OVS - Articles

ട്രാന്‍സ്ഫര്‍ ഭാഗം 2 : –

എന്തുകൊണ്ട് സമയബന്ധിത ട്രാന്‍സ്ഫര്‍ എതിര്‍ക്കപ്പെടുന്നു? അതിനുള്ള മറുപടിയും..

സ്വസ്ഥമയിരിക്കുന്ന അവസ്ഥയില്‍ നിന്നും മാറ്റം വരുത്തുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവീകമായ എതിര്‍പ്പ് ആകാം ഒരു കാരണം. അത് സ്വാഭാവീകമായ എതിര്‍പ്പ് എന്നല്ലാതെ അത് ഒരു കാരണം ആയി പറയാന്‍ സാധിക്കില്ല. മറ്റൊന്ന് ഭയം. ഈ ഭയം ആണ് മനുഷ്യനെ പല കാര്യങ്ങളും ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അതെ ഭയപ്പാടു സര്‍വ പരിത്യഗിയായും സന്യാസ വൃതവുമായി ജീവിക്കുന്ന മേത്രപോലിത്തന്മാരെയും ബാധിച്ചു എന്ന് വേണം മനസിലാക്കാന്‍. യേശു ക്രിസ്തു ഒരിടത്തു മാത്രം ശുശ്രൂഷ ചെയ്യണം എന്നാണോ കല്‍പിച്ചിട്ടുള്ളത്‌. രക്ഷകന്‍ ആയ ക്രിസ്തു കേവലം മൂന്നരവര്‍ഷ്ക്കാലം തന്റെ പരസ്യ ശുശ്രൂഷ നിര്‍വഹിക്കപ്പെട്ട്ടായി നാം കാണുന്നു. അതുപോലെ തന്റെ ശിഷ്യന്മാരോടും ആവശ്യപ്പെട്ടതും ലോകം എമ്പാടും പോയി സുവിശേഷിക്കാനാണ്. ഇപ്രകാരം യേശുക്രിസ്തുവിന്റെയും തന്റെ ശിഷ്യന്മാരുടേയും കാല്പാടുകള്‍ പിന്തുടര്‍ന്നു ലോകത്ത് എവിടെയനെകിലും തന്റെ ശുശ്രൂഷ നിര്‍വഹിക്കപ്പെടാന്‍ മനസുകാണിക്കെണ്ടാവര്‍ എന്ത് കൊണ്ട് അതിനെ എതിര്‍ക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. സഭയിലെ ഏതു ഭദ്രാസനം ലഭിച്ചാലും അത് സന്തോഷത്തോടെ സ്വീകരിച്ചു കര്‍തൃ ശുശ്രൂഷ ചെയ്യേണ്ടതല്ലേ? അതല്ലേ അവരെ ഭരമെല്പിക്കപ്പെട്ടിരിക്കുന്ന ചുമതല.

തങ്ങളുടെ പ്രവൃത്തി ദൂഷ്യം കൊണ്ട് താന്‍ ഒരിടത്തും സ്വീകരിക്കപ്പെടാത്തവന്‍ ആയി മാറും എന്നാ തോന്നല്‍ ഉള്ളതുകൊണ്ട് ചിലര്‍ മാറ്റത്തെ ഭയപ്പെടുന്നു. ഈ ആശങ്ക ഒരു വ്യക്തിയെ സംബന്ധിച്ച് ഭയപ്പാടു ഉണ്ടാക്കുന്നതും ഒരു സഭയെ സംബന്ധിച്ച് നല്ലതും ആകുന്നു. വ്യക്തിയാദിഷ്ടിതമായ പ്രവൃത്തി ദൂഷ്യം സ്വയം പരിഹരിക്കെപ്പെടെണ്ടതും അതുണ്ടായില്ല എങ്കില്‍ തള്ളപ്പെടെണ്ടതും തന്നെയാണ്. ഒരു മെത്രപോലിത്ത കളങ്ക രഹിതനും എല്ലാവരോടും സൌമ്യ മനോഭാവനും മാതൃകാ ജീവിതം ഉള്ളവനും ആയിരിക്കണം എന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്നു. ഇപ്രകാരം ഉള്ള ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുക എന്നത് ഒരു സന്യാസിയെ സംബന്ധിച്ച് സ്വീകാര്യവും ആയിരിക്കണം. ഇന്ന് സഭയിലുള്ള മേല്പട്ടക്കാര്‍ നല്ലപോലെ കഴിവ് ഉള്ളവരും കഴിവ് തെളിയിച്ചവരും തന്നെ. അല്ലെങ്കില്‍ അവരെ സഭയുടെ അസോസിയേഷനാല്‍ തെരെഞ്ഞെടുക്കപ്പെടുകയില്ലായിരുന്നു. എന്നാല്‍ എല്ലാ മേഘലയിലും ഇവര്‍ ഒരു പോലെ കഴിവ് പ്രകടമാക്കണം എന്നും നിര്‍ബന്ധം പിടിക്കുന്നതും ശരിയല്ല. അങ്ങനെ വരുന്ന സാഹചര്യത്തില്‍ സമയബന്ധിത ട്രാന്‍സ്ഫര്‍ നടത്തുക വഴി ഈ കുറവ് പരിഹരിക്കപ്പെടുന്നതിനോപ്പം സഭയുടെ പുരോഗതിക്കും പ്രയോജനമായിതീരുന്നതിനു സാധിക്കും. ഇതിനു മറ്റൊരു പരിഹാരം ആയി പറയുന്നതു പ്രശ്നബാധിതരായ ഭദ്രാസന മെത്രാന്മാരെ പരസ്പരം മാറ്റുക എന്നുള്ള ചിന്തയാണ് ചില കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. അങ്ങനെയുള്ള ചിന്ത കൂടുതല്‍ അപകടം വരുത്തിവയ്ക്കുന്നതിനെ സാധിക്കൂ. കാരണം അവരെ മറ്റൊരു ഭദ്രാസനം സ്വീകരിക്കപ്പെടുക എന്നുള്ളത് ഒരു പ്രശ്നമായിതീരും. അതിനുള്ള പ്രതിവിധി കൂടിയാണ് പൊതുവായി വരുന്ന നിര്‍ബന്ധിത സമയബന്ധിത ട്രാന്‍സ്ഫര്‍. അതുവഴി തരം തിരിവുകള്‍ ഒഴിവാക്കപ്പെടുകയും കൂടുതല്‍ സ്വീകാര്യത കൈവരികയും ചെയ്യും.

മറ്റൊരു സാഹചര്യം മെത്രപോലിത്തന്മാര്‍ക്ക് സ്വകാര്യ സമ്പാദ്യം കൂടിവരുന്നതുമൂലമാണ്? . ഇത് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം തന്നെയല്ലേ? സ്വകാര്യ സമ്പാദ്യം കൈ വിട്ടു പോകുമോ എന്നുള്ള ഭയം ഭദ്രാസന മാറ്റത്തെ എതിര്‍ക്കപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ ഇപ്പോള്‍ സുഖലോലുപതയിലും ആര്‍ഭാടത്തില്‍ ജീവിക്കുന്നവര്‍ക്ക് ഭദ്രാസന മാറ്റംമൂലം ഉണ്ടാകാവുന്ന പ്രതിസന്ധിയെ ഭയപ്പെട്ടിട്ടോ? . ഓരോ വിദേശ യാത്രയിലും ലഭിക്കുന്ന ലക്ഷങ്ങള്‍ ഏവിടെ ചിലവഴിക്കപ്പെടുന്നു എന്ന് ആരെങ്കിലും ചോദിക്കുന്ന സാഹചര്യം നാളെ ഉണ്ടാകും എന്ന് ഭയപ്പെട്ടിട്ടോ? കാരണം എന്ത് തന്നെ ആയിരുന്നാലും പരപ്രരണയാല്‍ അല്ലാതെ സ്വയം ഇഷ്ടപ്രകാരം സന്യാസം സ്വീകരിച്ചവര്‍ എന്തിനു വേണ്ടി സമ്പത്ത് കൈകാര്യം ചെയ്യുന്നു? ഇത് എതിര്‍ക്കെപ്പെടെണ്ട സംഗതി തന്നെയല്ലേ? സഭാ ഭരണഘടനയില്‍ എവിടെയെങ്കിലും ഭദ്രാസന മെത്രപോലിത സ്വന്തം പേരില്‍ പണസമ്പാദനം നടത്തണം എന്ന് പറയുന്നുണ്ടോ? ഭദ്രാസന മെത്രപോലിത ഭദ്രസനതിന്റെ ട്രസ്ടി എന്ന നിലയില്‍ മേത്രസന ഇടവക പണം മേത്രപോലിതയുടെ പേരില്‍ നിഷേപിക്കണം എന്നു ഭരണഘടനയില്‍ പറയുന്നത് (53 ഉം) തികച്ചും മറ്റൊരു അര്‍ത്ഥത്തില്‍ തന്നെയാണ്. പിന്നെ ഒരു ഇടവക മെത്രപോലിത്തക്ക് മരണ സമയം മരണശാസനത്തില്‍ ഉള്‍പ്പെടാത്ത എന്തെകിലും സ്വയാര്‍ജിതം ഉണ്ടെകില്‍ അത് കാതോലിക്കയുടെ നിയന്ത്രണത്തില്‍ ഇരിക്കേണ്ടത് ആകുന്നു എന്ന് (69 ഉം) പറയുന്നു. പിന്നെ എന്തിനു സ്വയാര്‍ജിത സമ്പാദ്യം. അത് ഉണ്ടാക്കുന്നത് അല്ലെ കൂടുതല്‍ പ്രശ്നം. ഒരു മെത്രപോലിതയെ ഒരു സ്ഥലത്ത് തന്നെ സ്ഥിര താമസം നല്‍കിയാല്‍ അവിടെ സ്വകാര്യ സമ്പാദ്യം ഉണ്ടാക്കുന്നതിനും സ്വകാര്യ ട്രുസ്റ്കള്‍ ഉണ്ടാക്കുന്നതിനുമുള്ള പ്രവണത വര്‍ധിക്കും. നിര്‍ബന്ധിത സ്ഥലമാറ്റം നടപ്പിലാക്കിയാല്‍ ഇതിനു ഒരു പരിഹാരം ആയി മാറും എന്നുള്ളത് നിശംശയം പറയാം. മാത്രമല്ല സഭയ്ക്ക് എന്തെകിലും വസ്തു വകകളും സ്ഥാപനങ്ങളും ഉണ്ടാക്കണം എങ്കില്‍ അത് ഭദ്രാസന കൌണ്‍സിലും ഭദ്രാസന പൊതുയോഗവും കൂടി ചെന്ന് ഉണ്ടാക്കേണ്ട സംഗതിയാണ്. അല്ലാതുള്ള എല്ലാ പ്രസ്ഥാനവും നിലനില്‍ക്കില്ല എന്ന് ചരിത്രം നമ്മെ ഓര്മപെടുതുന്നുമുണ്ട്.

സ്വകാര്യ സമ്പത്ത് ഇല്ലാത്ത തങ്ങളെ ആരങ്കിലും തങ്ങളുടെ വാര്‍ധക്യത്തിലും രോഗത്തിലും നോക്കുമോ എന്നുള്ള ആശങ്കയാണ് അത് ആര്ജിക്കുവാനുള്ള കാരണമായി പറയുന്നത്. അതുപോലെ തങ്ങളുടെ ഏതു ആവശ്യങ്ങളും മറ്റൊരാള്‍ നിയന്ത്രിക്കുന്നതിനും അത് വഴി പൊതുജനം തങ്ങളെ വിമര്‍ശന പാത്രമാക്കുവാനും ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതിനയി മറ്റുള്ളവരുടെ മുന്നില്‍ യാചിച്ചു നില്‍ക്കുക എന്നതും ഒഴിവാക്കാനാണ് സ്വകാര്യ സമ്പാദ്യം എന്നും പറയുന്നു. എന്നാല്‍ ഇത്തരം ചിന്തകള്‍ എല്ലാം അടിസ്ഥാന രഹിതം എന്ന് തന്നെ പറയേണ്ടി വരും കാരണം ഒരു സന്യാസിക്കു ഇത്തരം കാര്യങ്ങളില്‍ ആശങ്കയോ ആസ്ക്തിയോ തോന്നുന്നത് വൈകല്യമാണ്. തങ്ങളുടെ ഭദ്രാസണ അധിപനെ, തങ്ങളുടെ പിതാവിനെ നോക്കാന്‍ കെല്‍പില്ലാത്ത ഒരു ഭദ്രസനവും ഇന്ന് മലങ്കരയില്‍ ഇല്ല എന്നുള്ളതാണ് വസ്തുത. അപ്പോള്‍ അങ്ങനെയുള്ള ആശങ്കകള്‍ എല്ലാം അടിസ്ഥാന രഹിതവും ആണ്. കൂടാതെ ഇപ്പോഴുള്ളതുപോലെ അതാത് ഭദ്രാസന മേത്രപോലീത്താമാരുടെ ചിലവുകള്‍ അതതു ഭദ്രാസനം വഹിക്കുക്ക എന്നുള്ള നിയമം അപര്യാപ്തമായി തോന്നുന്നെങ്കില്‍ ഈ നിയമം കൂടുതല്‍ കര്‍ശനമായി പാലിച്ചാല്‍ അതിനു ഒരു പരിഹാരം ആവില്ലേ?.

മെത്രാന്‍ ആയി തിരെഞ്ഞെടുക്കുമ്പോള്‍ തന്നെ തങ്ങളുടെ സ്വത്തു വെളിപ്പെടുത്തുകയും അതോടൊപ്പം ഒരു ഭദ്രാസനം വിട്ടു മറ്റൊരു ഭദ്രസനത്തില്‍ എത്തുമ്പോള്‍ ഒരു സ്വകാര്യ സമ്പാദ്യം ഇല്ല എന്ന് ഉറപ്പു വരുത്തുകയും വേണം. അങ്ങനെ വരുമ്പോള്‍ സ്വകാര്യ ധന സമ്പാദനതിനുള്ള സാധ്യത ഇല്ലാതാവുകയും സുതാര്യമാവുകയും ചെയ്യും. ഇന്ന് കാണുന്ന പല മെത്രാന്മാരും തങ്ങളെ തിരഞ്ഞെടുത്ത സമയത്ത് കാട്ടിയ സഭാ സ്നേഹവും ഉത്സാഹവും പിന്നീടു ഉണ്ടാവുന്നില്ല എന്നത് വളരെ വേദനയോടെ പറയേണ്ടിടിയിരിക്കുന്നു. സഭ ഈ കുപ്പായം നല്‍കിയില്ല എങ്കില്‍ തങ്ങള്‍ ആരും ആകുമായിരുന്നില്ല എന്നാ തിരിച്ചറിവ് നഷ്ടപ്പെടുന്ന ദയനീയ കാഴ്ച കാണേണ്ടി വരുന്നു. ഇതിനുള്ള കാരണം ഒരു പക്ഷെ ഈ സ്വകാര്യ സമ്പാദ്യവും അത് ആരാലും ചോദ്യം ചെയ്യപ്പെടുകയില്ല എന്നുള്ള തോന്നലും മാത്രമാണ്. സഭ അംഗങ്ങളെ വിശ്വാസത്തില്‍ നയിക്കുന്നതിന് വേണ്ടിയാണ് മേത്രപോലീത്തന്മാര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. സഭയില്‍ നിന്ന് നല്ല മേല്പട്ടക്കാരും, വൈദീകരും, സുവിശേഷകരും ഉണ്ടാകുന്നതിനും സമൂഹത്തില്‍ നടക്കുന്ന എല്ലാ വിധ അപചയങ്ങള്‍ക്കും എതിരെ പ്രതികരിക്കെണ്ടതും നല്ല ആത്മീയ വിശുദ്ധ ജീവിതം നയിക്കേണ്ടതും നയിക്കപ്പെടാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ ഉണ്ടാകേണ്ടതും ഒരു മേല്‍ പട്ടക്കാരനെ സംബന്ധിച്ചും സഭയെ സംബന്ധിച്ചും അനിവാര്യം ആണ്. സഭയ്ക്ക് ലവ്കീക വളര്ച്ചയെക്കാളുപരി ആത്മീയ വളച്ച ഉണ്ടാക്കേണ്ടത് മേത്രപോലിതന്മാരുടെ കര്‍ത്തവ്യം ആണ്. ആയതിനാല്‍ യേശുക്രിസ്തു പരസ്യ ശ്രുശൂഷ നടത്തിയ മൂന്നര വര്‍ഷക്കാലതോളമോ ഏറിയാല്‍ ഏഴു വര്‍ഷമോ ഒരു മെത്രപോലിത ഒരു ഭദ്രാസനം ഭരിച്ചാല്‍ മതിയാകും.

ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ സഭകളും മലങ്കര സഭയും:- ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ സഭകളില്‍ നിന്നും വിഭിന്നമായി നമ്മുടെ സഭ മേത്രപോലീത്തന്‍ ട്രാന്‍സ്ഫര്‍ നടത്തികൂടാ എന്നുള്ളതാണ് മറ്റൊരു വാദം. എന്നാല്‍ വസ്തുതാ പരമായി ചിന്തിച്ചാല്‍ എല്ലാ ഒറിയന്റല്‍ സഭകളിലും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വ്യത്യസ്തം ആണ്. ഓരോ സഭകള്‍ക്കും തനതായ ദേശിയവും സംസ്കാരീകവും ആയ വൈവിധ്യവും ഉണ്ട്. അവ ഓരോന്നും അതാത് പ്രദേശത്തെ ദേശീയ സാഹചര്യവും ആയി ഇണങ്ങി ചെന്നുള്ള ആചാരങ്ങള്‍ നിലനിര്‍ത്തി പോകുന്നു. പക്ഷെ രക്ഷകനായ ക്രിതുവില്‍ ഉള്ള വിശ്വാസത്തിലും പാരമ്പര്യത്തിലും ദൈവ ശാസ്ത്രത്തിലും ഉള്ള ഏകരൂപവും അവ അനുഷ്ടിക്കുന്നതിലുള്ള സാമ്യവും കൊണ്ട് ഒറിയന്റല്‍ സഭകള്‍ ഒരേ ശ്രേണിയില്‍ നില്‍ക്കുന്നവയാണ് എന്ന് പറയാം. ഇവിടെ ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ സഭകള്‍ തമ്മില്‍ ആരാധനാ, വി കുര്‍ബാന, വിശ്വാസപരമായ കാര്യങ്ങളില്‍ സംസര്‍ഗംവും സാമ്യവും ഉണ്ട് എന്ന് കരുതി മെത്രപോലിതന്‍ ട്രാന്‍സ്ഫര്‍ നടത്തിക്കൂടാ എന്ന് വാദിക്കുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്. മെത്രപോലിതന്‍ ട്രാന്‍സ്ഫര്‍ എന്നത് ഇവിടെ ഒരു വിശ്വാസ പ്രശ്നം ആവുന്നെ ഇല്ല. മറിച്ച് അത് ഓരോ സഭയുടെ ആഭ്യന്തിര ഭരണ സംവിധാനം മാത്രമാണ്. മെത്രപോലിതന്‍ സ്ഥലം മാറ്റം മലങ്കര സഭയില്‍ നടപ്പാക്കി എന്നത് കൊണ്ട് വേദ വിപരീദമോ പാരമ്പര്യ വിരുദ്ധമോ അത് വഴി നമുക്ക് ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ സഭയില്‍പെട്ട ഒരു സഭ എന്നുള്ള സ്ഥാനം നഷ്ടപ്പെടുകയോ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. മറിച്ച് അത് മലങ്കര സഭയുടെ ആഭ്യന്തിര കാര്യം മാത്രമായി തീരുകയാണ് ഉണ്ടാവുക. ഇനി ട്രാന്‍സ്ഫര്‍ നടപ്പാക്കുക വഴി എന്തെകിലും ദുരനുഭവം ഉണ്ടായാല്‍ ആണ് മാറ്റപ്പെടുതാവുന്ന ഒരു സംവിധാനം മാത്രമായി അവശേഷിക്കുകയും ചെയ്യും. മാത്രമല്ല ട്രാന്‍സ്ഫര്‍ വഴി എന്തെകിലും കൂടുതല്‍ നിയമ നിര്‍മ്മാണം ആവശ്യമെങ്കില്‍ അതിനും അതതു സഭകള്‍ക്ക് സ്വാതന്ത്ര്യവും ഉണ്ട്. ആയതുകൊണ്ട് ഒറിയെന്റല്‍ സഭയുടെ കാര്യങ്ങള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ട്രാന്‍സ്ഫര്‍ തടസ്സപെടുത്താം എന്നുള്ളത് വെറും തെറ്റുധാരണ പറത്തുന്നതിനു വേണ്ടി മാത്രം ഉള്ളതാണ്.

ഒരു പട്ടക്കാരന്‍ ഇന്ന പള്ളിയില്‍ ഭരണം നടത്തണം എന്ന് ജനങ്ങള്‍ക്ക് മേത്രപോലീത്തയോട് ആവശ്യപ്പെടാമോ? അത് പോലെ തന്നെയല്ലേ ഒരു മേത്രപോലിത്ത ഇന്ന ഭദ്രാസനം ഭരിക്കണം എന്ന് മാനേജിംഗ് കമ്മറ്റി ആവശ്യപ്പെടുന്നതും? ഈ ചോദ്യം പല വേദികളിലും കേള്‍ക്കുന്ന ഒന്നാണ്. അതിനെ രണ്ടും രണ്ടായി കാണേണ്ടത് ആവശ്യമെന്ന് ഭരണഘടനാ പറയുന്നു. മെത്രപോലിത്തായേ തിരഞ്ഞെടുക്കുന്നതിനും ഭരണഘടന 113 ഉം, നിയമനത്തിനു മാനേജിംഗ് കമ്മറ്റി ആലോചന ആവശ്യമാണെന്ന് ഭരണഘടന 64 പറയുന്നു. കൂടാതെ മലങ്കര മെത്രപോലിത്തയ്ക്ക് അസിസ്റ്റന്റ്‌ വയ്ക്കുന്നതും ഭരണഘടന 90 പ്രകാരം അസോസിയേഷന്‍ സാധിക്കും. ഇവിടെ മാനേജിംഗ് കമ്മറ്റിക്ക് ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കപ്പെടെണ്ടാതുണ്ട്. ഈ അവകാശത്തെ എടുത്തു പ്രയോഗിക്കുന്നത് നിസാരമാക്കി കാണാന്‍ കഴിയുന്നത്‌ അല്ല. മുളന്തുരുത്തി സുന്നഹദോസു മുതല്‍ സഭയില്‍ നില നിന്നിരുന്ന ഒരു കീഴ്വഴക്കം കൂടിയാണ്. ആയതിനാല്‍ ഒരു വൈദീകന്‍ ഇടവക പള്ളി മാത്രം ഭരണം നടത്തുന്നതും ഭദ്രാസന പള്ളികള്‍ മൊത്തത്തില്‍ ഒരു മേത്രപോലീത്ത ഭരണം നടത്തുന്നതും ഒരു പോലെ കാണുന്നതിനും സാധിക്കില്ല. ആയതിനാല്‍ അവരുടെ നിയമനങ്ങള്‍ക്കും, ഭരണത്തിനും അതിന്റെതായ വ്യത്യാസവും നമുക്ക് കാണാവുന്നതാണ്. അത് പാലിക്കപ്പെടെണ്ടാതുമാണ്.

1934 ലെ സഭാ ഭരണഘടനയും മെത്രപോലിത്തന്മാരുടെ സമയബന്ധിത സ്ഥലം മാറ്റവും:- 1934 ല്‍ രൂപം കൊണ്ട സഭാ ഭരണഘടനാ നിലവില്‍ വന്നപ്പോള്‍ മെത്രപോലിത്തന്‍ ട്രാന്‍സ്ഫര്‍ എന്ന തത്വം സഭയില്‍ ഉണ്ടായിരുന്നില്ല. ആയതിനാല്‍ അത് പാടില്ല എന്നാണ് മറ്റൊരു വാദം. അങ്ങനെ വാദിക്കുന്നത് ശരിയും ആണ്. അതിനുള്ള കാരണം ഭരണഘടനാ 63, 66 ല്‍ പറയുന്നു. അവ ഇപ്രകാരം ആകുന്നു “ ഓരോ മെത്രസന ഇടവകക്കും ഓരോ മെത്രപോലിത ഉണ്ടായിരിക്കേണ്ടതാകുന്നു” തുടര്‍ന്നു പറയുന്നു “ഓരോ ഇടവക മെത്രപോലിത്തന്‍മാര്‍ അവരവരുടെ കീഴിലുള്ള ഇടവകകളെ സബന്ധിച്ചിടത്തോളം മലങ്കര മേത്രപോലിത്തയുടെ മേല്‍നോട്ടത്തില്‍ ഭരണം നടത്തേണ്ടതാകുന്നു. മലങ്കരസഭയില്‍ ഒരു മെത്രപോലീത്ത മാത്രമേ ഉള്ളൂ എന്നും. അത് മലങ്കര മെത്രപോലീത്ത തന്നെയെന്നും മറ്റുള്ള മെത്രപോലീത്തന്മാര്‍ മലങ്കര മെത്രപോലീത്തയ്ക്ക് വേണ്ടി ഭരിക്കെപ്പെടുന്നവര്‍ (agents) ആണെന്നും ഭരണഘടനാ വ്യക്തമായി പറയുന്നതായി മനസിലാക്കാം. അതുകൊണ്ട് ഓരോ ഇടവക മെത്രപോലീത്തന്മാരും സ്വതന്ത്രമായി ഭരണം നടത്തുന്നവര്‍ അല്ല. അവര്‍ക്ക് സ്വന്തം ഭദ്രസനവും ഇല്ല. അവര്‍ മലങ്കര മെത്രപോലീത്തയുടെ മേല്‍നോട്ടത്തില്‍ ഭരണം നടത്തുന്നതാകയാല്‍ (under the supervision of Malankara Methrapolitha) അവര്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു പരിമിതികള്മുണ്ട്‌. അവര്‍ മലങ്കര മെത്രപോലീത്തക്കു കീഴില്‍ ഭരണം നടത്തേണ്ടവരും, മങ്കര സഭയുടെ താല്‍പര്യാര്‍ത്ഥം മാറ്റപ്പെടെണ്ടവരും ആകുന്നു. ഇവിടെ മാറ്റം ആകാവുന്നത് ഇടവക മെത്രപോലീത്തമാര്‍ക്കും മാറ്റം ഇല്ലാതെ തുടരേണ്ടത് മലങ്കര മെത്രപോലീത്തയുമാണ്. മലങ്കര മെത്രപോലീത്തയെ ആര്‍ക്കും മാറ്റുവാന്‍ സാധിക്കുകയും ഇല്ല. അതിനുള്ള വ്യവസ്ഥ സഭാ ഭരണഘടനയില്‍ എഴുതി വച്ചിട്ടും ഇല്ല. അതുകൊണ്ട് മാത്രമാണ് 1934 ലെ സഭാ ഭരണഘടനയും നിലവില്‍ വന്നപ്പോള്‍ മെത്രപോലീത്തന്‍ ട്രാന്‍സ്ഫര്‍ എന്ന തത്വം സഭയില്‍ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം. അങ്ങനെ മലങ്കര മെത്രപോലീത്തയ്ക്ക് മാത്രമുള്ള ഈ വ്യവസ്ഥ ഇടവക മെത്രപോലീത്തന്മാര്‍ക്ക് കൂടി ബാധകം ആകണം എന്നുള്ള കണ്ടുപിടുത്തം അതിശയോക്തിയും അധികാര ദുര്‍വിനിയോഗവും ഓരോ ഭദ്രാസനം ഓരോ സഭയായി കാണുന്നതിനും വേണ്ടിയുള്ള ദുഷ്ട പദ്ധതിയാണ്. ഇത് അനുവദിച്ചു കൊടുക്കുകയെന്നത്‌ സഭയുടെ നാശത്തിനു വഴിവക്കുന്ന ഒന്നായേ കാണാന്‍ സാധിക്കൂ. ഭരണഘടനയെ ഇപ്രകാരം വിശകലനം ചെയ്യുമ്പോള്‍ ഭദ്രാസന മെത്രപോലീത്ത ട്രാന്‍സ്ഫര്‍ സാദൂകരിക്കാന്‍ മാനേജിംഗ് കമ്മറ്റി ഇപ്പോള്‍ പാസ്സാക്കിയ പ്രമേയം മാത്രം മതിയാകും എന്നും ഭരണഘടനാ ഭേതഗതിയോ റൂള്‍ കമ്മട്ടിയോ സുന്നഹദോസ്‌ അന്ഗീകാരമോ ഒന്നും തന്നെ ആവശ്യമില്ല എന്നും കാണുവാന്‍ സാധിക്കും.

മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കണോ ?

View Results

Loading ... Loading ...

ഭദ്രാസന മെത്രപോലീത്തന്മാരുടെ ട്രാന്‍സ്ഫര്‍ എങ്ങനെ നടപ്പാവും? എങ്ങനെ നടപ്പാക്കണം?