ഐൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും
മലപ്പുറം/നിലമ്പൂർ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സായിലിരിക്കെ മരിച്ച ഏഴു വയസുകാരന്റെ അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവന് വെളിച്ചം പകരും. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് മരിച്ച ഐൻ ബേസിൽ തോമസിന്റെ വൃക്ക, കരൾ, ഹൃദയം, കണ്ണ്, ത്വക്ക് എന്നിവയാണ് ദാനം ചെയ്തത്. ഐനിന്റെ പിതാവ് നിലമ്പൂർ ഐരുമമുണ്ടാ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും പോത്തുകല്ലു മുണ്ടേരി സ്വദേശിയുമായ ഫാ.തോമസ് ജോസഫ് ചെണ്ണമ്പിള്ളിൽ, അമ്മ ജിൻസി എന്നിവർ ഇതേ അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സായിലാണ്. ഐനിന്റെ അനിയൻ ഐറിൻ ബേസിൽ പരുക്കേൽക്കാതെ രക്ഷപെട്ടു. ഐനിന്റെ മസ്തിഷ്കമരണം സ്ഥിതീകരിച്ചതിനു ശേഷം മാതാപിതാക്കൾ അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ടുനൽകി. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്കാരം നാളെ 11 നു മുണ്ടേരി മാർ ബസേലിയോസ് പള്ളിയിൽ നടക്കും.