OVS - ArticlesOVS - Latest News

മലങ്കര അസോസിയേഷന്‍ 1653 മുതല്‍ 2020 വരെ

ആദിമസഭയുടെ ശക്തിയായിരുന്നു യോഗം. ജനമെല്ലാം ഏകമനസോടെ ഒന്നിച്ചുകൂടി സഭാകാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക സഭകള്‍ ഭരണശ്രേണിയിലെ ഘടകങ്ങളാകുകയും എപ്പിസ്‌കോപ്പസി ശക്തിയാര്‍ജിക്കുകയും ചെയ്തതോടെ ആഗോളസഭയില്‍ യോഗങ്ങള്‍ അപ്രസക്തങ്ങളായി.

എന്നാല്‍ മദ്ധ്യ പൗരസ്ത്യ ദേശവും യൂറോപ്പും കേന്ദ്രമാക്കി വളര്‍ന്ന ക്രൈസ്തവ സഭാ ഭരണരീതി അവരുമായി നേരിട്ടു ബന്ധപ്പെടാതിരുന്ന കേരള ക്രൈസ്തവര്‍ക്ക് അപരിചിതമായിരുന്നു. ആദിമസഭയുടെ തനിമയില്‍ ഇടവക പള്ളികളും, മലങ്കരസഭ മുഴുവനും പള്ളി യോഗങ്ങളാലും മലങ്കര പളളിയോഗത്താലും ഭരിക്കപ്പെട്ടു. ജാതിക്കു തലവനായ അര്‍ക്കദിയാക്കോന്‍ (Archdeacon of All India) ആയിരുന്നു മലങ്കര പള്ളിയോഗത്തിന്റെ തലവന്‍. സുന്നഹദോസ് എന്ന പേരിലാണ് 16 മുതല്‍ 19 വരെയുളള നൂററാണ്ടുകളിലെ മലങ്കര പള്ളിയോഗങ്ങള്‍ അറിയപ്പെടുന്നത്. പട്ടക്കാരും ജനങ്ങളും ഉള്‍പ്പെട്ടതായിരുന്നു മലങ്കര പള്ളിയോഗം.

മലങ്കരപള്ളിയോഗത്തിന്റെ പ്രാമാണ്യത്തിന്റെ ഏറ്റവും വലിയ തെളിവ് ഉദയംപേരൂര്‍ സുന്നഹദോസ് തന്നെയാണ്. മലങ്കര നസ്രാണികളെ റോമാ പാപ്പായുടെ കീഴിലാക്കാന്‍ സര്‍വ്വശക്തനായ ആര്‍ച്ച്ബിഷപ്പ് മെനസിസിന് റോമന്‍ സഭയുടെ കാനോനകള്‍ക്ക് വിരുദ്ധമായി ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടേണ്ടി വന്നു. കാരണം, മലങ്കര പള്ളിയോഗത്തിന്റെ സമ്മതം കൂടാതെ യാതൊരു തീരുമാനവും ഈ സഭയ്ക്ക് ബാധകമല്ലായിരുന്നു. ഉദയംപേരൂരിനു ശേഷം മലങ്കര പള്ളിയോഗത്തെ ഇല്ലാതാക്കുവാന്‍ റോമന്‍ സഭാധികാരികള്‍ ബോധപൂര്‍വമായ ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. ജാതിക്കുതലവനായ പകലോമറ്റം തോമ്മാ അര്‍ക്കദിയക്കോന്റെ സ്വാതന്ത്ര്യസമരത്തിനു പിന്നിലെ ശക്തി ഒറ്റക്കെട്ടായി നിന്ന മലങ്കര പള്ളി യോഗമായിരുന്നു. 1599-നും 1653-നും ഇടയില്‍ മലങ്കരപള്ളി യോഗം സമ്മേളിച്ചപ്പോഴൊക്കെ ഈ ഐക്യദാര്‍ഡ്യം പ്രകടമായിരുന്നു.

കീഴ്‌വഴക്കങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള മലങ്കര പള്ളിയോഗത്തിന് നിയതമായ ഒരു നിയമാവലി ഉണ്ടാക്കാനുളള ശ്രമം 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ആരംഭിച്ചുവെങ്കിലും 1876-ലെ മുളന്തുരുത്തി സുന്നഹദോസിലാണ് ആ ശ്രമം വിജയിച്ചത്. 1934-ല്‍ മലങ്കരസഭാ ഭരണഘടന പാസ്സാക്കിയതോടുകൂടി മലങ്കരപള്ളിയോഗത്തിനു വ്യക്തമായ ഒരു നിയമാവലി ഉണ്ടായി. പക്ഷേ ഈ പ്രക്രിയകള്‍ക്കിടയില്‍ അതിന്റെ അധികാരങ്ങളില്‍ നല്ല പങ്കും ചോര്‍ന്നുപോയി. എന്നാല്‍ ഇന്നും മലങ്കരസഭയുടെ അത്യുന്നത നിയമനിര്‍മ്മാണകേന്ദ്രം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്ന മലങ്കര പള്ളിയോഗം തന്നെയാണ്.

1653 മുതല്‍ 2012 വരെ നടന്ന സുപ്രധാന മലങ്കര പള്ളിയോഗങ്ങളുടെ ഒരു ലഘുവിവരണമാണ് താഴെ. 1876-ന് മുമ്പുള്ള പല യോഗങ്ങളും വിട്ടുപോയിരിക്കാന്‍ സാധ്യതയുണ്ട് (സ്ഥലം, അദ്ധ്യക്ഷന്‍, തീയതി, തീരുമാനം എന്ന ക്രമത്തില്‍):

1). മട്ടാഞ്ചേരി- 1653 ജനുവരി 3- പകലോമറ്റം തോമ്മാ അര്‍ക്കദിയക്കോന്‍ – റോമന്‍ കത്തോലിക്കാ സഭയുമായി ബന്ധം വിഛേദിച്ച് കൂനന്‍കുരിശു സത്യം ചെയ്തു.

2). ഇടപ്പള്ളി – 1653 ഫെബ്രുവരി 5 – പകലോമറ്റം തോമ്മാ അര്‍ക്കദിയക്കോന്‍ – ജാതിക്കുകര്‍ത്തവ്യന്‍ തോമ്മാ അര്‍ക്കദിയാക്കോനെ വേദതലവനായി തെരഞ്ഞെടുത്തു.

3). ആലങ്ങാട് – 1653 ജൂണ്‍ 1 – പകലോമററം തോമ്മാ അര്‍ക്കദിയക്കോന്‍ – തോമ്മാ അര്‍ക്കദിയക്കോനെ, മാര്‍ത്തോമ്മാ ഒന്നാമന്‍ എന്ന പേരില്‍ എപ്പിസ്‌കോപ്പായായി വാഴിച്ചു. നാലു പട്ടക്കാരെ അദ്ദേഹത്തിന്റെ ആലോചനക്കാരായി നിയമിച്ചു. മൂന്നു വര്‍ഷം കൂടുമ്പോള്‍ യോഗം കൂടി ആലോചനക്കാരെ മാറ്റി നിയമിക്കണമെന്നും തീരുമാനിച്ചു.

4). ചെങ്ങന്നൂര്‍ – 1686 – പാശ്ചാത്യ സുറിയാനി മെത്രാന്‍ മാര്‍ ഈവാനിയോസ് ഹദിയള്ള – അടിസ്ഥാന അലക്‌സന്ത്ര്യന്‍ വേദശാസ്ത്ര പ്രമാണങ്ങളില്‍ അഞ്ചെണ്ണം (സഭ, സ്വര്‍ഗ്ഗം, പ. റൂഹാ, നോമ്പ്, വി. കുര്‍ബാന) മലങ്കരസഭ അംഗീകരിച്ചു. ബാക്കി കാര്യങ്ങളില്‍ കീഴ്‌നടപ്പ് തുടരാനും തീരുമാനിച്ചു.

5). കണ്ടനാട് – 1774 ജൂണ്‍ (949 മിഥുനം) വലിയ മാര്‍ ദീവന്നാസിയോസ് (ആറാം മാര്‍ത്തോമ്മാ) – അനധികൃതമായി മെത്രാന്‍ പട്ടമേറ്റ് കൊച്ചി രാജ്യത്ത് അധികാരം നടത്തിയ കാട്ടുമങ്ങാട്ട് മാര്‍ കൂറിലോസിനെ വടിയും മുടിയും വയ്പ്പിച്ച്’ സ്ഥാനഭ്രഷ്ടനാക്കി.

6). നിരണം – 1780 നവംബര്‍ (956 തുലാം 21) – വലിയ മാര്‍ ദീവന്നാസിയോസ് – തിരുവിതാംകൂര്‍ സര്‍ക്കാരില്‍ അടിയറ തീര്‍ക്കാന്‍ 40,000 പണം പള്ളിക്കാര്‍ക്ക് വരിയിട്ടു. പസാരം നൂറു പണമിടയ്ക്ക് നാലും ആറുമായി ഒരു രാശി (ഈ അനുപാതം വരനും വധുവിനുമാകണം) ആയി നിശ്ചയിച്ചു.

7). മാവേലിക്കര – 1789 (കൊല്ലവര്‍ഷം 964)- വലിയ മാര്‍ ദീവന്നാസിയോസ് – വി. യാക്കോബിന്റെ കുര്‍ബാന തക്‌സാ ഉള്‍പ്പെടെ പാശ്ചാത്യ സുറിയാനിക്രമങ്ങള്‍ മലങ്കരസഭ സ്വീകരിച്ചു. വിവാഹവും മാമോദീസായും കീഴ്‌വഴക്കമനുസരിച്ച് തുടരാനനുവദിച്ചു.

8). നിരണം – 1807 ഡിസംബര്‍ (983 ധനു 5) – വലിയ മാര്‍ ദീവന്നാസിയോസ് – അന്ത്യോഖ്യന്‍ മെത്രാന്‍ മാര്‍ ദീയസ്‌കോറോസിന്റെ ഭരണാവകാശവാദം നിരാകരിച്ചു.

9). കണ്ടനാട് – 1809 ആഗസ്റ്റ് 13 (985 ചിങ്ങം 1)- മാര്‍ത്തോമ്മാ എട്ടാമന്‍- സുപ്രധാനമായ ഈ യോഗത്തില്‍ വച്ച് മാര്‍ത്തോമ്മാ എട്ടാമനെ മോതിരമിടുവിച്ച് മലങ്കര മെത്രാനായി അംഗീകരിച്ചു. കായംകുളം ഫീലിപ്പോസ് റമ്പാനേയും പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാരെ റമ്പാനാക്കി അദ്ദേഹത്തെയും മെത്രാന്റെ കാര്യവിചാരകരായി നിയമിച്ചു. കണ്ടനാട് പടിയോല’ എന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെ മലങ്കരസഭയുടെ ആത്മീയവും ലൗകീകവുമായ വിവിധ വിഷയങ്ങളെപ്പറ്റി പതിനൊന്ന് ഭാഗമുള്ള നിയമാവലി പാസ്സാക്കി. മറ്റു ക്രമങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച് മലങ്കരസഭ പാശ്ചാത്യ സുറിയാനിക്രമങ്ങളെ സ്വീകരിച്ച് ആരാധനാക്രമങ്ങള്‍ ഏകീകരിക്കുന്നതും അതിനായി രണ്ട് പഠിത്ത വീടുകള്‍ സ്ഥാപിക്കുന്നതുമാണ് ഇവയില്‍ മുഖ്യം.

10). കോട്ടയം (?) -1816 ജനുവരി – (991 മകരം) – കിടങ്ങന്‍ മാര്‍ പീലക്‌സീനോസ് – പകലോമറ്റം പാരമ്പര്യ വാഴ്ച അവസാനിപ്പിക്കുകയും പകരം പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെ മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കുകയും ചെയ്തു.

11). കോട്ടയം ചെറിയപള്ളി – 1817 ജനുവരി (992 മകരം 10)- കിടങ്ങന്‍ മാര്‍ പീലക്‌സീനോസ് – പുന്നത്ര കുര്യന്‍ കത്തനാരെ വികാരി ജനറലായി നിയമിച്ചു.

12). മാവേലിക്കര – 1818 ഡിസംബര്‍ 3 – പുന്നത്ര മാര്‍ ദീവന്നാസിയോസ് – ഇംഗ്ലീഷ് മിഷണറിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള പരിഷ്‌ക്കാരങ്ങള്‍ മലങ്കരസഭയുടെ ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോ എന്ന് പഠിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയമിച്ചു.

13). കോട്ടയം ചെറിയപള്ളി – 1825 ജൂണ്‍ 27 (1000 മിഥുനം 15) – കിടങ്ങന്‍ മാര്‍ പീലക്‌സീനോസ് – ചേപ്പാട് ആഞ്ഞിലിമൂട്ടില്‍ ഫിലിപ്പോസ് മല്പാനെ മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തു.

14). കോട്ടയം ചെറിയപള്ളി – 1825 ഡിസംബര്‍ (1001 ധനു 13-16) – ചേപ്പാട് മാര്‍ ദീവന്നാസിയോസ് – അന്ത്യോഖ്യായില്‍ നിന്നും വന്ന് മലങ്കര മെത്രാന്‍ സ്ഥാനം അവകാശപ്പെട്ട മാര്‍ അത്താനാസിയോസ് എന്ന മെത്രാനെ മാര്‍ പീലക്‌സീനോസിന്റെയും മാര്‍ ദീവന്നാസിയോസ് നാലാമന്റെയും സഹായിയായി മാത്രം അംഗീകരിച്ചു.

15). മാവേലിക്കര – 1836 ജനുവരി 16 (1011 മകരം 5) – ചേപ്പാട് മാര്‍ ദീവന്നാസിയോസ് – പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ നവീകരണ നിര്‍ദ്ദേശങ്ങള്‍ പാടെ തിരസ്‌ക്കരിച്ച് മാവേലിക്കര പടിയോല എഴുതി.

16). കണ്ടനാട് – 1843 ആഗസ്റ്റ് 15 (1019 ചിങ്ങം 3) – ചേപ്പാട് മാര്‍ ദീവന്നാസിയോസ് – പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസിയോസിന്റെ സ്താത്തിക്കോന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു.

17). കോട്ടയം പഴയസെമിനാരി – 1853 ഫെബ്രുവരി 14 (1028 കുംഭം 2) – പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസിയോസ് – ഇടവഴീക്കല്‍ ഫീലിപ്പോസ് കത്തനാര്‍ മുതല്‍ പേര്‍ മുന്‍കയ്യെടുത്തു തയ്യാറാക്കിയ മലങ്കരസഭയുടെ വിശ്വാസ, ആചാര, ഭരണസംബന്ധമായി 101 ഭാഗങ്ങളുള്ള ഒരു ചട്ടവര്യോല പാസ്സാക്കി. മലങ്കരസഭയുടെ ആദ്യ സമ്പൂര്‍ണ ലിഖിത ഭരണഘടനയാണ് ഇത്.

18). കോട്ടയം പഴയസെമിനാരി – 1869 ഒക്‌ടോബര്‍ 21 (തുലാം 9) പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസ് – വട്ടിപ്പണപ്പലിശ വാങ്ങുന്നതിന് കൂട്ടു ട്രസ്റ്റികളായി താഴത്ത് ചാക്കോ ചാണ്ടപ്പിള്ള കത്തനാരെയും കുളങ്ങര ഇട്ടിച്ചന്‍ പൈലിയേയും തെരഞ്ഞെടുത്തു.

19). കോട്ടയം പഴയസെമിനാരി – 1870 ഫെബ്രുവരി 7 (മകരം 26) പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസ് – വട്ടിപ്പണം ചെലവാക്കുന്നതിനും സെമിനാരി പഠനം സുഗമമായി നടത്തുന്നതിനുമായി ഒരു കമ്മിറ്റി ഉണ്ടാക്കാന്‍ തീരുമാനിച്ചു. പത്തു ഭാഗങ്ങളുള്ള ഒരു പടിയോലയും പാസ്സാക്കി.

20). പരുമല സെമിനാരി – 1873 സെപ്‌ററംബര്‍ 8 – യുയാക്കിം മാര്‍ കൂറിലോസ്/പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍- മലങ്കര അസോസിയേഷനും മാനേജിംഗ് കമ്മിറ്റിക്കും രൂപംകൊടുത്തു. വിശദമായ ഒരു നിയമാവലി പാസാക്കി.

21). മുളന്തുരുത്തി പള്ളി – 1876 ജൂണ്‍ 27-30 – പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ്- സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ചു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 24 പേരെ തെരഞ്ഞെടുത്തു.

22). വെളിയനാട് പള്ളി – 1877 ജനുവരി 27-30 – പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് – മെത്രാന്മാരെ തെരഞ്ഞെടുക്കാനുള്ള മലങ്കര പള്ളിയോഗത്തിന്റെ അവകാശം പാത്രിയര്‍ക്കീസ് ബാവാ അംഗീകരിക്കാതിരുന്നതിനാല്‍ പ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിച്ചു.

23). പരുമല സെമിനാരി – 1878 ഫെബ്രുവരി 18 – പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – പുതിയ കമ്മിറ്റിക്കാരെ നിശ്ചയിച്ചു. നവീകരണക്കാരുമായുള്ള കേസും അതിനായുളള പണപ്പിരിവും ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു.

24). പുതുപ്പള്ളി പള്ളി – 1879 ഏപ്രില്‍ 26 – മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – കേസു മൂലമുണ്ടായ കടം വീട്ടാന്‍ നടപടി. പള്ളികളെ നാലു ക്ലാസായി തിരിച്ചു. പിരിവു തുക നിശ്ചയിച്ചു.

25). കോട്ടയം പഴയസെമിനാരി – 1886 സെപ്‌ററംബര്‍ 11-13 – മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – ഇടവക പള്ളികളുടെ വരുമാനത്തിന്റെ അഞ്ചു ശതമാനം എല്ലാ വര്‍ഷവും പൊതുവകയ്ക്ക് നല്കണം. കൂട്ടു ട്രസ്റ്റിമാരായി കോനാട്ട് കോര യോഹന്നാന്‍ മല്പാനെയും കുന്നുംപുറത്ത് കോര ഉലഹന്നാനെയും തെരഞ്ഞെടുത്തു.

26). കോട്ടയം പഴയസെമിനാരി – 1892 മാര്‍ച്ച് 30, 31 – മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – മാനേജിംഗ് കമ്മിറ്റിയിലേക്ക് പുതിയതായി 24 പേരെ തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ നടപടിക്രമങ്ങള്‍ക്ക് രൂപംകൊടുത്തു.

27). കോട്ടയം പഴയസെമിനാരി – 1895 നവംബര്‍ 21-23 – മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – വൈദിക ട്രസ്റ്റിയായ കോനാട്ട് കോര യോഹന്നാന്‍ മല്പാന്റെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്ക് കോനാട്ട് കോര മാത്തന്‍ മല്പാനെ തെരഞ്ഞെടുത്തു.

28). കോട്ടയം പഴയസെമിനാരി – 1901 ഏപ്രില്‍ 24, 25 – മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – കുന്നുംപുറത്ത് കോര ഉലഹന്നാന്‍ മരിച്ച ഒഴിവില്‍ കുന്നുംപുറത്ത് സി.ജെ. കുര്യനെ അത്മായ ട്രസ്റ്റിയായും 24 അംഗ മാനേജിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. മാര്‍ ദീവന്നാസിയോസിന്റെ പൗരോഹിത്യ കനകജൂബിലി ആഘോഷിക്കണം എന്നു തീരുമാനിച്ചു.

29). കോട്ടയം പഴയസെമിനാരി – 1908 ഫെബ്രുവരി 27 – മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ – മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെയും, കൊച്ചുപറമ്പില്‍ പൗലോസ് റമ്പാനെയും മേല്പട്ട സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. ഇവരില്‍ വട്ടശ്ശേരില്‍ റമ്പാനെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റും പിന്‍ഗാമിയുമായി നിശ്ചയിച്ചു. 26 അംഗ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

30). കോട്ടയം പഴയസെമിനാരി -1909 നവംബര്‍ 25-27 – പ. അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് – പാത്രിയര്‍ക്കീസ് ലൗകീകാധികാരം ആവശ്യപ്പെട്ടത് യോഗം നിരസിച്ചതിനാല്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു.

31). കോട്ടയം എം. ഡി. സെമിനാരി – 1911 സെപ്റ്റംബര്‍ 7 – വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് ആറാമന്‍ – ബാവാ കക്ഷിയില്‍ ചേര്‍ന്ന കോനാട്ട് കോര മാത്തന്‍ മല്പാന്‍, സി. ജെ. കുര്യന്‍ എന്നിവരെ മാറ്റി പകരം പാലപ്പള്ളില്‍ മാണി പൗലോസ് കത്തനാരെയും ചിറക്കടവില്‍ കോര കൊച്ചുകോരുളയെയും കൂട്ടു ട്രസ്റ്റികളായി തെരഞ്ഞെടുത്തു.

32). കോട്ടയം പഴയസെമിനാരി – 1930 സെപ്റ്റംബര്‍ 4 – മാര്‍ ദീവന്നാസിയോസ് ആറാമന്‍ – ആറു പേരെ മേല്പട്ടസ്ഥാനത്തേക്കും 36 പേരെ മാനേജിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. ഒ. എം. ചെറിയാന്‍ കണ്‍വീനറായി ഭരണഘടനാ രൂപീകരണ സമിതിയെ നിയമിച്ചു.

33). കോട്ടയം എം. ഡി. സെമിനാരി – 1931 ജൂലൈ 10 – മാര്‍ ദീവന്നാസിയോസ് ആറാമന്‍ – ചിറക്കടവില്‍ കോര കൊച്ചുകോരുളയുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്ക് എറികാട് ഇ. ഐ. ജോസഫിനെ കൂട്ടു ട്രസ്റ്റിയായി തെരഞ്ഞെടുത്തു.

34). കോട്ടയം എം. ഡി. സെമിനാരി – 1934 ഡിസംബര്‍ 26 – പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ – പൗരസ്ത്യ കാതോലിക്കാ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തു. സഭാഭരണഘടന പാസ്സാക്കി. 60 അംഗ മാനേജിംഗ് കമ്മിറ്റിയെയും ഒരാളെ മേല്പട്ടസ്ഥാനത്തേക്കും തെരഞ്ഞെടുത്തു. 10 അംഗ വര്‍ക്കിംഗ് കമ്മിറ്റി ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു. കാതോലിക്കാനിധി രൂപീകരിച്ചു.

35). കോട്ടയം എം. ഡി. സെമിനാരി – 1951 മെയ് 17 – പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ – ഭരണഘടന ഭേദഗതി ചെയ്തു. രണ്ടുപേരെ മേല്പട്ട സ്ഥാനത്തേക്കും 66 പേരെ മാനേജിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. 15 പേരെ നോമിനേറ്റ് ചെയ്തു.

36). പുത്തന്‍കാവ് പള്ളി – 1958 ഡിസംബര്‍ 26 – പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ – നിര്യാതരായ കൂട്ടു ട്രസ്റ്റികള്‍ക്കു പകരം മണലില്‍ യാക്കോബ് കത്തനാര്‍, ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. ബാവാ കക്ഷിയിലെ മേല്പട്ടക്കാരെ അംഗീകരിച്ചു.

37). കോട്ടയം എം. ഡി. സെമിനാരി – 1959 സെപ്റ്റംബര്‍ 16 – പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ – മാനേജിംഗ് കമ്മിറ്റിയിലേക്ക് 72 പേരെ തെരഞ്ഞെടുത്തു (പിന്നീട് 18 പേരെ നോമിനേറ്റു ചെയ്തു).

38). നിരണം പള്ളി – 1962 മെയ് 17 – പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ – പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു.

39). കോട്ടയം എം. ഡി. സെമിനാരി – 1965 ഡിസംബര്‍ 28 – പ. ഔഗേന്‍ കാതോലിക്കാ – മണലില്‍ യാക്കോബ് കത്തനാര്‍ രാജിവച്ച ഒഴിവില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്‌കോപ്പായെ വൈദികട്രസ്റ്റിയായി തെരഞ്ഞെടുത്തു. മേല്പട്ടസ്ഥാനത്തേക്ക് അഞ്ചു പേരെയും മാനേജിംഗ് കമ്മിററിയിലേക്ക് 86 പേരെ തെരഞ്ഞെടുത്തു (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു).

40). കോട്ടയം എം. ഡി. സെമിനാരി – 1970 ഡിസംബര്‍ 31 – പ. ഔഗേന്‍ കാതോലിക്കാ – പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 86 പേരെ തെരഞ്ഞെടുത്തു (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു).

41). നിരണം പള്ളി – 1974 ഒക്‌ടോബര്‍ 2 – പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് – മേല്പട്ടസ്ഥാനത്തേക്ക് അഞ്ചു പേരെയും മാനേജിംഗ് കമ്മിറ്റിയിലേക്ക് 86 പേരെയും തെരഞ്ഞെടുത്തു (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു).

42). മാവേലിക്കര എം. എസ്. എസ്. ഹൈസ്‌കൂള്‍ – 1977 മെയ് 16 – പ. മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ – മേല്പട്ടസ്ഥാനത്തേക്ക് അഞ്ചു പേരെ തെരഞ്ഞെടുത്തു.

43). കോട്ടയം എം. ഡി. സെമിനാരി – 1980 മെയ് 1 – പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ – പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായേയും നിര്യാതനായ ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാമിനു പകരം പടിഞ്ഞാറേക്കര പി. സി. ഏബ്രഹാമിനെ അത്മായ ട്രസ്റ്റിയായും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 86 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു).

44). തിരുവല്ല എം. ജി. എം. ഹൈസ്‌കൂള്‍ – 1982 ഡിസംബര്‍ 28 – പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ – രാജിവച്ച ടി. എസ്. ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പായ്ക്കു പകരം കോനാട്ട് ഏബ്രഹാം മല്പാനെ വൈദിക ട്രസ്റ്റിയായും അഞ്ചു പേരെ മേല്പട്ടസ്ഥാനത്തേക്കും തെരഞ്ഞെടുത്തു.

45). കോട്ടയം എം. ഡി. സെമിനാരി – 1985 ഒക്‌ടോബര്‍ 23 – പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ – മാനേജിംഗ് കമ്മിറ്റിയിലേക്ക് 90 പേരെ തെരഞ്ഞെടുത്തു (പിന്നീട് 24 പേരെ നോമിനേറ്റു ചെയ്തു).

46). കോട്ടയം എം. ഡി. സെമിനാരി – 1987 ഡിസംബര്‍ 29 – പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ – നിര്യാതനായ കോനാട്ട് ഏബ്രഹാം മല്പാന് പകരം നൂറനാല്‍ മത്തായി കത്തനാരെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുത്തു. മേല്പട്ടസ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുവാന്‍ ശ്രമിച്ചെങ്കിലും മതിയായ മിനിമം വോട്ടു ലഭിക്കാതിരുന്നതിനാല്‍ ആരെയും തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല.

47). പത്തനംതിട്ട കാതോലിക്കേററ് കോളജ് – 1989 ഡിസംബര്‍ 28 – പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ – മേല്പട്ടസ്ഥാനത്തേക്ക് അഞ്ചു പേരെയും മാനേജിംഗ് കമ്മിറ്റിയിലേക്ക് 108 പേരെയും തെരഞ്ഞെടുത്തു (പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).

48). പരുമല സെമിനാരി – 1992 സെപ്റ്റംബര്‍ 10 – പ. മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ – പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്ത്തയെ തെരഞ്ഞെടുത്തു. മേല്പട്ടസ്ഥാനത്തേക്ക് രണ്ടുപേരെ തെരഞ്ഞെടുത്തു (മൂന്നു പേരെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്).

49). പരുമല സെമിനാരി – 1994 മെയ് 26 – പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ – മാനേജിംഗ് കമ്മിറ്റിയിലേക്ക് 108 പേരെ തെരഞ്ഞെടുത്തു (പിന്നീട് 30 പേരെ നോമിനേറ്റ് ചെയ്തു).

50). പരുമല സെമിനാരി – 2002 മാര്‍ച്ച് 20 – പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ – സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ജസ്റ്റീസ് വി. എസ്. മളീമഠിന്റെ നിരീക്ഷണത്തില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിച്ചു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 111 പേരെ തെരഞ്ഞെടുത്തു (പിന്നീട് 30 പേരെ നോമിനേറ്റ് ചെയ്തു).

51). പരുമല സെമിനാരി – 2004 ജൂണ്‍ 10 – പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ – വൈദികട്രസ്റ്റിയായി ഡോ. ഒ. തോമസ് കത്തനാരെയും മേല്പട്ടസ്ഥാനത്തേക്ക് നാലു പേരെയും തെരഞ്ഞെടുത്തു. ഏഴു പേരെ തെരഞ്ഞെടുക്കാനാണുദ്ദേശിച്ചിരുന്നതെങ്കിലും മതിയായ വോട്ടു ലഭിച്ചത് നാലു പേര്‍ക്കു മാത്രമാണ്.

52). പരുമല സെമിനാരി – 2006 സെപ്റ്റംബര്‍ 21, ഒക്‌ടോബര്‍ 12 – പ. ദിദിമോസ് പ്രഥമന്‍ കാതോലിക്കാ – 1971 മുതലുള്ള എല്ലാ അസോസിയേഷന്‍, മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങളും സ്ഥിരപ്പെടുത്തി. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മറ്റിയംഗങ്ങളുടെ എണ്ണം 159 ആയി വര്‍ദ്ധിപ്പിച്ചു. ഇതില്‍ 129 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആയിരിക്കും.

53). പരുമല സെമിനാരി – 2007 മാര്‍ച്ച് 21 – പ. ദിദിമോസ് പ്രഥമന്‍ കാതോലിക്കാ – വൈദികട്രസ്റ്റിയായി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെയും അത്മായട്രസ്റ്റിയായി എം.ജി. ജോര്‍ജ് മുത്തൂറ്റിനെയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 129 പേരെ തെരഞ്ഞെടുത്തു (പിന്നീട് 30 പേരെ നോമിനേറ്റ് ചെയ്തു).

54). പാമ്പാക്കുട എംടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ – 2008 സെപ്റ്റംബര്‍ 11 – പ. ദിദിമോസ് പ്രഥമന്‍ കാതോലിക്കാ – മേല്പട്ടസ്ഥാനത്തേക്ക് ഏഴു പേരെ തെരഞ്ഞെടുത്തു.

55). ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമം – 2010 ഫെബ്രുവരി 17 – പ. ദിദിമോസ് പ്രഥമന്‍ കാതോലിക്കാ – മേല്പട്ടസ്ഥാനത്തേക്ക് ഏഴു പേരെ തെരഞ്ഞെടുത്തു.

56). പത്തനംതിട്ട കാതോലിക്കേററ് കോളജ് – 2012 മാര്‍ച്ച് 7 – പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ – വൈദികട്രസ്റ്റിയായി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെയും അത്മായട്രസ്റ്റിയായി എം. ജി. ജോര്‍ജ് മുത്തൂറ്റിനെയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 129 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 30 പേരെ നോമിനേറ്റ് ചെയ്തു). മാനേജിംഗ് കമ്മറ്റിയംഗങ്ങളുടെ എണ്ണം 174 ആയി വര്‍ദ്ധിപ്പിച്ചു. ഇതില്‍ 141 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നവരും 33 പേര്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും ആയിരിക്കും.

57). കോട്ടയം എംഡി സെമിനാരി – 2017 മാര്‍ച്ച് 1 – പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ – വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണിനെയും അത്മായട്രസ്റ്റിയായി ജോര്‍ജ് പോളിനെയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയിലേക്ക് 141 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 33 പേരെ നോമിനേറ്റ് ചെയ്തു).

ഡോ. എം. കുര്യന്‍ തോമസ്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ