OVS - Latest NewsOVS-Kerala News

മതസൗഹാര്‍ദസന്ദേശവുമായി മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി

തൃശ്ശൂര്‍:- മതമൈത്രിയുടെ സന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 ‘ഭാരതത്തിന്റെ അഭിമാനമായ വിവേകാനന്ദ സ്വാമികളുടെ ഗുരുവിന്റെ സ്മരണാർത്ഥം സ്ഥാപിതമായി ആധ്യാത്മിക പ്രകാശം പരത്തുന്നതും മതസൗഹാർദത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതുമായ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിച്ചേരുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ആശ്രമത്തിന്റെ ചൈതന്യവും സത്തയും ഭാരതത്തിൽ മാത്രമല്ല സർവ ലോകത്തിനും നന്മ വിതറുന്നതും പ്രകാശം ചൊരിയുന്നതും ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും അതോടൊപ്പം ആശംസിക്കുകയും ചെയ്തു. ഇവിടെ എത്തിയപ്പോൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണം ഓർത്തഡോക്സ് സഭയുടെ മുഴുവൻ വിശ്വാസികൾക്കും നൽകിയ സ്വീകരണമായി ഞാൻ സ്വീകരിക്കുന്നു. കാതോലിക്കാബാവ പറഞ്ഞു.

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ ഇതപ്രതമായി ഈ ആശ്രമം സന്ദർശിച്ച് ആശ്രമ അംഗങ്ങളെയും അതിന്റെ എല്ലാ പ്രവർത്തനങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആയിരിക്കുന്നു ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ പ്രത്യാശ പ്രകടിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസിന്റെ എല്ലാ സംരംഭങ്ങളും ആത്മീയ നേതൃത്വവും ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല ഇതര സഭകൾക്കും എല്ലാ മതങ്ങൾക്കും ബലവും ശക്തിയും പകരും എന്നും സ്വാമിജി കൂട്ടിച്ചേർത്തു. പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാനത്മജനന്ദ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു.

മറ്റ് മതമേലധ്യക്ഷന്മാരുമായും ആത്മീയകേന്ദ്രങ്ങളുമായും ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ള ഹൃദയബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാനമേറ്റതുമുതല്‍ മാത്യൂസ് ത്രിതീയന്‍ ബാവ നടത്തുന്നത്. ഇതിന്റെ ഭാഗമായി ശിവഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കേരളത്തിന്റെ മുഖമുദ്രയായ മതമൈത്രിയുടെ വിളംബരമെന്നോണമാണ് ബാവ ഈ സന്ദര്‍ശനങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയത്. സാമൂഹിക ഐക്യം ഉറപ്പുവരുത്തുക, മതസൗഹാർദം വിപുലപ്പെടുത്തുക, എന്നീ ലക്ഷ്യത്തോടെ ആത്മീയതയെ മുന്നിൽ നിർത്തി പരിശുദ്ധ കാതോലിക്കാ ബാവ ആശ്രമ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.