OVS - Latest NewsOVS-Kerala News

ഉപസമിതിയുടെ മറവില്‍ കേസുകള്‍ വൈകിപ്പിക്കുന്നത് അനുവദിക്കാനാകില്ല : ഹൈക്കോടതി

മന്ത്രിസഭ ഉപസമിതിയുടെ പേരിൽ മലങ്കര സഭ കേസുകൾ വൈകിപ്പിക്കുന്നത് അനുവദിക്കാൻ കഴിയില്ല എന്ന് ഹൈക്കോടതി. കോട്ടപ്പടി നാഗഞ്ചേരി ഹെബ്രോൺ പള്ളിയുടെ വാദത്തിനിടെയാണ് ഹൈക്കോടതി ഇത് വ്യക്തമാക്കിയത്. 1974-ൽ ഓർത്തഡോക്സ് വിഭാഗം ഫയൽ ചെയ്ത കേസിൽ 1998-ൽഎറണാകുളം ജില്ലാ കോടതി 1934-ലെ സഭാഭരണഘടന പ്രകാരമാണ് പള്ളി ഭരിക്കേണ്ടതെന്ന് ഉത്തരവിട്ടിരുന്നു എന്നാൽ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിഭാഗത്തിന് എതിരായി ആവശ്യപ്പെട്ട നിരോധനം ജില്ലാകോടതി അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ഓർത്തഡോക്സ് സഭ നൽകിയ 1998-ലെ അപ്പീലും പാത്രിയർക്കീസ് വിഭാഗം ഫയൽ ചെയ്ത ക്രോസ് അപ്പീലും ഹൈക്കോടതി പരിഗണിക്കവേ സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും 2017 ജൂലൈ മൂന്നാം തീയതി സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിന്യായത്തിൽ 184 പാരഗ്രാഫ് ഇരുപത്തിയെട്ടാമത്തെ പോയിന്റിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ഒരു സമിതിയാണ് മന്ത്രിസഭാ ഉപസമിതിയെന്നും ആയതുകൊണ്ട് കേസ് നീട്ടിവെക്കണമെന്നും പാത്രിയർക്കീസ് വിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ മന്ത്രിസഭാ ഉപസമിതിയുടെ രൂപീകരണം ഹൈക്കോടതിയുടെ വിഷയമല്ലെന്നും നിയമപരമായി അത് സ്വീകരിക്കുവാൻ കോടതിക്ക് കഴിയില്ലെന്നും നിയമപരമായ നടപടികളുമായി ഹൈക്കോടതി മുന്നോട്ടുപോകുമെന്നും 1998-ലെ അപ്പീൽ കേസ് എത്രയും വേഗം തീർപ്പാക്കേണ്ടതുണ്ട് എന്നും ഇതിന്റെ പേരിൽ കോടതി നടപടികൾ വൈകിപ്പിക്കുന്നത് അനുവദിക്കാനാവില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് വ്യക്തമാക്കുവാൻ ഓർത്തഡോക്സ് വിഭാഗം അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. മലങ്കര സഭാ കേസിൽ 2017 ജൂലൈ മൂന്നാം തീയതി ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിട്ടുള്ള അന്തിമവിധി ന്യായമനുസരിച്ച് എത്രയും വേഗം നിയമപരമായി മുന്നോട്ടുപോവുക എന്നുള്ളതാണ് സഭയുടെ നിലപാട് എന്നും കോതമംഗലം പള്ളി കേസിലും പിറവം പള്ളി കേസിലും കട്ടച്ചിറ പള്ളി കേസിലും ഉണ്ടായിരിക്കുന്ന കോടതി ഉത്തരവുകൾ അട്ടിമറിക്കാനുള്ള രാഷ്ട്രീയ തട്ടിപ്പിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഓർത്തഡോക്സ് വിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ പാത്രിയർക്കീസ് വിഭാഗം അഭിഭാഷകൻ, ഓർത്തഡോക്സ് സഭയിലെ ചില വ്യക്തികൾ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയുമായി സഹകരിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചപ്പോൾ ഓർത്തഡോക്സ് സഭയുടെ വക്കാലത്ത് തന്നെ ആണ് ഏൽപ്പിച്ചിരിക്കുന്നതെന്നും സഭാ നേതൃത്വം നൽകിയ നിർദ്ദേശമനുസരിച്ചാണ് തന്റെ നിലപാട് എന്നും ഓർത്തഡോക്സ് വിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. ഇതിനെത്തുടർന്ന് മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങളുമായി ഓർത്തഡോക്സ് സഭ സഹകരിക്കുന്നില്ല എന്ന് വ്യക്തമായ സാഹചര്യത്തിൽ അതിൻറെ പേരിൽ ഇനിയും കേസുകൾ വൈകിപ്പിക്കാൻ സാധിക്കുകയില്ല എന്നും ഈ മാസം 21 നു തന്നെ കേസ് അന്തിമ വാദത്തിന് എടുക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടു കൂടിപാത്രിയർക്കീസ് വിഭാഗവും സർക്കാരും ഗൂഢാലോചന നടത്തി സുപ്രീം കോടതി വിധി അട്ടിമറിക്കുന്നതിന് നടത്തിയ ഗൂഢശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. കോടതി മുഖേനയുള്ള വിധി നടത്തിപ്പുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കിയിരിക്കുന്നു.
മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ