OVS-Kerala News

കാരുണ്യ ഗൈഡൻസ് സെന്‍റ്ര്‍ സ്നേഹഭോജനം പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒരു രോഗിക്ക് പോലും ഇനി മുതൽ ഉച്ചക്ക് വിശന്നിരിക്കേണ്ടിവരില്ല. ചോറും സാമ്പാറും മൂന്നു തരം കറികളുമായി സെൻറ്.തോമസ് കാരുണ്യ ഗൈഡൻസ് സെന്‍ററിന്‍റെ ഉച്ചഭക്ഷണം എല്ലാ ദിവസവും ഉച്ചക്ക് 12 നു ജനറൽ ആശുപത്രി മുറ്റത്തെത്തും. സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടിയായ സ്നേഹഭോജനം  ഉദ്‌ഘാടനം കൗൺസിലർ ജോൺസൻ ജോസഫ് നിർവഹിച്ചു.
 
ദുബൈയിലെ സെന്‍റ്. തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് ഒല്ലൂരിലെ സെന്‍റ്. തോമസ്  കാരുണ്യ ഗൈഡൻസ് സെൻറെർ പദ്ധതി നടപ്പാക്കുന്നത്. രോഗികളും കൂട്ടിരുപ്പുകാരുമായി ദിവസവും അഞ്ഞൂറ് പേർക്ക്  ഭക്ഷണം വിളമ്പാനാണ് പദ്ധതി. ഫുഡ് സേഫ്റ്റി അംഗീകാരമുള്ള കുടുംബശ്രീ യൂണിറ്റാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചോറിനും സാമ്പാറിനും പുറമെ അവിയലും തോരനും അച്ചാറും ഉൾപ്പെടുന്നതാണ് ഉച്ചയൂണ്. വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്ന ഭക്ഷണം സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്യും. പാത്രങ്ങളുമായി വിതരണ സ്ഥലത്തു എത്തിയാൽ ആവശ്യമുള്ള ഭക്ഷണം ലഭിക്കും.
എല്ലാ വ്യാഴാഴ്ചയും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി മുന്നൂറോളം പേർക്ക് സെൻറ്ററിൻറെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. കൂടാതെ സെൻറ്ററിൽ താമസിച്ചു ചികിത്സാ തേടുന്ന നൂറിൽപരം രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട് . കോർപറേഷന്റെ യാചക പുനരധിവാസ കേന്ദ്രത്തിൽ സ്നേഹഭോജനം എന്ന പേരിൽ അന്തേവാസികൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്നതും കാരുണ്യ ഗൈഡൻസ് സെൻറെർ ആണ്. ജനറൽ ആശുപത്രിയിലെ ഭക്ഷണ വിതരണോൽഘാടന ചടങ്ങിൽ ഫാ. ടി. ജെ. അലക്സാണ്ടർ , ഫാ. തോമസ് ജോൺ , പ്രകാശ് ഇടിക്കുള തുടങ്ങിയവർ പങ്കെടുത്തു.