OVS-Pravasi News

ദീപ്തമായ ക്രൈസ്തവ സാക്ഷ്യവുമായി യോങ്കേഴ്സില്‍ രണ്ടു പള്ളികള്‍ ഒന്നായി

ജോയിച്ചന്‍ പുതുക്കുളം 

യോങ്കേഴ്‌­സ് (ന്യൂയോര്‍ക്ക്) :പരിശുദ്ധനായ പരുമല തിരുമേനിയുടെ  നാമത്തില്‍ 28 വര്‍ഷം മുമ്പ് യോങ്കേഴ്‌­സില്‍ സ്ഥാപിതമായ രണ്ട് ഓര്‍ത്തഡോക്‌­സ് ദേവാലയങ്ങള്‍ നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കന്‍  ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ   പ്രധാന കാര്‍മികത്വത്തിലുള്ള വി. കുര്‍ബാനയോടെ ഒന്നായപ്പോള്‍ സഭാ സമൂഹത്തിന് അത് അപൂര്‍വ്വമായ ആത്മീയാനുഭവമായി. ലയന ചടങ്ങില്‍ പങ്കെടുത്ത സഭാ നേതാക്കളും ഇടവകാംഗങ്ങളും ഐക്യത്തിന്റെ വരപ്രസാദത്തില്‍ ദൈവനിയോഗത്തിനു മുന്നില്‍ നമ്രശിരക്‌­രായപ്പോള്‍ ചരിത്രത്തിലേക്കുള്ള പുത്തന്‍ അധ്യായമായി അത്.

ഇരുപത്തെട്ടു വര്‍ഷം മുമ്പ് രാവിലെയും വൈകിട്ടുമായി സര്‍വ്വീസുകള്‍ നടത്തിയാണ് പാര്‍ക്ക് ഹില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചും, അണ്ടര്‍ ഹില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചും സ്ഥാപിതമായതെന്ന് പാര്‍ക്ക് ഹില്‍ ചര്‍ച്ച് വികാരി റവ.ഫാ. നൈനാന്‍ ടി. ഈശോ അനുസ്മരിച്ചു. അവ രണ്ടുമാണ് ഒന്നായി മാറുന്നത്. രണ്ട് ഇടവക സമൂഹങ്ങളും ഇത്തരമൊരു സാധ്യതയെപ്പറ്റി ആലോചിച്ചപ്പോള്‍ അതിനു മാര്‍ഗ്ഗദര്‍ശിയും പ്രചോദനവുമായി നിന്നത് അഭിവന്ദ്യ തിരുമേനിയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് ഇത്തരമൊരു ചടങ്ങിനു വഴിയൊരുക്കിയതെന്നു പാര്‍ക് ഹില്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പിളരുകയാണ് സാധാരണയായി നടക്കുന്നതെന്നും ഒരുമിക്കുന്നത് അപൂര്‍വ്വമായ സംഭവമാണെന്നും മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മുപ്പതും നാല്പത്താറും കുടുംബങ്ങളുള്ള രണ്ട് ഇടവകകള്‍ 76 കുടുംബങ്ങളായി ഒന്നായപ്പോള്‍ ഭദ്രാസനത്തിലെ വലിയൊരു ഇടവക സമൂഹമായി പാര്‍ക് ഹില്‍ ചര്‍ച്ച് മാറിയിരിക്കുന്നു.

ചെറിയ ഇടവകകളെ താന്‍ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. പ്രായോഗികമായ പല പരിമിതികളും അവക്കുണ്ട്. അതുപോലെ വലിയ സാമ്പത്തിക ഭാരം ഇടവകാംഗങ്ങള്‍ വഹിക്കേണ്ട സ്ഥിതിയും വരുന്നു. തനിക്ക് സന്ദര്‍ശിക്കാന്‍ ഒരു പള്ളി കുറയും എന്നു ചിലര്‍ പറയാം. എത്ര ശ്രമിച്ചാലും ഒരു വര്‍ഷത്തില്‍ 40 പള്ളികളില്‍ കൂടുതല്‍ പോകാന്‍ തനിക്ക് കഴിയാറില്ല. അതിനാല്‍ ബാക്കിയുള്ള പതിനാല് പള്ളികളും ലയനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതിലും വിരോധമൊന്നുമില്ലെന്നു തമാശരൂപേണ അദ്ദേഹം പറഞ്ഞു.

കാലംചെയ്ത മാര്‍ ബര്‍ണബാസ് തിരുമേനിയുടെ കാലത്ത് രണ്ട് പള്ളികള്‍ ഒന്നായ ചരിത്രവും അദ്ദേഹം മുന്നറിയിപ്പായി ചൂണ്ടിക്കാട്ടി. അവസാനം രണ്ടിനു പകരം മൂന്നു പള്ളികളാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ ഭിന്നിപ്പിനുള്ള സാഹചര്യങ്ങള്‍ തോന്നിയാല്‍ കൂടി അവയെ അതിജീവിക്കാനുള്ള മനസാണ് ആദ്യം ഉണ്ടാകേണ്ടത്. നിലമ്പൂരില്‍ രണ്ടു പുഴ ഒന്നാകുന്ന സ്ഥലത്ത് ഏതാനും കിലോമീറ്ററില്‍ ഒരു ഭാഗം കലങ്ങിയ വെള്ളവും, ഒരു ഭാഗത്ത് തെളിനീരും കാണാം. എതാനും കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ അവ ഒന്നായി തെളിനീരായി മാറും.

ഒരു വിഭാഗത്തെ വിരല്‍ചൂണ്ടിയല്ല താനിതു പറയുന്നത്. യോജിക്കുമ്പോള്‍ ഉണ്ടാകുന്ന ഉരസലുകളേയും, പ്രശ്‌­നങ്ങളേയും ബോധ്യമാക്കാനാണ് താനിതു പറഞ്ഞത്.

ഉണ്ടാകാവുന്ന പലതരം പ്രശ്‌­നങ്ങളും തിരുമേനി ചൂണ്ടിക്കാട്ടി. ഒരു കൂട്ടര്‍ക്ക് പറയാം തങ്ങള്‍ ഇങ്ങനെയാണ് പെരുമാറുന്നതെന്ന്. മറ്റൊരു കൂട്ടര്‍ക്ക് പറയാം തങ്ങളാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നതെന്ന്. ഇത്തരം ചിന്താഗതികള്‍ വളര്‍ന്നുവന്നാല്‍ പ്രശ്‌­നമായി. അതിനാല്‍ നിങ്ങളും ഞങ്ങളും എന്ന ഭേദഭാവത്തിനു പ്രസക്തിയില്ല. എല്ലാവരും ഇടവകാംഗങ്ങളും സഭാമക്കളുമാണെന്ന വിനയാന്വിതമായ കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്. പ്രശ്‌­നങ്ങള്‍ വഷളാക്കാനാല്ല അവയെ പരിഹരിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടത്.

പെന്‍സില്‍വേനിയയിലെ സ്­ക്രാന്റണില്‍ സഭ 350 ഏക്കറില്‍ സ്ഥാപിക്കുന്ന റിട്രീറ്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും തിരുമേനി വിശദീകരിച്ചു. ഇതിനു സാമ്പത്തികമായ പിന്തുണ ആവശ്യമുണ്ട്. ജനുവരിയില്‍ അതു വാങ്ങണം. അതിനുള്ള തുക തുടക്കത്തില്‍ വായ്പയായി സമാഹരിക്കാനും പരിപാടിയുണ്ട്. സെന്റര്‍ സഭയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാകും.

ഒരേ പരിശുദ്ധന്റെ നാമത്തില്‍ യോങ്കേഴ്‌­സ് ടൗണിലുള്ള ദേവാലയങ്ങള്‍ ഒന്നാക്കാനുള്ള തീരുമാനത്തിനു പിന്നലെ ദൈവകരങ്ങളും അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വവും അണ്ടര്‍ഹില്‍ ചര്‍ച്ച് വികാരി ഫാ. ദിലീപ് ചെറിയാന്‍ ചൂണ്ടിക്കാട്ടി. ഒരു ചിത്രശലഭം പറക്കുന്നത് പല കാലഘട്ടങ്ങള്‍ പിന്നിട്ടാണ്. ഐക്യം പൂര്‍ണ്ണത നേടുന്നതുവരെ ചെറിയ പ്രശ്‌­നങ്ങള്‍ ഉണ്ടാകാം. അവയൊക്കെ ചിത്രശലഭത്തിന്റേതുപോലെ ഒരു കൊക്കൂണ്‍ ഘട്ടം എന്നു കരുതിയാല്‍ മതി. ഐക്യനിര്‍ദേശം ഉണ്ടായശേഷം അക്കാര്യത്തില്‍ തനിക്ക് അമിതാവേശം ഒന്നുമില്ലെന്നാണ് അഭിവന്ദ്യനായ നൈനാന്‍ ടി. ഈശോ അച്ചന്‍ പറഞ്ഞത്. പക്വതയുടേയും കരുതലിന്റേയും സ്വരമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.

പാര്‍ക്ക് ഹില്‍ ചര്‍ച്ച് ട്രസ്റ്റി ഏബ്രഹം ഇട്ടിയുടെ പ്രസംഗത്തില്‍ വിശ്വാസികള്‍ ഐക്യപ്പെടാന്‍ ശ്രമിച്ചാലും ആദ്യം എതിര്‍ക്കുന്നത് വൈദികരാണെന്നു ചൂണ്ടിക്കാട്ടി. ബിഷപ്പുമാരും താത്പര്യം കാട്ടാറില്ല. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്.

അണ്ടര്‍ഹില്‍ ചര്‍ച്ച് ട്രസ്റ്റി വര്‍ഗീസ് ടി. മാമ്പിള്ളി ഈ ഇടവകാംഗമെന്ന നിലയിലാണ് താന്‍ വിശ്വാസികളെ അഭിമുഖീകരിക്കുന്നതെന്നു പറഞ്ഞു. അവകാശവാദങ്ങളോ, വ്യവസ്ഥകളോ ഒന്നുമില്ല.

പാര്‍ക്ക് ഹില്‍ ചര്‍ച്ച് സെക്രട്ടറി ഷൈനി ജോര്‍ജ് ഈ ചരിത്ര നിയോഗത്തിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടി.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പിന്റെ ആശംസാ പ്രസംഗത്തില്‍ സ്വര്‍ഗ്ഗം പോലും സന്തോഷീക്കുന്ന ചടങ്ങാണിതെന്ന് ചൂണ്ടിക്കാട്ടി. ദൈവനിയോഗമാണ് ഇത്തരമൊരു ഐക്യത്തിനു വഴിതെളിച്ചത്. ഹൃദയശുദ്ധിയുള്ള വൈദീകരും നിസ്വാര്‍ത്ഥരായ വിശ്വാസികളുമാണ് ഇത്തരമൊരു ദൗത്യം സഫലമാക്കിയത്.

രണ്ടു പള്ളികള്‍ ലയിച്ച് പിന്നീട് മൂന്നായി എന്നു തിരുമേനി വിശേഷിപ്പിച്ചത് റോക്ക് ലാന്‍ഡ് ഇടവകകളെയാണ്. മൂന്നായി എന്നു പറയാന്‍ പറ്റില്ലെങ്കിലും പിന്നീട് ഭിന്നതയുണ്ടായ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ വച്ചു സുവനീറിന്റെ ഉദ്ഘാടനം അഭി. തിരുമേനി നിര്‍വഹിച്ചു. സുവനീറിനു വേണ്ടി പ്രയത്‌­നിച്ച ജാന്‍സി ആലുങ്കല്‍, ചീഫ് എഡിറ്റര്‍ ബാബു ജോര്‍ജ് എന്നിവര്‍ സുവനീറിന്റെ ആദ്യപ്രതി തിരുമേനിക്ക് കൈമാറി.

സാജന്‍ മാത്യു നന്ദി പറഞ്ഞു. ചടങ്ങില്‍ പോള്‍ കറുകപ്പള്ളില്‍, വര്‍ഗീസ് പോത്താനിക്കാട്, ഡോ. ഫിലിപ്പ് ജോര്‍ജ്, ബാബു പാറയ്ക്കല്‍, അജിത്ത് വട്ടശേരില്‍, മാധ്യമങ്ങളെ പ്രതിനിധീകരിച്ച് രാജു പള്ളത്ത്, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ്, റെജി തുടങ്ങിയവര്‍ പങ്കെടുത്തു. ഷാജന്‍ ജോര്‍ജ് ആയിരുന്നു മീഡിയ കോര്‍ഡിനേറ്റര്‍.