Ancient ParishesOVS - Latest News

പഴമയുടെ തനിമയില്‍ ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളി

മലങ്കരയിലെ വളരെ പുരാതനമായ ഒരു ദേവാലയമാന് ചെങ്ങന്നുര്‍ പഴയ സുറിയാനി പള്ളി. എം.സി റോഡിനോടു സമീപം ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായി  പള്ളി സ്ഥിതി ചെയ്യുന്നത്.യൂഹാനോന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയെ ഇവിടെ കബറടങ്ങിയിരിക്കുന്നു.

ചരിത്രം

ആയിരത്തിഎഴുനൂറിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ് ഈ പള്ളി. എ.ഡി. 1580 വരെ നസ്രാണികളും, ക്നാനായ ക്രിസ്ത്യാനികളും ഒരുമിച്ചാണ് ഇവിടെ ആരാധന നടത്തിയിരുന്നത്. പിന്നീട് ക്നാനായ സമുദായക്കാർ സ്വന്തമായി പള്ളി പണിത് അവിടേക്ക് മാറി. 19-ആം നൂറ്റാണ്ടിൽ മലങ്കര സഭയിലുണ്ടായ നവീകരണത്തിന്റെ ഫലമായി രണ്ട് വിഭാഗങ്ങൾ ഈ പള്ളിയിൽ ഉടലെടുക്കുകയും അവർ തമ്മിൽ തർക്കം രൂക്ഷമാകുകയും, കേസ് കോടതിയിലെത്തുകയും ചെയ്തു. കോടതി വിധിപ്രകാരം അന്നുമുതൽ ഈ പള്ളി ഓർത്തഡോക്സ് -മാർത്തോമ്മാ സഭകളുടെ തുല്യമായ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.

പ്രത്യേകതകൾ

പുരാതന ഹൈന്ദവ വാസ്തുശില്പ ശൈലിയിലാണ് ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്. പഴയ കാലത്തെ ശില്പ വൈദഗ്ദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങൾ ഉൾക്കൊള്ളൂന്ന ചുവരുകളും, വാതിലുകളും, കൽവിളക്കുകളും, ശിലാരൂപങ്ങളും, കൽക്കുരിശും, അപൂർവ്വമായ എട്ടു നാവുള്ള ചിരവയും ഇവിടെ കാണാവുന്നതാണ്. ഈ പള്ളിയുടെ നടപ്പന്തലിലുള്ള ഹനുമാന്റെ ചുമർചിത്രം, പണ്ടുകാലത്ത് ഇവിടെ നിലവിലുണ്ടായിരുന്ന ഹൈന്ദവ-ക്രൈസ്തവ സഹവർത്തിത്വത്തിന്റെ അടയാളമായി കണക്കാക്കാറുണ്ട്. പെസഹാ വ്യാഴാഴ്ച ഇവിടെ നടത്തപ്പെടുന്ന അവൽ നേർച്ചയും പ്രസിദ്ധമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവല്‍ നേര്‍ച്ച പെസഹാ വ്യാഴാഴ്ച

മുക്കത്ത് കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ പഴയ സുറിയാനിപള്ളിയില്‍
നടത്തിവരുന്ന ‘അവല്‍നേര്‍ച്ച’ പെസഹ വ്യാഴാഴ്ച രാവിലെ നടക്കും. മതസൗഹാർദ്ദത്തിന്റെയും
നന്മയുടെയും പ്രതീകമായി നടത്തുന്ന ചടങ്ങില്‍  ജാതിമതഭേദമന്യേ ആയിരങ്ങള്‍ പങ്കെടുക്കും.മുക്കത്തു കുടുംബത്തിലെ അക്കാമ്മ എന്ന സ്ത്രീയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഈ ചടങ്ങ് ആചരിക്കുന്നത്. 400 വര്‍ഷങ്ങള്‍ക്കുമുമ്പ് അക്കാമ്മ എന്ന വയോധിക പെസഹ വ്യാഴാഴ്ച ദിവസം ശുശ്രൂഷയ്ക്ക് പള്ളിയില്‍ എത്തിയത് തനിക്കു കഴിക്കാനുള്ള അവലുമായാണ്. ശുശ്രൂഷ കഴിഞ്ഞ് എല്ലാവര്‍ക്കുമായി പങ്കിട്ടുനല്‍കി. പിന്നീട് എല്ലാവര്‍ഷവും തുടര്‍ന്നു. അക്കാമ്മയുടെ കാലശേഷം കുടുംബത്തിലെ പിന്‍തലമുറക്കാര്‍ ഈ അവല്‍ വിതരണം നേര്‍ച്ചയായി തുടര്‍ന്നു.

അവല്‍ നിര്‍മാണവും സവിശേഷത യുള്ളതാണ്.പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള ഒറ്റത്തടിയില്‍ തീര്‍ത്ത എട്ടുനാക്കുള്ള ചിരവ കൊണ്ടാണ് നേര്‍ച്ചയ്ക്കുള്ള അവലില്‍ ചേര്‍ക്കാന്‍ തേങ്ങ തിരുമ്മുന്നത്.  1250 നാളികേ രം, 13 പാട്ട ശര്‍ക്കര, ഏലയ്ക്ക , ചുക്ക്, ജീരകം തുടങ്ങിയവ ചേര്‍ത്ത് 300 കിലോ അവല്‍തയ്യാറാക്കും. പെസഹ ശുശ്രൂഷ കഴിഞ്ഞിറങ്ങുന്നവര്‍ പ്രത്യേകം കൈയില്‍ കരുതുന്ന മേല്‍മുണ്ടില്‍ നേര്‍ച്ച സ്വീകരിക്കും. മുക്കത്തു കുടുംബത്തിലെ പുരോഹിതര്‍, കുടുംബയോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അവല്‍ വിതരണം ചെയ്യുക.