‍ ഉണ്ടായിരുന്നു. (1) മനുഷ്യര്‍ക്ക് താമസിക്കുവാന്‍ സ്ഥലം ആവശ്യമായിരിക്കുന്നതുപോലെ ഈശ്വരസാന്നിദ്ധ്യം ഉറപ്പുവരുത്തുവാന്‍ ദേവാലയംആവശ്യമാണ്. (2) ജീവന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രം ദേവാലയമാണ്. (3) ദേവാലയം സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന കണ്ണിയായതിനാല്‍ ഏറ്റവും ഉയരമുള്ള സ്ഥലത്ത് ആയിരിക്കണം (സങ്കീ. 48:2, യെശ. 2:2). (4) ഈശ്വരസന്നിധാനമാകയാല്‍ ദേവാലയം ഒരിക്കലും നശിക്കയില്ല (സങ്കീ. 46:5, 48:4, യെശ. 29:5) ശമര്യയുടെ നാശത്തോടുകൂടി ബേഥേല്‍, ദാന്‍ എന്നീ സ്ഥലങ്ങളിലെ ദേവാലയങ്ങള്‍ നാമാവശേഷമായി. ഇത് യെരുശലേം ദേവാലയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുവാന്‍ ഇടയായി.

പുരോഹിതന്മാരുടെ മുഖ്യകര്‍മ്മമാണ് യാഗങ്ങള്‍ അര്‍പ്പിക്കുക എന്നത്. വിവിധതരം യാഗങ്ങള്‍ യിസ്രായേലില്‍ നടത്തിയിരുന്നു.

(1) ”സമാധാനയാഗം” (Communion Sacrifice) ഇതില്‍ രക്തം മുഴുവന്‍ ഒഴുക്കിക്കളയുകയും കൊഴുപ്പ് മുതലായവ തീയില്‍ ദഹിപ്പിക്കുകയും ചെയ്തിരുന്നു (ഉല്‍പ. 31:54, പുറ. 18:12, 1 ശമു. 3:14)

(2) ”ഹോമയാഗം” മുകളിലേക്ക് ഉയരുന്നത് എന്ന് അര്‍ത്ഥം. തീയില്‍ ദഹിപ്പിച്ച് ധൂമരൂപത്തില്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്നു. ഹോമയാഗത്തിനുള്ള മൃഗം ഊനമില്ലാത്തതും ആണ്‍വര്‍ഗ്ഗത്തില്‍പ്പെട്ടതുമായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.

(3)”വഴിപാട്” (കാഴ്ച). ധാന്യങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും നല്‍കുന്ന വഴിപാടിനെകുറി
ക്കുന്നു (ഉല്‍പ. 4:35, 2 ശമു. 8:2). ദൈവസന്നിധിയില്‍ വെറുങ്കൈയ്യായി പ്രവേശിക്കരുതെന്നാണ്
നിയമം (പുറ. 23:15, 24:20, ആവ. 16:16). ”ആദരവ്” പ്രകടിപ്പിക്കുന്നതിനാണ് വഴിപാട് അര്‍പ്പിക്കുന്നത്.

(4) ”പാപയാഗം”’ (അകൃത്യയാഗം) (പുറ. 29:1114). പാപം (അകൃത്യം) നീക്കിക്കളയുന്നതിന് അര്‍പ്പി
ക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് വന്നുപോയ ഹാനി നീക്കം ചെയ്യുകയാണ് പാപയാഗത്തിന്റെ ഉദ്ദേശം. മറ്റൊരുവന് ഏല്‍പ്പിക്കുന്ന മാനഹാനിക്കോ നഷ്ടത്തിനോ പരിഹാരം ചെയ്തതിനു ശേഷമേ അകൃത്യയാഗം അര്‍പ്പിക്കാവൂ എന്നു നിബന്ധനയുണ്ട്.

പ്രവാസത്തിനു ശേഷം പാപപരിഹാരദിനം (Day of atonement) അനുഷ്ഠാനത്തിന് വളരെ പ്രാധാന്യം
ലഭിച്ചു. വര്‍ഷത്തിലൊരിക്കല്‍ ദേവാലയ ശുദ്ധീകരണവും ജനങ്ങളുടെയും പുരോഹിതന്മാരുടെയും പാപങ്ങളുടെ പ്രായശ്ചിത്തവും നടത്തി ശുദ്ധീകരിക്കുന്ന കര്‍മാണിത്.

ജനങ്ങളുടെയും പ്രകൃതി മുഴുവന്റെയും അശുദ്ധി നീക്കി ദൈവവുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് ഇടനിലക്കാരായി പുരോഹിതന്മാര്‍ വര്‍ത്തിച്ചിരുന്നു. പുരോഹിതന്മാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്ന് പിന്മാറുമ്പോള്‍ ജനം അധഃപതനത്തിലേക്കു പോകും.  നന്മയും ഐശ്വര്യവും വിശുദ്ധിയും മനുഷ്യരിലും പ്രകൃതിയിലും  നിലനിര്‍ത്തുവാന്‍  വിളിക്കപ്പെട്ടവരാണ് പുരോഹിതന്മാര്‍.

ഉപസംഹാരം
ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന പുത്തന്‍ സംസ്‌കാരത്തില്‍ പുരോഹിത ദൗത്യങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടണം. ദൈവികബന്ധത്തില്‍ പ്രകൃതിയെയും സമൂഹത്തെയും വിശുദ്ധിയിലേക്കുയര്‍ത്താനുള്ള ദൗത്യം പുരോഹിതന്‍ സത്യസന്ധമായി നിര്‍ഹിക്കണം. ദൈവമനുഷ്യബന്ധത്തിലുണ്ടാകുന്ന സര്‍വിധ വീഴ്ചകളെയും അതിജീവിക്കുവാന്‍ കഴിയണം. വിശുദ്ധീകരണ കര്‍മ്മത്തില്‍ സ്വയം സമര്‍പ്പിച്ച് സമൂഹത്തെ വിശുദ്ധീകരിക്കുന്ന കര്‍പദ്ധതികളില്‍  ക്രിയാത്മകമായി പങ്കുചേരുവാനുള്ള ധാര്‍ിമ്മിക ഉത്തരവാദിത്വവും പുരോഹിത ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. പുരോഹിത ശുശ്രൂഷയില്‍ പുരോഹിത-അല്‍മായ ബന്ധവും വിശുദ്ധമായിത്തീരണം. നീതിപൂര്‍മായ സാമൂഹികമാറ്റത്തിനും വിശുദ്ധീകരണത്തിനും പുരോഹിത ദൗത്യം ദൈവികമാക്കിത്തീര്‍ക്കണം

ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത