OVS - ArticlesOVS - Latest News

മലങ്കര സഭാ വഴക്കുകളും കേരളത്തിൻ്റെ രാഷ്ട്രീയ സാമുദായിക സാമ്പത്തിക സമവാക്യങ്ങളും .

ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുന്നമേ തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് തിരുവിതാംകൂറിലും കൊച്ചിയിലും സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരുന്യൂനപക്ഷ (അതിന്യൂനപക്ഷം എന്നു വിളിക്കുന്നതാവും കൂടുതൽ ശരി) സമുദായമാണല്ലോ മലങ്കരനസ്രാണികൾ. ഇന്ത്യയിൽ പാഴ്സികളോ, ജൈനികളോ, സിഖ് മതക്കാരോ ചെയ്തതുപോലെയുള്ള നിലയിലേക്ക് ഇപ്പോൾ വരാവുന്നതല്ലെങ്കിലും കഴിഞ്ഞ ഒരു ആയിരത്തി ഇരുനൂറു വർഷങ്ങൾ എങ്കിലും തെക്കേഇന്ത്യയുടെ പലമേഖലകളിൽ അവരുടെ സംഭാവന വളരെ വിലപ്പെട്ടതുതന്നെയാണ്. തരിശ്ശാപള്ളി ചെപ്പേടുകൾ പോലുള്ള പഴയ പട്ടയങ്ങളും, കോസ്മസ് ഇൻഡികോപ്‌ളീതുസ് പോലുള്ള പല യാത്രികരും ജോർദാനാസ് കാതലാനി, ജോൺ ഡി മറിഗ്നോള്ളി, തുടങ്ങിയ പാശ്ചാത്യ മിഷനറിമാരും, മലങ്കരനസ്രാണികളുടെ കേരള സമൂഹത്തിലെ ഇടപെടലുകളെക്കുറിച്ചു നമുക്കുസൂചന നൽകുന്നുണ്ട്.

രണ്ടായിരം വർഷത്തോടടുത്തു ഉത്ഭവ ചരിത്രം അവകാശപ്പെടുന്ന ഈ സമുദായത്തിൻ്റെ ഉത്ഭവ വികാസങ്ങൾ രണ്ടാം നൂറ്റാണ്ടോടെയെങ്കിലും എഴുതപ്പെട്ടിട്ടുണ്ട്. അതിനുശേഷം നാലാം നൂറ്റാണ്ടിൽ മലങ്കര നസ്രാണികളെ സന്ദർശിച്ചുവെന്നു പറയുന്ന തെയോഫിലസ് എന്ന അറിയൻ ബിഷോപ്പും, പിന്നീടുവന്ന കച്ചവടക്കാരൻ / സഞ്ചാരി -കോസ്മസ് ഇൻഡികോപ്ലീതസും അവരുടെ സാന്നിധ്യത്തിൻ്റെ തെളിവുകളാണ്. യഹൂദകച്ചവടക്കാർ മൂലം ഉടലെടുത്തു /എത്തപ്പെട്ടു എന്നു ചരിത്രപരമായി തന്നെ വിശ്വസിക്കാവുന്ന ഈ സമുദായത്തിൻ്റെ ഉരുത്തിരിയൽ യേശുമതത്തിൻ്റെ ആദ്യ അഞ്ചു നൂറ്റാണ്ടുകള്കൊണ്ടു സംഭവിച്ചിരിക്കണം. അന്നുമുതലെങ്കിലും ഈ സമുദായം ഒരു യഹൂദ -ദ്രാവിഡ സംസ്കൃതിയായി ഉരുത്തിരിഞ്ഞിട്ടുണ്ടാവണം.

ഈ ലേഖനം അവരുടെ ഉത്ഭവ വളർച്ചകളെക്കുറിച്ചു ആധികാരികമായി പരാമർശിക്കാനുള്ളതല്ലെങ്കിലും ആമുഖമായി ഇത്രയും പറഞ്ഞുവെന്നേയുള്ളൂ . അങ്ങനെയുള്ള ഒരുസമൂഹത്തിൻ്റെ ഇന്നത്തെ അവസ്ഥ / സാമൂഹിക അസ്തിത്വം / ഇടപെടലുകൾ പഠനവിഷയമാക്കുമ്പോൾ അവരുടെ ഉത്ഭവ / ഉരുത്തിരിയലുകളെ ഉപരിപ്ലവമായിയെങ്കിലും പരാമർശിക്കപ്പെടേണ്ടതുണ്ടല്ലോ .

കോസ്മസിൻ്റെയും, അതുകഴിഞ്ഞുവന്ന പലയാത്രികരുടെയും വിവരണങ്ങളിൽനിന്നും, കൂടാതെ ഇന്നും മലങ്കര നസ്രാണികളുടെ കൈയിലുള്ള തരിശ്ശാപള്ളി ചെപ്പേടിൻ്റെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന, തീരദേശങ്ങളോടുബന്ധപ്പെട്ടിരുന്ന തുറമുഖ പട്ടണങ്ങളിൽ മാത്രം അധിവസിച്ചിരുന്നവരായിരുന്നു എന്നുമനസിലാക്കാം. ഇന്നു ഇവർ കാണപ്പെടുന്ന പാരമ്പര്യ മേഖല കുന്നംകുളം മുതൽ കൊല്ലം വരെയാണെങ്കിലും ആ മേഖലയ്ക്കു വെളിയിലും (തിരുവിതാംകോട്) ഉണ്ടായിരുന്നു എന്നുള്ളതു ഒരു വസ്തുതയാണ്. ഇവരുടെകൂട്ടത്തിൽ വിദേശവ്യാപാരം നടത്തിയിരുന്നവരും, അതിനുവേണ്ടിയുള്ള സ്‌പൈസസ് സംഭരിച്ചിരുന്നവരുമാണ് കൂടുതലായി ഉണ്ടായിരുന്നതു. പിന്നീട് ഉൾനാടുകളിലെ കച്ചവടകേന്ദ്രങ്ങളുമായി ബന്ധപെട്ടു വിവിധരീതിയിൽ കച്ചവടത്തിലേർപ്പെട്ടിരുന്നവരും ഉടലെടുക്കുകയുണ്ടായി എന്നുകരുതുന്നതു ശരിയായിരിക്കും. മലങ്കര നസ്രാണികളുടെ കുടികളെക്കുറിച്ചു പഠിച്ചാൽ 200-300 വർഷങ്ങൾക്ക് മുൻപുവരെയും കച്ചവടുമായി ബന്ധപ്പെട്ടുള്ള / അല്ലെങ്കിൽ ജനസദ്രതയുള്ള ഇടങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു കാണാൻ പറ്റും. മലങ്കരനസ്രാണികൾ വടക്കു കുന്നംകുളത്തിനും തെക്കു കൊല്ലത്തിനും ഇടയിൽ ചുരുങ്ങാൻകാരണം എന്താണെന്നു നാം കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. എന്നാൽ വടക്കു മംഗലാപുരം മുതൽ തെക്കു തിരുവിതാംകോടുവരെ മലങ്കര നസ്രാണികൾ കച്ചവട സംബന്ധമായി ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ടിപ്പുവിൻ്റെ അക്രമണത്തോടുകൂടിയായിരിക്കണം ഈ മദ്ധ്യദേശങ്ങളിലേക്കു അവർ കുടിയേറിപ്പാർത്തത്. ഇപ്പോഴുള്ള പല തെക്കൻ കുടുംബങ്ങളുടെയും ഉത്ഭവം കുന്നംകുളത്തിനു വടക്കോട്ടായിരുന്നു എന്നുള്ളത് ഇതുകുറയൊക്കെ ശരിവെക്കുന്നകാര്യങ്ങളാണ്.

വടക്കോട്ടുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള കച്ചവടത്തിൽ അറബികൾ / മുസ്ലീങ്ങൾ അധിപത്യമുറപ്പിക്കുന്നതിനുശേഷമാകണം അവർ ഈ മദ്ധ്യനാടുകളിലേക്കു പൂർണ്ണമായി ഒതുങ്ങിയത്. അതിൻ്റെ കാര്യാ കാരണ ബന്ധങ്ങൾ പൊരുൾതിരിക്കലല്ല ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം എന്നുള്ളതുകൊണ്ടു വിശദമായിപോകുന്നില്ല. മദ്ധ്യകാല ഘട്ടത്തിനുശ്ശേഷം മലങ്കര നസ്രാണികളുടെ കുടികൾ എവിടെയായിരുന്നു എന്നു 13 / 14 നൂറ്റാണ്ടുകളിൽ ഇവിടെവന്ന മറിഗ്നോളിയെയും, കതലാനിയെയും പോലുള്ളവരുടെ വിവരണങ്ങളിൽനിന്നു മനസിലാക്കാം. അതിനുശേഷം വന്ന അഞ്ചു നെസ്തോറിയൻമാരുടെ സംഘവും നമുക്ക് വിവരങ്ങൾ തരുന്നുണ്ട്. അന്നത്തെ മലങ്കരനസ്രാണികളുടെ അവസ്ഥയും, അവരുടെ സാമ്പത്തിക നിലയും, വ്യവഹാരരീതികളും ഒക്കെ നമുക്കു ഈയാത്രികർ തരുന്നുണ്ട്. എന്തിനു സൂറത്തിൽനിന്നു ജീവനുംകൊണ്ട് ഓടിപ്പോന്ന കൈയിൽ നയാപൈസയില്ലാതെ അതിസാരം പിടിപെട്ടു കിടന്ന റോമൻ കത്തോലിക്കാ പാതിരിയായ ജോർഡാനസ് കതലാനിക്ക്‌ മാസം തോറും ആയിരം പണം കൊടുത്തിരുന്ന ചാത്തന്നൂരിൽനിന്നുള്ള കൊല്ലം കച്ചവടക്കാരൻ മതിയാസ്‌ മുതലാളിയെപോലുള്ള സമ്പന്നർ അന്നു ഈ സമുദായത്തിലുണ്ടായിരുന്നു എന്നുള്ളത് പ്രാധാന്യത്തോടെ വീക്ഷിക്കേണ്ടതാണ്. അതിനുശേഷം അദ്ദേഹത്തിൻ്റെ റോമൻ സഭയുടെ തുടക്കത്തിനു ഒരുപക്ഷെ കൈ അയഞ്ഞു സഹായിച്ചതു ഈ മലങ്കര നസ്രാണി കച്ചവടക്കാരനായിരുന്നു. കതലാനി റോമിൽ പോയി പോപ്പിനെ കാര്യംധരിപ്പിക്കുകയും അതു അവസരമായിനിനച് അദ്ദേഹത്തെ കൊല്ലത്തിൻ്റെ ബിഷോപ്പായി വാഴിച്ചു മൂന്നു കത്തുകളും കൊടുത്താണ് റോമാ പോപ്പ് അദ്ദേഹത്തെ മലങ്കരയിലേക്കു അയക്കുന്നത്. അതിൽ ഒന്ന് മലങ്കര മൂപ്പനുള്ളതായിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

അങ്ങനെ മലങ്കരയിലെ നാടുവാഴികളും, പ്രജകളായ വിവിധ സമുദായങ്ങളും പരസ്പരം മത്സരിച്ചും, നയചാതുര്യത്തോടെ കഴിയുന്ന സമയത്താണ് കോഴിക്കോട് വാസ്കോഗഡഗാമ 1498-ൽ കാൽ കുത്തുന്നതു. അതിനുശേഷം നടന്നതൊക്കെ ഏതു ചരിത്രാന്വേഷികൾക്കും മനസിലാക്കാവുന്നതാണ്. പരസ്പരം കച്ചവടത്തിൽ മത്സരിച്ചിരുന്ന മലങ്കര നസ്രാണികളും അറബികളും താന്താങ്ങളുടെ മേഖലകൾ കാത്തുസൂക്ഷിച്ചിരുന്നു. വടക്കു കോഴിക്കോട് സാമൂതിരി അറബികളെ സഹായിച്ചപ്പോൾ കൊച്ചി രാജാവ് നസ്രാണികളോടു കൂടുതൽ മമത കാണിച്ചു.

അതിനുശേഷം മലങ്കര നസ്രാണികൾ കൊച്ചിക്കും തെക്കോട്ടുമുള്ള കച്ചവടത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. പരദേശി യഹൂദന്മാരും, മലങ്കര നസ്രാണികളും കൊടുങ്ങലൂരെ കച്ചവടത്തിൻ്റെ കുത്തക കയ്യാളിയിരുന്നകാലം പോർച്ചുഗീസുകാരുമായുള്ള കൊച്ചിയുടെ കൈകോർക്കലും അതിനു സഹായമരുളി. അനുദിനം വളർന്നുവന്നിരുന്ന കൊടുങ്ങലൂർ/കൊച്ചി കേന്ദ്രീകരിച്ചുള്ള കുരുമുളക് കച്ചവടം സാമൂതിരിയുടെ നേതൃത്വത്തിലുള്ള 1500 -കളിലെ ആദ്യവർഷങ്ങളിലുള്ള കൊടുങ്ങലൂരാക്രമണങ്ങൾ കാരണം കച്ചവടം നശിച്ച മലങ്കര നസ്രാണികൾ ഉൾനാടുകളിലേക്കു പലായനം ചെയ്യപ്പെട്ടു. അതിനുശേഷം നടന്ന പോർച്ചുഗീസുകാരുമായുള്ള കച്ചവട ബന്ധങ്ങളിൽ ആദ്യകാലങ്ങളിൽ മലങ്കരനസ്രാണികൾക്കു അറബികളെയും നാട്ടുമാപ്പിള മുസ്ലിം കച്ചവടക്കാരെയും (സാമൂതിരി സഖ്യങ്ങളെ) പേടിക്കതെ തങ്ങളുടെ വ്യാപാരം സ്വതന്ത്രമായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീടുള്ള റോമൻ കത്തോലിക്കാ മിഷ്ണറിമാരുടെ അനാവശ്യ കൈകടത്തൽ മൂലം അതിലേറെ ബുദ്ധിമുട്ടുള്ളതായിത്തീർന്നു. പലപ്പോഴും മലങ്കരനസ്രാണികളെ സഹായിച്ചും, പരിപോഷിപ്പിച്ചുമിരുന്ന നാടുവാഴികളും രാജാക്കന്മാരും പലപ്രാവശ്യം പോർച്ചുഗീസുകാരിൽനിന്നുള്ള ലാഭേച്ഛകൊണ്ടും, അക്രമണകാരികളിൽനിന്നുള്ള രക്ഷാസഹായംകൊണ്ടും നൂറ്റാണ്ടുകളായിനിന്ന പരസ്പരസഹായം മറന്നു വിദേശികൾക്ക് സഹായകരമായിവർത്തിച്ചു. ഈ സാഹചര്യം മുതലെടുത്തു റോമൻ മിഷനറിമാർ മലങ്കരനസ്രാണികളെ റോമാ മതത്തിൻകീഴിൽ കൊണ്ടുവരാൻ ബലമായി ശ്രമിച്ചത് ചുരുങ്ങിയകാലം നിലനിന്ന അവരുടെ ബാന്ധവത്തിനു വിരാമമിട്ടു.

ഉദയംപേരൂർ സുന്നഹദോസ് എന്നു അറിയപ്പെടുന്ന സുഗന്ധനാട് സുന്നഹദോസ് മലങ്കര നസ്രാണികളെ പോർച്ചുഗീസുകാരുടെയും അവരുടെ മതമേലാളന്മാരായിരുന്ന റോമാ സഭയുടെയും ബദ്ധ ശത്രുക്കളാക്കി മാറ്റി. അതിൻ്റെ പരിണിതഫലമോ മലങ്കര നസ്രാണികളുടെ എല്ലാ കച്ചവടങ്ങളെയും സാമ്പത്തിക സ്രോതസുകളെയും നശിപ്പിക്കുകയും സ്വന്തം മണ്ണിൽ പലസ്ഥലത്തും അഭ്യർത്ഥികളായിപോകേണ്ടതായും വന്നു. അവർ മലങ്കരയുടെ ഉൾനാടുകളിലേക്കു കുടിയേറി തങ്ങളുടെ സഹോദരന്മാരോടൊത്തു ചെറുകിട കച്ചവടങ്ങളും സുഗന്ധവ്യഞ്ജനങ്ങളുടെ സമാഹരണ ഉല്പാദനത്തിലേക്കും തിരിയാൻ പ്രേരിപ്പിച്ചു. അന്നുവരെ ബഹുഭൂരിപക്ഷവും തുടർന്നുപോന്ന സുഗന്ധവ്യഞ്ജന വ്യാപാരം അതിൻ്റെ ഏറ്റവും ഭയാനകമായ തലത്തിലേക്ക് തകിടം മറിഞ്ഞു. എന്നാൽ ഒരു ചെറുവിഭാഗം പോർച്ചുഗീസുകാരുടെ പ്രേരണതന്ത്രങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി അവരോടൊത്തു സ്വന്ത സഹോദരങ്ങളെ വഞ്ചിച്ചു റോമൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനംചെയ്യപ്പെട്ടു. അവരുടെ രീതികളും നേതൃത്വവും സ്വീകരിച്ച ഈ പറങ്കി -നസ്രാണികൾ ആണ് 1350-കളിൽ മറിഗ്നോളിയും കതലാനിയും തുടക്കമിട്ട കത്തോലിക്കാ പള്ളിമതത്തിൻ്റെ വളർച്ചയുടെ അസ്തിവാരമായിത്തീർന്നതു. അതിൽനിന്നുമാണ് ഇന്നുകാണുന്ന റോമൻ കത്തോലിക്കാ മതത്തിൻ്റെ രണ്ടു റീത്തുകളുടെയും (ലത്തീൻ, സുറിയാനി) ഉത്ഭവം. ഈ അടിത്തറയിൽ ഏകദേശം 350 വർഷത്തെ നിരന്തരമായ പ്രേക്ഷിതപ്രവർത്തനങ്ങളിലൂടെ വെറും 500 കുടുംബങ്ങളിൽ താഴെമാത്രം ഉണ്ടായിരുന്ന റൊമാൻ കത്തോലിക്കാമതം ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്തുമതമായിമാറ്റപ്പെട്ടതു എന്നുള്ളതു ഒരു നഗ്നസത്യമാണ്.

മലങ്കര നസ്രാണികൾ ഈ മതകൊളോണിയൽ നിലപാടുകളിൽനിന്നും തീരദേശങ്ങളിൽനിന്നുള്ള പലായനങ്ങൾ വഴി രക്ഷപ്പെട്ടെങ്കിലും അവരുടെ തനതു രീതികൾ നിലനിർത്താൻ കഴിഞ്ഞെങ്കിലും സാമ്പത്തികമായി വളരെയധികം തകർന്നുപോയി. അതുകൊണ്ടാണ് അക്കാലഘട്ടങ്ങളിലോ, അതുകഴിഞ്ഞോ ഇവിടെയെത്തപ്പെടാൻ കഴിഞ്ഞ സഞ്ചാരികൾ ഒരു നശിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തെയാണ്‌ കാണാന്കഴിഞ്ഞതു എന്നൂ രേഖപ്പെടുത്താൻ കരണം. എത്രയൊക്കെ സാമ്പത്തികമായും, സാമൂഹികമായും അപചയത്തിൻ്റെ വക്കിലെത്തിയിട്ടും തനതുരീതികളോ, ആചാരങ്ങളോ നഷ്ടപ്പെടുത്താൻ അവർ തയ്യാറായിരുന്നില്ല. അങ്ങനെ ജീവിത പന്ഥാവിൽ അതുവരെ സഹായഹസ്തം പൂർണ്ണമനസോടെ നീട്ടിയിരുന്ന നാടുവാഴികളും ഇതരസമുദായക്കാരും തഴഞ്ഞ അവസ്ഥയിലാണ് മലങ്കര നസ്രാണികൾ കിഴക്കുള്ള എല്ലാ പ്രധാന മേല്പട്ടക്കാർക്കും സഹായത്തിനായി കത്തെഴുതുന്നത് . അതിന് പലരും കാണാത്ത ചില മാനങ്ങൾ കൂടെയുണ്ട്.

തെക്കേ ഇന്ത്യയിലെ സുഗന്ധവ്യഞ്ജനവ്യാപാരം മൂലം പല കച്ചവടസംഘങ്ങളും, മതവിഭാഗങ്ങളും മലങ്കരയിലും സമീപപ്രദേശങ്ങളിലും എത്തപ്പെട്ടിട്ടുണ്ട്. അവരൊക്കെ പലഭാഷക്കാരും ദേശക്കാരും വേഷക്കാരും ഒക്കെയായിരുന്നു. മലങ്കര നസ്രാണികളുടെ വിദേശവ്യാപാര ബന്ധങ്ങളും അവരുടെ സാമ്പത്തികനിലയും ഒക്കെ ഇവരുടെ റിപ്പോർട്ടുകളിൽനിന്നു നമുക്കു മനസിലാക്കാൻ സാധിക്കും. അങ്ങനെ എത്തപ്പെട്ട വിദേശ വ്യാപാരികൾ താന്താങ്ങളുടെ ഇഷ്ടഗ്രൂപ്പുകളെ ഇവിടെ സൃഷ്ടിക്കുക പതിവായിരുന്നു. ഈ വിഭാഗങ്ങൾ / ഗ്രൂപ്പുകൾക്കുവേണ്ടി തനതു രാജാക്കളോടു അപേക്ഷകൾ സമർപ്പിക്കുന്നതിനും അതുവഴി രാജപ്രീതി സമ്പാദിക്കുന്നതിനും അതുമൂലം ഉടലെടുക്കുന്ന കൊടുക്കൽ വാങ്ങലുകൾക്കും ഇത്തരം കൂട്ടുകെട്ടുകൾ ആവശ്യമായിരുന്നു. അതായതു തനതു കച്ചവട സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന വർണ്ണശബളമായ വേഷധാരികൾ ക്രമേണ ഒരുഅനിവാര്യതയായിത്തീർന്നു. നാട്ടുരാജാക്കളും അതിൽനിന്നുളവാകുന്ന ധനം മാത്രമല്ല മറ്റുവിദേശബന്ധങ്ങളും കാംക്ഷിച്ചിരുന്നു. അങ്ങനെയാണ് നാട്ടു മുസ്‌ലിം കച്ചവടക്കാരെ പ്രതിനിധീകരിക്കുന്ന അറബികളും, മലങ്കരനസ്രാണികളെ പ്രതിനിധീകരിക്കുന്ന വർണ്ണശബളമായ വേഷഭൂഷാദികൾ ധരിച്ച പുരോഹിതശ്രേഷ്ഠന്മാരും ഈ കച്ചവട ബാന്ധവത്തിൽ നുഴഞ്ഞുകയറുന്നതും അവർ മൂലമുള്ള സന്ധികളും ഉടമ്പടികളും ഉണ്ടാകുന്നതും. ഇതിൻ്റെ അടിസ്ഥാനത്തിലാകണം നാം 1490-കളിലെ നെസ്തോറിയൻ ബിഷോപ്പുമാരുടെ ആഗമനത്തെക്കുറിച്ചും പിന്നീടുള്ള അവരുടെ മലങ്കര നസ്രാണികളുമായുള്ള ഇടപെടലുകളെക്കുറിച്ചും മനസ്സിലാക്കേണ്ടത്.

പറഞ്ഞുവന്നതു, ഇത്തരത്തിലുള്ള വർണ്ണശബളമായ നേതൃത്വം അനിവാര്യതയായി തീരുകയും അതു പിന്നീട് മത കൊളോണിയലിസത്തിലേക്കു വഴുതിവീഴുകയുമാണ് ഉണ്ടായതു. അതുപിന്നീട് നൂറ്റാണ്ടുകളായി മലങ്കര നസ്രാണികളുടെ ഇടയിൽ നിലനിന്ന മലങ്കരമൂപ്പൻ – പള്ളിയോഗ ഭരണവ്യവസ്ഥിതിയുടെ അട്ടിമറിയിലേക്കു നയിക്കപ്പെട്ടു. മലങ്കര മൂപ്പനെ നെസ്തോറിയൻ മാർ പൗരോഹിത്യമില്ലാത്ത വെറും ശെമ്മാശൻ (ശിംശോനോ) മാരുടെ നേതാവാക്കി (ARCH -DEACON) തരം താഴ്ത്തുന്നതും മലങ്കരയിൽ എപ്പിസ്‌കോപ്പ (Metropolitha – Arch Deacon) മോഡൽ പാശ്ചാത്യ ഭരണപരിഷ്കാരം കൊണ്ടുവരുന്നതും. ഘടനാപരമായ ഇത്തരം പരിവർത്തനം വഴി മലങ്കര നസ്രാണികളെ ഒരു കൊളോണിയൽ സഭയായി പരിവർത്തനം ചെയ്യുകയാണ് ഉണ്ടായതു. ഈ മാറ്റം അത്രാസുഖകരമായിരുന്നില്ലെന്നു അങ്കമാലി മർത്തമറിയം പള്ളിയിൽനിന്നും ഇറക്കി വേറെപള്ളിവെച്ചുകൊടുത്തു കുടിയിരുത്തപ്പെട്ട മാർ എബ്രഹാം എന്ന നെസ്തോറിയൻ മെത്രാൻ്റെ ചരിത്രത്തിൽ നിന്നുമനസിലാക്കാം.

ഇവിടെ ന്യായമായ ഒരു സംശയം ഉയർന്നുവരാം, എന്തെന്നുവെച്ചാൽ മലങ്കരനസ്രാണികളെ കോളനിവൽക്കരിച്ച നെസ്തോറിയന്മാരെ എന്തുകൊണ്ടാണ് മലങ്കര നസ്രാണികൾ അന്നു അപ്പാടെ തള്ളിക്കളയാതിരുന്നതു? ഇതു മനസിലാക്കണമെങ്കിൽ മലങ്കരനസ്രാണികളുടെ സാമുദായിക /ജാതീയചരിത്രം പഠിക്കണം. അവർ ഒരു കച്ചവട സമുദായമായിരുന്നു എന്നുള്ളതുതന്നെയാണ് ഇതിൻ്റെ ആത്യന്തികമായ ഉത്തരം. നെസ്തോറിയന്മാർ മലങ്കര നസ്രാണികളുടെ സാമ്പത്തികകാര്യങ്ങളിൽ ഇടപെടാതെ കച്ചവട കമ്മീഷൻ ഏജന്റുമാരായി മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നു എന്നുള്ളതാണ്. അവർ എപ്പോഴൊക്കെ തങ്ങളുടെ നിർവചിക്കപെട്ട കടമകളിൽനിന്നും മാറി മലങ്കരനസ്രാണി മൂപ്പന്മാരുടെ ഭരണപരമായ കാര്യങ്ങളിൽ കൈകടത്താൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ അത് അടിച്ചമർത്താൻ മലങ്കരനസ്രാണി നേതൃത്വം ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് മാർ എബ്രഹാമും അങ്കമാലി കിഴക്കേപ്പള്ളിയും. എന്നൽ വൈദേശികവ്യാപാരത്തിലും, ഉടമ്പടികൾ നേടുന്നതിലും, രാജസമക്ഷത്തിലും ഈ വർണ്ണശബളമായ കുപ്പായത്തിൻ്റെ വില തിരിച്ചറിഞ മലങ്കര നസ്രാണികൾ അത് വിദഗ്‌ദ്ധമായി ഉപയോഗിച്ച് എന്നുപറയുന്നതാവും ശരി. എന്നാൽ അതിനുശഷം വന്ന പാശ്ചാത്യ കുപ്പായക്കാർ കൂടുതൽ ബുദ്ധിമാന്മാരും വേറിട്ട ധിക്ഷണയുടെ പ്രയോഗ്താക്കളുമായിരുന്നു. അവർ മലങ്കരനസ്രാണികളിലെ താരതമ്യേന പതിതരെ പണം കൊടുത്തു തങ്ങളോടൊപ്പംനിർത്തി കളിയുടെ അടിസ്ഥാനം തന്നെ മാറ്റിമറിച്ചു. അതിനു അവർ കൊണ്ടുവന്ന സേനാബലം അവരെ സഹായിച്ചു എന്നുള്ളതു ചരിത്രം നിരീക്ഷിക്കുന്നവർക്കു വളരെ എളുപ്പത്തിൽ മനസിലാകും.

ഇവിടെപറഞ്ഞുവന്നതു, മലങ്കരനസ്രാണികൾ മധ്യദേശത്തെ പുരോഹിത ശ്രേഷ്ഠർക്കു സഹായത്തിനു കത്തയക്കുന്നതിൻ്റെ യുക്തിനിർധാരണമാണ്. വർണ്ണശബളമായ കുപ്പായക്കാരില്ലാതെ പ്രബലരായ അറബി /മുസ്‌ലിം കച്ചവടക്കാരെയോ, പാശ്ചാത്യ ശക്തിയായ റോമാ – പോർച്ചുഗീസ് – പറങ്കി നസ്രാണികളെയോ കവച്ചുവെക്കാനോ, രാജപ്രീതിനേടിയെടുക്കാനോ കഴിയുകയില്ല എന്നുള്ള യുക്തിപരമായ നിഗമനത്തിൽ അടിസ്ഥാനത്തിലാണ്‌. ആദ്യകാലങ്ങളിൽ അത് വളരെ ഭലവത്തായിരുന്നു. പിന്നീട് പുതുതായിവന്ന അന്ത്യോഖ്യാ പാത്രിക്കീസുമാരുടെ കൈകടത്തലുകൾ വീണ്ടും പ്രശ്നങ്ങളിലേക്കു നയിക്കുകയും വിഭാഗീയതയുടെ വിത്തുകൾ പാകുകയുമാണുണ്ടായത്. ആദ്യകാലങ്ങളിൽ സഹായത്തിനു വന്ന അന്ത്യോഖ്യ സഭയുടെ മെത്രാന്മാർ അതുമാത്രം നിർവഹിച്ചു കമ്മീഷൻപറ്റി ഒതുങ്ങിക്കൂടിയിരുന്നപ്പോൾ പിന്നീട്ട്‌ വന്നവർ മലങ്കര സഭയെന്ന അക്ഷയഖനി തിരിച്ചറിയുകയും അതിനെ കോളനിവൽക്കരിക്കാൻ ശ്രമിക്കുകയുമാണുണ്ടായത്.

പൊതുവെ ജാത്യാഭിമാനികളും, സ്വാതന്ത്ര്യദാഹികളും ആയ മലങ്കരനസ്രാണികൾക്കു താങ്ങാനാവുന്നതിലും അധികമായിരുന്നു സിറിയക് ഓർത്തോഡോക്സ് സഭയുടെ പുരോഹിത സ്രേഷ്ടരുടെ നടപടികൾ. അങ്ങനെയാണ് അറാം മാർത്തോമ്മ മുതൽ വഴക്കുകൾ തുടർപോരിലേക്കുവരുന്നത്. ഈലേഖനത്തിൻ്റെ ഉദ്ദേശ്യം മലങ്കര സഭാവഴക്കിൻ്റെ നാൾവഴികൾ രേഖപെടുത്തുന്നതല്ലാത്തതുകൊണ്ടു വഴക്കുകളെക്കുറിച്ചു വിശദീകരിക്കുന്നില്ല.

മലങ്കര നസ്രാണിയത്തിൻ്റെ ഉയർത്തെഴുന്നേൽപ്പ് .
റോമാ -പോർച്ചുഗീസ് കോളനിവൽക്കരണത്തെ ധീരോദാത്തമായ ചെറുത്തു തോൽപിച്ചെങ്കിലും സാമ്പത്തികമായും സാമൂഹ്യമായും പലായനം ചെയ്യപ്പെടേണ്ടിവന്ന മലങ്കരനസ്രാണികളുടെ ഉയർത്തെഴുന്നേൽപ്പു പഠിക്കുന്നത് ഇന്നു നാം അഭിമുഖീകരിക്കുന്ന സഭാവാഴക്കുകളെ, അതിൻ്റെ അടിസ്ഥാനകരണങ്ങളെ, മറ്റു സമുദായങ്ങളുടെ ഇടപെടലുകളെ മനസിലാക്കാൻ സഹയിക്കും.

കച്ചവടങ്ങളും പലപള്ളികളും വിട്ടു ഓടേണ്ടിവന്ന മലങ്കരനസ്രാണികൾ അടുത്ത നൂറുവർഷം കൊണ്ടു വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിത്തെഴുനേൽക്കുന്നതു നമുക്കുകാണാന്സാധിക്കും. അതിനു അവർ സഹയിച്ചതു പലഘടകങ്ങളായിരുന്നു. യെരുശലേം പാത്രിക്കീസിൻ്റെ വരവോടെ തങ്ങളും വിദേശ ബന്ധങ്ങളുള്ള സമുദായമാണെന്നും തങ്ങളെയും തങ്ങളുടെ കച്ചവടബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും തനതു രാജാക്കന്മാരോട് അപേക്ഷിക്കാൻ അവർക്കു കഴിഞ്ഞു. അതിൻ്റെ ഭലമായി തിരുവിതാംകൂറിനോടു കൂടുതൽ അടുക്കാനും മലങ്കര മെത്രാപോലിത്ത സ്ഥാനം തിരുവിതാംകൂറിൻ്റെ അംഗീകാരമുള്ള ഉള്ള പദവിയുമായിത്തീർന്നു. അതുപോലെ തന്നെ കൊച്ചി രാജ്യത്തും തങ്ങളുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ എളുപ്പം സാധിച്ചു. ലന്തക്കാരുടെ ആഗമനതോടെ ഉണ്ടായ പോർച്ചുഗീസ്‌ പലായനം മലങ്കരനസ്രാണികളെ വലിയൊരു പാലായനത്തിൽനിന്നും രക്ഷിച്ചു എന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ലന്തക്കാർ മത / സമുദായകാര്യങ്ങളിൽ നിക്ഷ്പക്ഷത പുലർത്തിയിരുന്നതുകൊണ്ടു മലങ്കര നസ്രാണികൾക്കു റോമാ സഭയിൽനിന്നും അക്കാലഘട്ടങ്ങളിൽ കൂടുതൽ പീഡനങ്ങൾ സഹിക്കേണ്ടിവന്നില്ല എന്നുള്ളത് സ്മരണീയമാണ് .

പതിനഞ്ചാം നൂറ്റാണ്ടുമുതൽ മലങ്കരയിൽ വന്ന പാശ്ചാത്യ ബന്ധങ്ങൾ പ്രദേശത്തിൻ്റെ സാമൂഹ്യവ്യവസ്ഥയിൽ പല കാതലയമാറ്റങ്ങൾ വരുത്തൻ തുടങ്ങി. അന്നുവരെയുണ്ടായിരുന്ന ഭരണപരമായ വ്യവസ്ഥകൾ മാറാനും ഇതുകാരണമായി. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തോടെ കാര്യങ്ങൾ വേഗത കൈവന്നു. അദ്ദേഹം പാശ്ചാത്യ ശക്തികളുടെ ഭരണപരമായ രീതിപിന്തുടരാൻ തുടങ്ങി. പാശ്ചാത്യ ശക്തികളിൽനിന്നും അദ്ദേഹം കച്ചവടകുത്തക പിടിച്ചെടുക്കാനായി മലയാളക്കരയുടെ തനതുകച്ചവടക്കാരായ മലങ്കര നസ്രാണികളെ കൈ അയഞ്ഞുസഹായിച്ചു. റോമൻ മതകൊളോണിയലിസത്താൽ പരിച്ഛേദം സാമൂഹികമായും സാമ്പത്തികമായും തകർന്നടിഞ്ഞുകൊണ്ടിരുന്ന മലങ്കര നസ്രാണികൾക്കു ഇതു പുതുജീവിതം നൽകി. മലങ്കര നസ്രാണികളുടെ മൂപ്പന്മാർ രാജാവിൻ്റെ നിത്യസന്ദര്ശകരും. മലങ്കര മൂപ്പന്മാരെ സ്ഥാനാരോഹണ ശേഷം മോതിരമണിയിച്ചു സ്ഥിരീകരിക്കുന്ന ചടങ്ങും തുടങ്ങി. ഇതെല്ലാം മലങ്കര നസ്രാണികളുടെ പുനര്ജീവനത്തിനു ആക്കംകൂട്ടി.

ഇത്തരം മാറ്റങ്ങളും ശക്തരായ ഭരണകർത്താക്കളുടെ സാന്നിധ്യവും പാശ്ചാത്യ ബന്ധങ്ങളും വിദ്യാഭ്യാസത്തിനു കൂടുതൽ ഊന്നൽകൊടുക്കേണ്ടത് ആവശ്യകരമായിവന്നു. ഭരണപരമായ കാര്യങ്ങൾക്കും, മറ്റു റെവന്യൂ, ജുഡീഷ്യറി മുതലായ ജോലികൾക്കും വിദ്യാഭ്യാസം ലഭിച്ചവരുടെ കുറവനുഭവപ്പെട്ടു. ഇത് മലയാളക്കരയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടി. (P. K. Michael Tharakan -ൻ്റെ Socio-Economic Factors in Educational Development: Case of Nineteenth Century Travancore വായിക്കുക) ഭരണപരമായും സാമ്പത്തികപരമായും മറിയാസാഹചര്യങ്ങളെ മലങ്കരനസ്രാണികൾ തങ്ങളുടെ രാജ്യത്തോടുള്ള കൂറും സ്ഥിരോൽഹാസവും കൊണ്ട് നേരിട്ടു. അതിനുതക്ക നേതൃത്വവും അവർക്കുണ്ടായിരുന്നു എന്നുള്ളതാണുവസ്തുത.

പോർച്ചുഗീസുകാരുടെയും റൊമാൻകത്തോലിക്ക സഭയുടെയും ചതിപ്രയോഗങ്ങളും കുടിലതന്ത്രങ്ങളുംകൊണ്ട് സാമ്പത്തികമായി അടിയേപോയ അവസ്ഥക്ക് പരിഹാരമായി ഇതുകലാശിച്ചു. പാശ്ചാത്യ യാത്രികർ വിവരിച്ച നശിച്ചുകൊണ്ടിരിക്കുന്ന ഈ പുരാതന സമുദായം മാർത്താണ്ഡവര്മ, കൊച്ചിയുടെ ശക്തന്തമ്പുരാൻ മുതലായവരെ പോലെയുള്ള ധീരരായ രാജാക്കന്മാരുടെ സഹായത്താൽ വീണ്ടും പൂർവ്വാവസ്ഥയിലേക്കു തിരിച്ചുവരാൻതുടങ്ങി. അതിനുശേഷം വന്ന ബ്രിടീഷ് ഭരണാധികാരികളും ഈ സമുദായത്തിൻ്റെ വിദ്യാഭ്യാസത്തിനും, ഉയർച്ചക്കും സഹായിച്ചുവെന്നുള്ളത് പ്രസ്താവ്യമാണ്. എന്നാൽ ബ്രിടീഷുകാരുമായുള്ളബന്ധവും നീണ്ടുനിന്നില്ല എന്നുമാത്രമല്ല പറങ്കികൾ / റൊമാ സഭ കാണിച്ച അതേമണ്ടത്തരം കാണിക്കുകവഴി വെറും അമ്പതുവർഷം കൊണ്ടുതന്നെ അത്‌ അവസാനിക്കുകയും വഴിപിരിയുകയും ചെയ്തു. അവരും ഏതാനും മലങ്കരനസ്രാണികളെ അടർത്തിയെടുത്തു പുതിയസഭ സ്ഥാപിച്ചു എന്നുള്ളത് പിന്നീടുള്ള ചരിത്രം.

മലങ്കര സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ.
പാശ്ചാത്യസഭകളുടെ അതിക്രമങ്ങളെ ധീരമായി നേരിട്ട മലങ്കര സഭയും മലങ്കര നസ്രാണികളും പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യഭാഗത്തെ മലയാളക്കരയുടെ വിദ്യാഭ്യാസവൽക്കരണത്തിലും, സാമുദായിക നവോത്‌ഥാനത്തിനും വഹിച്ച പങ്കു പ്രസ്താവ്യമത്രെ. ആദികാലങ്ങളിൽ ദേശീയ ക്രൈസ്തവരിൽ ഏറ്റവും അധികം പങ്കുവഹിച്ചത് ഈ ചതിപ്രയോഗങ്ങളെ നേരിട്ട മലങ്കര നസ്രാണികളാണ്എന്നുള്ളത് അംഗീകരിക്കപ്പെടേണ്ടതാണ്. റോമാസഭയുടെ അഭിവാജ്യ ഘടകമായിരുന്നു ഇന്നു സീറോ-മലബാർ എന്നുവിളിക്കപ്പെടുന്ന റൊമോ-സുറിയാനിക്കാർ പോലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലേക്കിറങ്ങുന്നതു വളരെക്കഴിഞ്ഞാണ് എന്നുള്ളത് ഇത്തരുണത്തിൽ പ്രസ്താവ്യമാണ്.

/// Besides the Protestant missionaries, Syrian Christians also made significant contributions to educational development in Nineteenth century Travancore. Among them, it was the non-Catholic Syrians who entered the field of modern education first, in association with the missionaries, particularly the CMS. Their collaboration with CMS, in modern education paid off in terms of lucrative jobs in companies as well as the governments. This prompted them to send more of their children to schools and also to start schools of their own.

We have earlier noted how Col. ko favoured non-Catholic Syrians with appointment in government and how Syrian youth, trained in and IMS Sck~olc got lucrative jobs in trading companies. But the close collaboration between the Syrian church and the C2IS came to an end around 1835-40. Then the Syrian church took exclusive control of the famous Kottayam Seminary. At the time the split with missionaries a section of the Syrian church  took favorably to Anglicism persuasions in general and this led to the origins of a new church, the Reformed Syrian Church or the Mar Thoma  Church. It is. interesting to observe that the ensum rivalry between  two groups of Syrian Christians got most intensely reflected in 3 competition to start more schools. 168/ By the end of the century we find the Syrian Orthodox Church registering a society under the Companies Act to manage and coordinate their educational activities.//// (വായിക്കുക Syrian Christian enterprise in Education -Chapter of Socio-Economic Factors in Educational Development: Case of Nineteenth Century Travancore By P. K. Michael Tharakan )

അതിനുശേഷം നടന്നകാര്യങ്ങൾ മലങ്കരനസ്രാണികളും ചരിത്രാന്വേഷികളും കൂടുതൽ ശ്രദ്ധിച്ചു മനസിലാക്കേണ്ടതാണ്. താമസിച്ചു വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നവന്ന കത്തോലിക്കാ സഭ തങ്ങളുടെ സംഘടനാപാടവംകൊണ്ടും റോമസഭയുടെ ഭരണരീതികൾകൊണ്ടും വളരെ മുന്നോട്ടുപോയപ്പോൾ വിദ്യഭ്യാസപരമായും, ജാതീയമായും വളരെ ഉയർന്നു നിന്ന മലങ്കരനസ്രാണികൾ തങ്ങളുടെ സഭാവാഴക്കുകൾ മൂലം വളരെ സാമ്പത്തികമായും, സംഘടനാപരമായും താഴേക്കുപോയതു കാണാവുന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മലങ്കരനസ്രാണികൾ അവരുടെ തനതു പ്രയത്നംകൊണ്ടും, സവിശേഷമായ ബൗദ്ധികനിലവാരംകൊണ്ടും മലയാളക്കരയിലെ എല്ലാമേഖലകളിലും ഉയര്ന്ന സമുദായമായി ഇന്നും നിലനിൽക്കുന്നു എന്നുള്ളതാണ്. കേരളത്തിലെ ആദ്യകാല ബാങ്കർമാരും, പത്രപ്രവർത്തകരും, ഡോക്ടർഴ്‌സും, വ്യവസായികളും, ഭരണാധികാരികളും, മന്ത്രിമാരും, സാമ്പത്തിക വിചക്ഷണന്മാരും, സ്ഥാപന (ഓർഗനൈസേഷൻ) നിർമാതാക്കളും എന്നുവേണ്ട എല്ലാമേഖലകളിലും ഇവർ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നുള്ളതു ഇത്തരുണത്തിൽ പ്രദിപാദിപ്പിക്കുന്നതു അതിശയോക്തികരമല്ല. ഇവിടെയാണ് നാം മലങ്കര സഭാവഴക്കിൻ്റെ ഇപ്പോഴത്തെ അർത്ഥതലങ്ങൾ തേടേണ്ടതു .

മലങ്കര സഭാവഴക്കിൻ്റെ അർത്ഥതലങ്ങൾ .
ലേഖനത്തിൽ പറഞ്ഞതുപോലെ റോമാസഭയുടെ കൊളോണിയൽ ശ്രമങ്ങളെ തച്ചുടച്ചു ഐതിഹാസികമായ കൂനന്കുരിശുസത്യം നയിച്ച മലങ്കരനസ്രാണികളുടെ സഭാവഴക്കിനു എന്തുകൊണ്ടാണ് ഇതര ക്രൈസ്തവ വിഭാഗങ്ങൾ ഊർജ്ജം പകരുന്നത്? ഇതു മനസിലാക്കാൻ ഇതുവരെ വിവരിച്ച ചരിത്രത്തിലൂടെ ഒന്നുപുറകോട്ടുപോകാം. റൊമാസഭയുടെ, പ്രൊട്ടസ്റ്റന്റ് സഭകളുടെ പ്രഥമമായ ലക്ഷ്യം മതകൊളോണിയലിസം എന്നുള്ളതാണ്. അതിനുവേണ്ടിയാണ് അവർ 1599-ലെ സുഗന്ധനാട് സുന്നഹദോസു എന്ന പേപ്പർ സുന്നഹദോസു നടത്തിയതും, CMS മിഷനറിമാരുടെ സഹായഹസ്തങ്ങളും. മലങ്കര സഭ അതിനെയെല്ലാം ധീരോദാത്തമായി അതിജീവിച്ചു മുന്നേറുമ്പോൾ വീണ്ടും വീണ്ടും ഈ ദേശീയ സഭയെ പിളർത്താൻ റോമാസഭ / പ്രൊട്ടസ്റ്റന്റ് സഭകൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു എന്നുള്ളതിനു സാക്ഷിപത്രങ്ങളാണ് മലങ്കര കത്തോലിക്ക റീത്തു സഭയും, മാർത്തോമ്മാസഭയും. പാശ്ചാത്യ ക്രിസ്തുമത വേദശാസ്ത്രം ഭാരത ധർമ്മങ്ങൾക്കുമുന്നിൽ പതിതമാണെന്നും അവരുടെവളർച്ച മലങ്കരസഭയുടെ നാശത്തിലൂടെ മാത്രമാണെന്നും തിരിച്ചറിഞ്ഞ ഈ പാശ്ചാത്യസഭകൾ അവരുടെ വളരെ ദീർഘവീക്ഷണമുള്ള അജണ്ടകൾ രഹസ്യ മാർഗ്ഗത്തിലൂടെ നടപ്പിലാക്കുകയാണിപ്പോൾ എന്നു മലങ്കര നസ്രാണികളുടെ ഇരുപക്ഷവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇതിൽ ഏറ്റവും രസകരമായകാര്യം മാർത്തോമ്മാ സഭ എന്തിനെയാണോ അതിശക്തമായി എതിർത്തു പുതിയ സഭ രൂപീകരിച്ചുവോ അവരുമായിച്ചേർന്നു മലങ്കരസഭയുടെ വഴക്കിനു എണ്ണയൊഴിക്കുകയാണുചെയ്യുന്നതു. ഇപ്പോഴുള്ള മാർത്തോമാ മെത്രാപ്പോലീത്തക്ക് ഓർമ്മകൾ നഷ്ടപ്പെടുക മാത്രമല്ല സ്വന്തം സഭയുടെ അസ്തിവാരത്തിൽ കോടാലിവെക്കുന്നനടപടിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കാതെവയ്യ. മുപ്പതുവെള്ളിക്കാശിനു മലങ്കര സഭയെ ഒറ്റുകൊടുത്ത മാർ ഇവാനിയോസിൻ്റെ പിൻഗാമിയുടെ ജീവിതാഭിലാഷംതന്നെ മലങ്കര നസ്രാണികളുടെ നാശമായിക്കഴിഞ്ഞിരിക്കുന്നു. ഈ സഭകളെല്ലാം മലങ്കര സഭക്കെതിരെ പാത്രിയർകീസ് പക്ഷപൗരോഹിത്യത്തെ പിന്തുണക്കാനുള്ള കാരണം യേശുവിൻ്റെ ആദർശങ്ങളോടുള്ള മമതയല്ല മറിച്ചു മലങ്കര നസ്രാണികളുടെയും മലങ്കരസഭയുടെയും ചരിത്രത്തിൽ കൂടിയല്ലാതെ യാതൊരുവിധ ചരിത്രവും ഇവർക്കില്ല എന്നതിരിച്ചറിവാണു. മലങ്കര സഭയില്ലാതായാൽ അവരുടെചരിത്രം സ്വന്തമാക്കാം എന്ന വ്യാമോഹമാണ് ഈ അല്പബുദ്ധികളെ അതിനുപ്രേരിപ്പിക്കുന്നതു എന്ന് അർത്ഥശങ്കക്കിടയില്ലാതെ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

മലങ്കര സഭാവഴക്കു തീർപ്പുകല്പിച്ചു കൊണ്ടു ഇന്ത്യയുടെ പരമോന്നത കോടതി വളരെ വ്യക്തമായും ശക്തമായും എഴുതിയ വിധി വായനക്കാർ സദയം വായിക്കണം. മലങ്കര സഭയുടെ പതിനഞ്ചാം നൂറ്റാണ്ടിലെ പലായനത്തിനും, മലങ്കരനസ്രാണികളുടെ സാമുദായിക പ്രാഥമികത്വം നഷ്ടപ്പെടാനുമുണ്ടായ കാരണം അവർ പള്ളിയോഗങ്ങളിലൂടെ നിശ്ചിത നിയമവ്യവസ്ഥകളില്ലാതെ ഭരിക്കപ്പെട്ടു എന്നതുകൊണ്ടാണ്. അതായതു ഇന്ന് മലങ്കര സഭയുടെ പല സ്ഥാപനങ്ങളും വ്യകതികളുടെയോ, പ്രൈവറ്റ് ട്രസ്റ്റുകളുടെയോ അധികാരത്തിലാണ്. അതു തിരിച്ചുപിടിക്കുകയും ഒരു എഴുതപെട്ട ഭരണഘടനാനുസരിച്ചു ഭരിക്കപ്പെട്ടാൽ മലങ്കര നസ്രാണികൾ കേരളത്തിലെ ഏറ്റവും പ്രബല സമുദായം ആകും എന്നുള്ള വസ്തുത അറിയുകയും ചെയ്യുന്നതുകൊണ്ടാണ് മറ്റു സഭകളും രാഷ്ട്രീയ പാർട്ടികളും (പ്രത്യേകിച്ച് കമ്യൂണിസ്റ്റുകൾ) മലങ്കര സഭാവഴക്കിൽ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് മലങ്കര സഭയുടെ പാത്രിക്കീസ് പക്ഷ പൗരോഹിത്യത്തിന് സഹായം കൊടുക്കുന്നതു. അതായതു ഇന്ത്യൻ നിയമ വ്യവസ്ഥിതിക്കെതിരായുള്ള കൂട്ടായവെല്ലുവിളിയാണ് ഇന്നു കേരളം രാഷ്ട്രീയവും, ഇവിടുത്തെ പാശ്ചാത്യ കൊളോണിയൽ സഭക്കാരും ചെയ്യുന്നതു.

1934-ളിലെ ഭരണഘടനക്ക് തിരുത്താൻ വയ്യാത്ത ആർട്ടിക്കിളുകളോ, വ്യവസ്ഥകളോ ഇല്ലാതിരിക്കെ, പാത്രിക്കീസുപക്ഷ പുരോഹിതർ ചെയ്യുന്നതു മലങ്കര സഭയെ തകർക്കുന്ന നടപടികൾ മാത്രമല്ല മലങ്കര നസ്രാണികളെ ഒറ്റുകൊടുക്കുന്നതിനുതുല്യവുമാണ്. വിദ്യാഭ്യസപരവും, മറ്റു സ്ഥാപനങ്ങൾ പരവും വളരെയേറെ താഴ്ന്നനിലയിൽ കിടന്ന സീറോമലബാർ വിഭാഗം റോമൻ കത്തോലിക്കർ ഇന്നുനേടിയെടുത്തുകൊണ്ടിരിക്കുന്ന നേട്ടങ്ങൾക്കുകാരണം അവരുടെ ഭരണ സംവിധാനങ്ങളാണ് എന്നുപറയാതെവയ്യ. എന്നാൽ അതുപോലെ പുരോഹിത പ്രാമുഖ്യമുള്ള സഭയല്ല മലങ്കര സഭ എന്നിരിക്കെ പുരോഹിതപ്രമുഖ്യത്തെകൂച്ചു വിലങ്ങിടുന്ന 1934-ലെ ഭരണഘടനയെ എതിർക്കുന്നത് എന്തുകൊണ്ടാണ്എന്നുമനസിലാകുന്നില്ല .

മലങ്കര നസ്രാണികൾ ഒന്നുമനസിലാക്കുക, ഭാരതത്തിലെ ഏക ദേശീയ സഭയാണ് മലങ്കര സഭ . ഈ സഭയുടെ തകർച്ച മലങ്കര നസ്രാണികളുടെ തകർച്ചയാണ്. അതുകാണാനാണ് മറ്റു പാശ്ചത്യ കൊളോണിയൽ സഭകളും ദേശസ്നേഹമില്ലാത്ത രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നത് എന്നുതിരിച്ചറിയുക. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുശേഷവും ഒരു പ്രത്യേകപരിഗണനകളും (റിസർവേഷൻ) ഇല്ലാതെ വിവിധമേഖലകളിൽ എന്നും വ്യക്തമുദ്രപതിപ്പിച്ച സമുദായമാണിത്‌. മലങ്കര സഭയുടെ ചരിത്രം അടിച്ചുമാറ്റാൻ ആഗ്രഹിക്കുന്ന ശക്തികളെ ചെറുത്തുതോൽപ്പിക്കുക എന്നുള്ളതു ഓരോ മലങ്കര നസ്രാണിയുടെയും കർത്തവ്യമാണ് .

Reference:
1) https://opendocs.ids.ac.uk/opendocs/bitstream/handle/20.500.12413/2801/wp190.pdf?sequence=1&isAllowed=y
2) https://www.thebetterindia.com/191248/dublin-to-travancore-how-keralas-first-woman-graduate-blazed-a-trail-for-indian-doctors/?
3) Jornada of Dom Alexis De Menezes -A Portuguese account of The sixteenth century Malabar – Editor Pius malekandthil.
4) History of Christianity in India by A.M. Mundadan
5) Kerala Society Papers Vol.I &II

തോമസ് ജോർജ്ജ്