OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ സഭ സിനഡ് സമാപിച്ചു; ഞായറാഴ്ച്ച ദുരിതാശ്വാസ ദിനം

പേമാരിയും പ്രളയവും ഉരുൾപ്പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന് ഓർത്തഡോക്സ്‌ സഭ നാളെ(ഓഗസ്റ്റ് 12 ഞായര്) ദുരിതാശ്വാസ ദിനം ആചരിക്കും. ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥന നടത്തും. ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും, ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയവ ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. സഭാംഗങ്ങൾ കഴിവനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് യോഗം സമാപിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. സഖറിയാ മാർ അപ്രേം, യാക്കോബ് മാർ ഏലിയാസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ ധ്യാനം നയിച്ചു. സഭയിലെ ആദ്ധ്യാത്മീക സംഘടനകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി പ്രവർത്തന മാർഗ്ഗ നിർദ്ദേശം തയ്യാറാക്കുന്നതിന് ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ് എന്നിവർ അംഗങ്ങളായി സമിതി രൂപീകരിച്ചു. കോട്ടയം-നാഗ്പൂർ വൈദീക സെമിനാരികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായുളള നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ ഡോ. ഗബ്രീയേൽ മാർ ഗ്രീഗോറിയോസ്, യൂഹാനോൻ മാർ പോളിക്കർപ്പോസ് , ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് എന്നിവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ്, സഭയുടെ മിഷൻ പ്രവർത്തനങ്ങൾ , പരുമല സെമിനാരി, പരുമല ആശുപത്രി, മിഷൻ സെന്ററുകൾ , കോട്ടയം-നാഗ്പൂർ വൈദീക സെമിനാരികൾ , എക്യൂമെനിക്കൽ വിഭാഗം എന്നിവയുടെ റിപ്പോർട്ടും കണക്കും ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, ഫാ. എം.സി കുര്യാക്കോസ്, ഫാ.എം.സി പൗലോസ്, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. ഏബ്രഹാം തോമസ് എന്നിവർ അവതരിപ്പിച്ചു.

ഓർത്തഡോക്സ്‌ സഭയെ അപകീർത്തിപ്പെടുത്തുന്നടുത്തുന്നവിധത്തിൽ മന:പ്പൂർവ്വം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന വാർത്ത -മാധ്യമങ്ങളുടെ മാധ്യമ സംസ്ക്കാരത്തിന് ചേരാത്തതും അധാർമ്മികവുമായ നിലപാടിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കുറ്റാരോപിതരായ വൈദീകരുടെമേൽ അതാതു ഭദ്രാസന മെത്രാപ്പോലീത്താമാർ കൈക്കൊണ്ട നടപടികൾ യോഗം അംഗീകരിച്ചു. ഭദ്രാസനങ്ങളിൽ നിയോഗിച്ചിരിക്കുന്ന അന്വേഷണ കമ്മീഷനുകളുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കി ഉചിതമായ ശിക്ഷണ നടപടികൾ സ്വീകരിച്ച് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ മെത്രാപ്പോലീത്താമാരോട് നിർദ്ദേശിച്ചു . വി. കുമ്പസാരം ഉള്പ്പെടെയുളള സഭയുടെ കൂദാശകളെ വികലമായി ചിത്രീകരിക്കുന്ന പ്രവണതകളെ യോഗം അപലപിച്ചു. വി. കൂദാശകളുടെ പവിത്രത കാത്തു സൂക്ഷിക്കുന്നതിനായുളള ബോധവത്ക്കരണ പ്രവര്ത്തനങ്ങൾ നടത്തും. സഭയുടെ കാനോനുകളും ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അടിസ്ഥാനമായി പുരോഹിതസ്ഥാനികൾക്കും സഭാസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവര്ക്കുമായി പെരുമാറ്റ മാര്ഗ്ഗരേഖ കാലീകമായി പുതുക്കി തയ്യാറാക്കുന്നതിനും വൈദിക സ്ഥാനികളെയും സഭാ ശുശ്രൂഷകരെയും സംബന്ധിച്ചുണ്ടാകുന്ന പരാതികൾ പരിഗണിച്ച് ഉപദേശം നല്കുന്നതിനായി ധാര്മ്മിക ഉപദേശക സമിതി നിയമിക്കുവാന് തീരുമാനിച്ചു. 2017 ജൂലൈ 3 ന് ഉണ്ടായ ബഹു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭയിൽ ഐക്യവും സമാധാനവും കൈവരിക്കാനുളള ശ്രമങ്ങൾ തുടരും.