OVS - Latest NewsOVS-Kerala News

കര്‍ഷകരിലൊരാളായി മാറിയ കൃഷി ഓഫീസര്‍ക്ക് വീണ്ടും അംഗീകാരം

കര്‍ഷകരിലൊരാളായി മാറിയ തിരുവമ്പാടി  കൃഷി ഓഫിസര്‍ പി. പ്രകാശിന് വീണ്ടും അംഗീകാരം. സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്കാരമാണ് പ്രകാശിനെ തേടിയത്തെിയത്. 2013ല്‍ ജില്ലയിലെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള പ്രഥമ ജില്ലാ അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. കോളി ഫ്ളവറും കാബേജുമെല്ലാം മലയോരത്തും വിളയിക്കാമെന്ന് തെളിയിക്കുകയായിരുന്നു ഈ കൃഷി ഓഫിസര്‍. 2003ലാണ് പി. പ്രകാശ് തിരുവമ്പാടിയില്‍ കൃഷി ഓഫിസറാകുന്നത്.

12 വര്‍ഷമായി തിരുവമ്പാടി കൃഷിഭവനില്‍ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശകനായി തുടരുകയാണ്. തിരുവമ്പാടി കൃഷിഭവന്‍ നടപ്പാക്കിയ ‘ജൈവഗ്രാമം’, ‘ഹരിതശ്രീ’ പദ്ധതികള്‍ ശ്രദ്ധിക്കപ്പെട്ടു. ആനക്കാംപൊയില്‍ കരിമ്പിലെ 100 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ‘ജൈവഗ്രാമം’ പദ്ധതി നടപ്പാക്കിയത്.

ഹോര്‍ട്ടികള്‍ചര്‍ മിഷന്‍, നാളികേര ക്ളസ്റ്റര്‍ പദ്ധതികളിലും കൃഷി ഓഫിസറുടെ മികവ് പ്രകടമായിരുന്നു. പുല്ലൂരാംപാറ ഉരുള്‍പൊട്ടലിലെ കൃഷിനാശത്തിന്‍െറ സര്‍വേ ഒരു മാസംകൊണ്ട് പൂര്‍ത്തീകരിച്ചത് ഇദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു.  സംസ്ഥാന, ദേശീയ കര്‍ഷക അവാര്‍ഡുകള്‍ നേടിയ ആനക്കാംപൊയില്‍ മണ്ണുകുശുമ്പില്‍ എം.എം. ഡൊമനിക്കിന്‍െറ മികവിന്  പിന്നിലും കൃഷി ഓഫിസര്‍ പി. പ്രകാശിന്‍െറ കരങ്ങളുണ്ട്. കുടിയേറ്റ കര്‍ഷകരായ കോടഞ്ചേരി മൈക്കാവിലെ പുന്നാട്ടുകുഴിയില്‍ പി.വി. പൊന്നന്‍െറയും സാറാമ്മയുടെയും മകനാണ്. ഭാര്യ: ഗ്ളോറി അബ്രഹാം. മകന്‍: സ്റ്റഫിന്‍ പി. പ്രകാശ്..

മലബാര്‍ ഭദ്രാസന ഇടവകയായ വേളംകോട് സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ സജീവ അംഗം ആണ് പ്രകാശ്.

Thiru-1_0

സംസ്ഥാന അവാര്‍ഡ് നേടിയ തിരുവമ്പാടി കൃഷി ഓഫിസര്‍ പി. പ്രകാശിന് സഹപ്രവര്‍ത്തകര്‍ മധുരം നല്‍കുന്നു