ആൾക്കൂട്ടം കൊണ്ടോ ശരീരബലം കൊണ്ടോ അല്ല ക്രിസ്‍തീയ സഭ നയിക്കപ്പെടേണ്ടത് – പരിശുദ്ധ ബാവ തിരുമേനി
കോലഞ്ചേരി :- സുപ്രീംകോടതി വിധിയിൽ വെള്ളം ചേർത്തുകൊണ്ടുള്ള സഭാ സമാധാനം സാധ്യമല്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്‍റ്റ് ഭദ്രാസന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർത്തോമ്മായുടെ സിംഹാസനത്തെ അംഗീകരിക്കുകയും ഭാരതീയ സഭയാണെന്ന യാഥാർഥ്യം ഉൾക്കൊള്ളുകയും ചെയ്‍താൽ അനുരജ്ഞനം സാധ്യമാകും.
ആൾക്കൂട്ടം കൊണ്ടോ ശരീരബലം കൊണ്ടോ അല്ല ക്രിസ്‍തീയ സഭ നയിക്കപ്പെടേണ്ടത്. വിശ്വാസത്തിൽ അധിഷ്‍ഠിതമാണ് സഭ. മതത്തിന്റെ പേരു പറഞ്ഞ് ഇന്ത്യയിലെ നിയമത്തെ തള്ളിപ്പറയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായി. കുര്യാക്കോസ് മാർ ക്ലിമ്മീസ്, യൂഹാനോൻ മാർ ദിയസ്‍കോറസ്, യാക്കോബ് മാർ ഏലിയാസ്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം. കുര്യാക്കോസ്, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യൻ, അലക്‌സിൻ ജോർജ്, ഡോ. മോഹൻ ഐപ്പ്, ഫാ. എം.പി. ജോർജ്, ഫാ. എം.സി. പൗലോസ്, ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
മാർ സേവേറിയോസിന്റെ ജന്മദിനാഘോഷവും നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പതിനാറാമത്തെ ജീവകാരുണ്യ പദ്ധതിയായ ‘പ്രകാശം ഐ ക്ലിനിക്കി’ന്റെ ഉദ്ഘാടനം ബാവാ നിർവഹിച്ചു. സിനി ആർട്ടിസ്‍റ്റ് ട്രോഷ്‍ ക്രിസ്‍റ്റി, ആമോസ് പി. തോമസ്, ടിഡിയ എൽസ സണ്ണി, അൻസ സാബു, അഞ്ജു ബേബി എന്നിവരെ അനുമോദിച്ചു.