OVS-Kerala News

സഭാ മാനേജിംഗ് കമ്മിറ്റി യോഗം നടന്നു

മാനവികതയും ഉന്നത ധാര്‍മ്മീകതയും ഉയര്‍ത്തിപിടിക്കുന്ന ഓണത്തിന്‍റെ സന്ദേശം ഉള്‍ക്കൊളളുകയും വിഭാഗീതയും സ്വാര്‍ത്ഥതയും നിരുത്സാഹപ്പെടുത്തി ജനാധിപത്യ പാരമ്പര്യം പാലിക്കാന്‍  ശ്രമിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  കോട്ടയം പഴയസെമിനാരി  ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ആമുഖ പ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം.  ഫാ. മാത്യൂ കോശി ധ്യാനം നയിച്ചു.  അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  വെരി. റവ. എം.എസ് സഖറിയ റമ്പാന്‍, സ്വാതന്ത്ര്യസമരസേനാനി കെ.ഇ. മാമ്മന്‍ എന്നിവരുടെ  നിര്യാണത്തില്‍ അനുശോചിച്ചു.  സൗത്ത് അമേരിക്ക യൂണിവേഴ്സിറ്റിയില്‍ നിന്നും,  സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും  ഡോക്ടറേറ്റ് നേടിയ  ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, പ്രൊഫ. കെ.എം. കുര്യാക്കോസ് എന്നിവരെ അനുമോദിച്ചു.  സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ ഫാ. തോംസണ്‍ ഗ്രേസ്,  ഡോ. ജേക്കബ് ജോണ്‍, കെ.എം ജോണ്‍സണ്‍, ജോസ് ജോര്‍ജ് എന്നിവരെ യോഗം അനുമോദിച്ചു. സമുദായ വരവു ചെലവുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ യോഗം അംഗീകരിച്ചു.  സഭാ ഓഡിറ്ററായി റിജേഷ് ചിറത്തലാട്ടിനെ തെരഞ്ഞെടുത്തു.  സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി പരിശുദ്ധ കാതോലിക്കാ ബാവാ എടുക്കുന്ന നടപടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.