OVS - Latest NewsOVS-Kerala News

മാർ തെയോഫിലോസിന്‍റെ അവസാനദിനവും പ്രാർഥനാനിർഭരം

കോഴിക്കോട് ∙ ജീവിതത്തിലുടനീളം പ്രാർഥനാചൈതന്യം കൈവിടാതിരുന്ന മാർ തെയോഫിലോസ് അവസാനദിനവും പ്രാർഥനയാൽ നിറച്ചു. ഇന്നലെയും രാവിലെ അഞ്ചരയ്ക്കുണർന്നു നമസ്കാരങ്ങൾ പൂർത്തിയാക്കി. രോഗശയ്യയിലായിരുന്നപ്പോഴും ഒരിക്കലും അദ്ദേഹം യാമപ്രാർഥനകൾ മുടക്കിയിരുന്നില്ല. ഇന്നലെ രാവിലെ നമസ്കാരത്തിനു ശേഷം മെത്രാപ്പൊലീത്ത കാര്യമായി സംസാരിച്ചിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ ഓർക്കുന്നു.

അന്ത്യനിമിഷങ്ങളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ‍ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവരും സമീപത്തുണ്ടായിരുന്നു. ഈ മാസം 15 മുതൽ മാർ തെയോഫിലോസ് എം.വി.ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. സെപ്റ്റംബർ 30ന് മൗണ്ട് ഹെർമോൺ അരമനയിലായിരുന്നു അദ്ദേഹം അവസാനമായി കുർബാനയർപ്പിച്ചത്. ഈ മാസം 14ന് നടന്ന പട്ടംകൊടുക്കൽ ശുശ്രൂഷയിൽ മുഖ്യകാർമികനുമായിരുന്നു.

ഇന്നലെ(24/10/2017) ഉച്ചകഴിഞ്ഞു 3.40-നായിരുന്നു അന്ത്യം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മറ്റു മെത്രാപ്പൊലീത്തമാരും വൈദികരും സമീപമുണ്ടായിരുന്നു. ചാത്തമംഗലം ഹെർമോൻ അരമനയിലും തുടർന്നു ബിലാത്തികുളം സെന്റ് ജോർജ് കത്തീഡ്രലിലും എത്തിച്ച മൃതദേഹം ഇന്നു കത്തീഡ്രലിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്കു പന്ത്രണ്ടോടെ കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. രാത്രി 12.30 മുതൽ ആശ്രമത്തിൽ പൊതുദർശനം. കബറടക്കം നാളെ രാവിലെ 10നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

2005 ഒക്ടോബറിൽ മാർ തെയോഫിലോസ് മലബാർ ഭദ്രാസനത്തിന്‍റെ സഹായമെത്രാപ്പൊലീത്തയായി. 40 വർഷം ഭദ്രാസനത്തിന്‍റെ ചുമതല വഹിച്ചിരുന്ന തോമസ് മാർ തിമോത്തിയോസ് കാതോലിക്കാ ബാവായായി ഉയർത്തപ്പെട്ടതിനെ തുടർന്ന് 2006 ഡിസംബർ രണ്ടിനു ഭദ്രാസനാധിപനായി ചുമതലയേറ്റു.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ ചാണ്ടപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1952 ഓഗസ്‌റ്റ് 17നു ജനിച്ച എം.സി. ചെറിയാൻ 1991 മേയ് 15നു വൈദികനായി. 2004-ൽ റമ്പാനായ അദ്ദേഹം 2005 മാർച്ച് അഞ്ചിനു മെത്രാനായി അഭിഷിക്‌തനായി. വൈദികനായിരിക്കെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ (എം.ജി.ഒ.സി.എസ്.എം) ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

സഭാ ഭരണഘടന അനുസരിച്ചു മലബാർ ഭദ്രാസനത്തിന്‍റെ ഭരണം കാതോലിക്കാ ബാവാ ഏറ്റെടുത്തു. സഹായ മെത്രാപ്പൊലീത്തയായി മാത്യൂസ് മാർ തേവോദോസിയോസ് തുടരും. കബറടക്കം നടക്കുന്ന നാളെ ഓർത്തഡോക്സ് സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നു സഭാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയെക്കുറിച്ച്‌ സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മകള്‍ .