OVS - Latest NewsOVS-Kerala News

ശവസംസ്കാര പരാതികൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി

മലങ്കര സഭയുടെ പള്ളികളിൽ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് 3 പരാതികൾ ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുമ്പാകെ ഷിമി അഗസ്റ്റിൻ, ജോസഫ് മാർ ഗ്രീഗോറിയോസ്, കോശി കെ. ആർ എന്നിവർ നൽകുകയും ടി പരാതികൾ പരിഹരിക്കാൻ സംസ്ഥന മനുഷ്യാവകാശ കമ്മീഷനെ ചുമതലപ്പെടുത്തി ദേശീശ കമ്മീഷൻ ഉത്തരവാവുകയും ചെയ്തിരുന്നു.ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവർ നൽകിയ പരാതികൾ 28/11/2019-ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി.

ഇവർ ഉന്നയിച്ച പരാതി ഇപ്രകാരമായിരുന്നു
1. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഓർത്തഡോക്സ്\യാക്കോബായ പള്ളികളിൽ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് മാന്യമായ ശവസംക്കാരം തടയപ്പെടുന്നതിൽ മനുഷ്യവകാശ കമീഷൻ ഇടപെടണം.
2. യാക്കോബായ പള്ളികളിലെ സെമിത്തേരികളിൽ മാന്യമായ ശവസംസ്ക്കാരം നടത്തുന്നതിന് അനുയോജ്യമായ ഉത്തരവ് കമ്മീഷൻ നൽകണം.
3. കട്ടച്ചിറ പള്ളിയുടെ സെമിത്തേരിയുടെ കുടംബ കല്ലറയിൽ 28.10.2019 മരിച്ച തന്റെ അമ്മയുടെ സംസ്ക്കാരം ഇപ്പോൾ വീട്ട് മുറ്റത്ത് താൽക്കാലികമായി അടക്കിയിരിക്കുന്ന ഇടത്ത് നിന്ന് മാറ്റി തങ്ങളുടെ വിശ്വാസ ആചാരപ്രകാരം (യാക്കോബായ സഭയുടെ) അടക്കം നടത്തുന്നതിന് കമ്മീഷൻ അനുവദിക്കണം. എന്നിവയായിരുന്നു.

പ്രസ്തുത പരാതിയിന്മേൽ കമ്മിഷൻ മലങ്കര മെത്രാപ്പോലീത്തായ്ക്കും കട്ടച്ചിറ പള്ളി വികാരിക്കും, സംസ്ഥാന ചീഫ് സെക്രട്ടറിക്കും, സംസ്ഥാന ഡി.ജി.പിക്കും നോട്ടീസയക്കുകയും മറുപടി ആവശപ്പെടുകയും ചെയ്തു.

2017 ജൂലായ് 3 വിധി, കേരളാ ഹൈക്കോടതി അടക്ക് സബ്ബന്ധിച്ച് പുറപ്പെടുവിച്ച വിധികൾ, അടക്ക് സംബന്ധിച്ച് കട്ടച്ചിറ പള്ളിയെ സംബന്ധിച്ച് 2 ജൂലായ് 2019 ലെ ഉത്തരവ്, കൂടാതെ ശവമടക്ക് സംബന്ധിച്ച് സുപ്രിം കോടതി Art 32 കേസിൽ ഉണ്ടായ വിധികൾ എല്ലാം കക്ഷികൾക്കും, സർക്കാരിനും, കമ്മീഷനും ബാധകമാണ് എന്നും അപ്രകാരം ഈ കേസുകളും തീർപ്പാക്കണമന്നും മലങ്കര മെത്രാപ്പോലീത്തായും, കട്ടച്ചിറ വികാരിയും മറുപടി നൽകി. കൂടാതെ മേൽപ്പടി വിധികൾ പ്രകാരം കട്ടച്ചിറ പള്ളിയിൽ മൃദദേഹം സംസ്ക്കരിക്കുന്നതിന് തങ്ങൾക്കു തടസ്സമില്ല എന്നും അറിയിച്ചു.

സർക്കാർ ഇതിൽ ന്യൂട്രൽ നിലപാട് സ്വീകരിക്കുകയും ക്രമസമാധാന പ്രശനങ്ങൾ ഉണ്ടാവാതെ സമാധാനപരമായ അന്തരീക്ഷം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ശവമടക്കുമായി ബന്ധപ്പെട്ട് കമ്മീഷൻ കണ്ടത്തിയ തർക്കം ഇവയായിരുന്നു.

1. യാക്കോബായ വിഭാഗത്തിന് മലങ്കര സഭയുടെ പള്ളികളിൽ സംസ്ക്കാരം നടത്തുന്നതിന് അനുവദിക്കാമോ?
2. ആർക്കാണ് ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത കർമ്മങ്ങൾ നടത്തുന്നതിനുള്ള അവകാശം?

നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കത്തിന് പല തവണ കോടതികൾ പരിഹാരം കണ്ടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ തർക്കങ്ങൾക്കും പരിഹാരമെന്ന നിലയിൽ 2017 ജൂലായ് 3 ന് ബഹു സുപ്രിം കോടതി വിധി പ്രഖ്യപിക്കുകയും ചെയ്തിട്ടുണ്ട്. 1934 ലെ സഭാ ഭരണഘടന പള്ളികളും സഭയും ഭരിക്കണമെന്നും, മതപരവും, ഭരണപരവും, ഭൗതികവുമായ എല്ലാ ഉത്തരവാദിത്വങ്ങളും മലങ്കര മെത്രാപ്പോലീത്തായിൽ നിക്ഷിപ്തമെന്നും, ടി ഭരണഘടന അനുസരിച്ചേ നിയമനങ്ങൾ നടത്താവൂ എന്നും, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ കൈക്കലാക്കാൻ പറ്റില്ല എന്നും അതുവഴി പുതിയ സിസ്റ്റം ഉണ്ടാക്കാൻ കഴിയില്ല എന്നും, 2002 ലെ യാക്കോബായ ഭരണഘടന നിലനിൽക്കാത്ത ഒന്നാണ് എന്നും, രണ്ടു കക്ഷികളായി പള്ളിയിൽ ആരാധന നടത്തുന്നതിന് അനുവദിക്കാൻ കഴിയില്ല എന്നും, പള്ളികളുടെ ശവക്കോട്ടകൾ മലങ്കര സഭയിൽ വിശ്വസിക്കുന്നവരുടെ മാന്യമായ സംസ്ക്കരണത്തിന് വേണ്ടിയുള്ളതാണെന്നും, ഈ വിധി എല്ലാ കോടതികൾക്കും, അധികാരികൾക്കും ബാധകമെന്നും വിധിച്ചു.

മേൽ വിവരിച്ച കണ്ടെത്തലുകൾ മാറ്റി വയ്ക്കാൻ കമ്മീഷന് കഴിയില്ല. സുപ്രിം കോടതി വിധി രാജ്യ നിയമമാണ്. 34 ഭരണഘടന ഓർത്തഡോക്സ് / യാക്കോബായ വിഭാഗം ഉൾക്കൊള്ളുന്ന മലങ്കര സഭയ്ക്ക് ആകമാനം ബാധകമാണ്. ടി ഭരണഘാനയിൽ പാത്രിയർക്കീസിനെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഓർത്തഡോക്സ് വിഭാഗം 34 ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളതും യാക്കോബായ വിഭാഗം ഇതു വരെ വിധേയപ്പെടാത്തതുമാണ്. അവർ പരാതിയിൽ ആവശ്യപ്പെടുന്നത് മലങ്കര സഭയുടെ സെമിത്തേരിയിൽ യാക്കോബായ വിഭാഗം വൈദികർ കർമ്മങ്ങൾ നടത്തി അടക്കണമെന്നാണ്.എന്നാൽ ഇപ്രകാരമുള്ള തർക്കങ്ങൾ എല്ലാം പരമോന്നത നീതിപീഠം തീർപ്പ് കൽപ്പിക്കപ്പെട്ടതാണ്. ആയതിനാൽ തന്നെ ഇപ്പോൾ കമ്മീഷനിൽ നൽകിയ പരാതികൾ മനുഷ്യാവകാശ ലംഘനമെന്ന നിലയിൽ അനാവശ്യ വിവാദമുയർത്തുന്നവയും പരമോന്നത നീതി പീഠം തീർപ്പ് കൽപ്പിച്ചില്ല എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടിയുമാണ്.

ശവസംസ്ക്കാരം എന്നത് മാന്യവും, മനുഷ്യവകാശവുമാണ്. മലങ്കര സഭയിലെ രണ്ടു വിഭാഗവും ഒരു ഇടവകയിലെ അംഗങ്ങളുമാണ്. ആയതു കൊണ്ട് അടക്കിന് ഒരു മാനദണ്ഡം ആവശ്യമാണ്. എന്നാൽ യാക്കോബായ വിഭാഗം ആവശ്യപ്പെടുന്ന പോലെ തങ്ങളുടെ ബന്ധുവായ വൈദികനെകൊണ്ടോ,അപ്രകാരം വിശ്വാസമുള്ളതോ ആയ വൈദികൻ വഴിയുള്ള അടക്കോ സാധ്യമല്ല. കാരണം ബഹു സുപ്രിം കോടതി 1934 ഭരണഘടനാ പ്രകാരമുള്ള വൈദികനെ കർമ്മങ്ങൾ നടത്താൻ അനുവദിക്കപ്പെട്ടിട്ടുള്ളൂ. അപ്രകാരമല്ലാത്തത് എല്ലാം സമാന്തര ഭരണത്തിൽ ഉൾപ്പെട്ടിട്ടുള്ളതും അത് നിരോധിക്കപ്പെട്ടിട്ടുള്ളതുമാണ്. ആയതിനാൽ മതപരമായ കർമ്മങ്ങൾ ക്രൈസ്തവ ശവ സംസ്ക്കാര ചടങ്ങുകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. അത് നിർവ്വഹിക്കാൻ 1934 ഭരണഘടനാ പ്രകാരം നിയമിക്കപ്പെട്ട വൈദീകനും മാത്രമെ സാധിക്കൂ. 34 പ്രകാരമുള്ള വൈദികനെ മലങ്കര പള്ളികളിൽ അടക്ക് സാധിക്കൂ എന്ന് ബഹു ഹൈക്കോടതി വിധികളിലുടെയും ബഹു സുപ്രിം കോടതി കട്ടച്ചിറ 2019 ജൂലായ് 2 വിധിയിലും, Art 32 വിധിയിലും വ്യക്തമാക്കിയിരിക്കുന്നു.

അതു കൊണ്ട് മലങ്കര സഭയിലെ മരണപ്പെട്ട ആളുടെ മാന്യമായ സംസ്ക്കാരം അംഗീകരിക്കപ്പെട്ടതും മനുഷ്യാവകാശവുമാണ്,അത് മതപരമായി ഒഴിവാക്കാൻ പറ്റാത്തതുമാണ്. പക്ഷെ അത് നിർവ്വഹിക്കേണ്ടത് പരമോന്നത കൊടതി 2017 ജൂലായ് 3 വിധി പ്രകാരമായിരിക്കണം. 1934 പ്രകാരം നിയമിതനായ വൈദികന് മാത്രമെ കർമ്മങ്ങൾ നടത്താൻ സാധിക്കൂ. ഇതിന് വിപരീതമായി (കോടതി ഉത്തരവിന് ) ആരു എന്ത് പ്രവർത്തിച്ചാലും തൽപ്പര കക്ഷികൾക്ക് ജില്ലാ കളക്ടറെയോ, പോലിസ് ഉദ്യോഗസ്ഥരേയൊ സമീപിക്കാവുന്നതാണ്. അവർ അക്കാര്യങ്ങളിൽ ഇടപെടെണ്ടതുമാണ്.

പരാതികൾ സമാനമായതിനാൽ പൊതു ഉത്തരവ് പാസാക്കുന്നു. ഉത്തരവ് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും, ചിഫ് സെക്രട്ടറിക്കും, ഡി.ജി. പ്പി എന്നിവർക്കും അയച്ചുകൊടുക്കണമെന്നും ഉത്തരവിൽ പ്രതിപാദിക്കുന്നു.

സമാധാനമുണ്ടാക്കാൻ യോജിച്ച സമയം; വിശ്വാസികളുടെ പ്രാർത്ഥനയും പിന്തുണയുമാണ് ശക്തി: പരിശുദ്ധ ബാവ.