OVS - Latest NewsOVS-Kerala News

യാക്കോബായ വിഭാഗം നൽകിയ ഭരണഘടനയുടെ ആർട്ടിക്കിൾ 32 അനുസരിച്ചുള്ള ഹർജ്ജികൾ നിരുപാധികം പിൻവലിച്ചു.

യാക്കോബായ വിഭാഗം നൽകിയ ഭരണഘടനയുടെ ആർട്ടിക്കിൾ 32 അനുസരിച്ചുള്ള ഹർജ്ജികൾ നിരുപാധികം പിൻവലിച്ചു. ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ ആവശ്യങ്ങളും സുപ്രീംകോടതിയുടെ വിവിധ ബഞ്ചുകൾ പരിഗണിച്ചു തീർപ്പാക്കിയതാണെന്നും ഇനിയും ഇത്‌ പുനപരിശോധിക്കുവാൻ സാധിക്കുകയില്ലായെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശവമടക്ക്‌ വിഷയത്തിൽ സുപ്രീംകോടതിയുടെ മറ്റൊരു ബഞ്ചിൽ നിന്നും ഹൈക്കോടതിയെ സമീപിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു യാക്കോബായ സഭക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരി ചൂണ്ടിക്കാട്ടിയപ്പോൾ സുപ്രീംകോടതി അതിനുള്ള സ്വാതന്ത്ര്യം മാത്രം ഹർജ്ജിക്കാർക്കു നൽകി.

സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ്‌ ഗുപ്ത ഈ വിഷത്തിൽ സർക്കാർ ചർച്ചകൾ നടത്തുകയാണു എന്നും കൂടുതൽ സാവകാശം വേണമെന്നും അവശ്യപ്പെട്ടപ്പോൾ ഇത്‌ കോടതിയുടെ വിഷയമല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ സുപ്രീംകോടതിയുടെ മലങ്കര സഭാ കേസുകൾ സംബന്ധിച്ചുള്ള എല്ലാ ഉത്തരവുകളും എല്ലാ വിഷയങ്ങളെ സംബന്ധിച്ചും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അഡ്വ. വി. കെ. ബിജു മുഖാന്തിരം ചില യാക്കോബായ അംഗങ്ങൾ സമർപ്പിച്ച അപേക്ഷയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഹൈക്കോടതിയിൽ ചില യാക്കോബായ വിശ്വാസികൾ സമർപ്പിച്ച ഹർജ്ജിയിലെ ആവശ്യങ്ങളിൽ ഇത്‌ ബാധകമാക്കരുതെന്ന അഡ്വ. മനോജ്‌ വി ജോർജ്ജിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഓർത്തഡോക്സ്‌ സഭക്കു വേണ്ടി സീനിയർ അഭിഭാഷകരായ സി. യു. സിംഗ്‌, കൃഷ്ണൻ വേണുഗോപാൽ, സദറുൾ അനാം എന്നിവർ ഹാജരായി.

നാം അറിയണം… സത്യം തിരിച്ചറിയണം….