OVS-Kerala News

കൂനന്‍കുരിശ് പഴയ പള്ളിയില്‍ 363-മത് കൂനിന്‍കുരിശുസത്യ സ്മരണ ദിനവും ,കല്‍ക്കുരിശ് പ്രതിഷ്ഠാകര്‍മ്മവും ജനുവരി 3 വരെ

കൊച്ചി :  പരിശുദ്ധ സഭയുടെ അതിപുരാതനവും  തീര്‍ഥാടന കേന്ദ്രമായ മട്ടാഞ്ചേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കൂനിന്‍കുരിശ് പഴയ പള്ളിയില്‍ 363-മത് കൂനിന്‍സത്യ സ്മരണ ദിനവും കല്‍ക്കുരിശ് പ്രതിഷ്ഠാകര്‍മ്മവും 2016 ജനുവരി 1,2,3 തീയതികളില്‍ നടത്തപ്പെടുന്നു .മലങ്കര നസ്രാണി ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും പാരമ്പര്യങ്ങളെയും തച്ചുടയ്ക്കാന്‍ ശ്രമിച്ച വൈദേശിക ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൂര്‍വ്വീക പിതാക്കന്മാര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ സ്വാതന്ത്ര്യവും മലങ്കര സഭയുടെ പൌരാണികതയും മുറുകെപ്പിടിക്കുവാന്‍ വേണ്ടി മട്ടാഞ്ചേരിയുടെ മണ്ണില്‍ 1653 ജനുവരി 3 തീയതി വെള്ളിയാഴ്ച കല്‍ക്കുരിശില്‍ ആലാത്ത് കെട്ടി മാറ് പിളരുമാറ് ഉച്ചത്തില്‍ ഏറ്റുപറഞ്ഞ വിശ്വാസ പ്രഖ്യാപനമാണ് കൂനിന്‍കുരിശ് സത്യം .ഈ വിശ്വാസ പ്രഖ്യാപനത്തിന്‍റെ 363-മത് സ്മരണാദിനവും കല്‍ക്കുരിശ് പുന പ്രതിഷ്ഠാകര്‍മ്മവും വി.മാര്‍ത്തോമ്മാ ശ്ലീഹയുടെ പിന്‍ഗാമിയും പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ കാതോലിക്ക മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിദിയന്‍ ബാവാ തിരുമനസ്സിലെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടത്തപ്പെടുമെന്നു കൂനിന്‍കുരിശു പള്ളിയുടെ മാനേജറും വികാരിയുമായ
ഫാ. ബെഞ്ചമിന്‍ തോമസ്‌ അറിയിച്ചു .

1935882_214347742232566_5998305113263133349_n

ഇന്ന് (ജനുവരി 1 ന്) വി,കുര്‍ബാനാന്തരം കാതോലിക്കേറ്റ് പതാക ഉയര്‍ത്തലോടെ  ചടങ്ങുകള്‍ക്ക് തുടക്കമായി.ജനുവരി 2 ന് (ശനിയാഴ്ച ) രാവിലെ വി.കുര്‍ബാനക്ക് ശേഷം 8 ന്  കൂനിന്‍കുരിശു സത്യം ചെയ്ത അര്‍ക്കദിയാക്കൊന്‍റെയും പൂര്‍വ്വ പിതാക്കന്മാരുടെയും നാമത്തിലുള്ള ധൂപ്പാര്‍പ്പണം – പിതൃസ്മരണ ,വൈകീട്ട് 6 ന് സന്ധ്യാ നമസ്കാരം 7 ന് വെരി.റവ.എം.എസ് യുഹാനോന്‍ റബാന്‍ നയിക്കുന്ന ധ്യാന പ്രസംഗം ,ജനുവരി 3 ന് (ഞായറാഴ്ച ) 6.30 ന്  പ്രഭാത നമസ്കാരം ,7.30 ന് റവ.എം.എസ് യുഹാനോന്‍ റബാന്‍റെ നേതൃത്വത്തില്‍ വി.കുര്‍ബാന ,9 ന് കൈമുത്ത്,നേര്‍ച്ച വിളംബ് തുടര്‍ന്ന് ഉച്ചയ്ക്ക് 2 ന് ഡോ.എം.കുര്യന്‍ തോമസ്‌ കൂനിന്‍കുരിശ് അനുസ്മരണ പ്രസംഗം നടത്തും ,2.45 ന് പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സ്വീകരണം തുടര്‍ന്ന് പരിശുദ്ധ ബാവയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ കല്‍ക്കുരിശ് പുനപ്രതിഷ്ഠ കര്‍മ്മവും,3.45 ന് കാതോലിക്ക മംഗളഗാനം ,ശ്ലൈഹിക വാഴ് വോടെ ഈ വര്‍ഷത്തെ  പരിപാടികള്‍ ക്ക് സമാപനമാവും.