OVS - ArticlesOVS - Latest News

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും: പാർട്ട് 1

1992-ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്‍ഡ്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1993 ഒക്ടോബര്‍ 22-ന് പ്രസിദ്ധീകരിച്ച എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന നിര്‍വചനത്തില്‍ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതു പ്രകാരം മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ ആണ് രാജ്യത്ത് ‘ന്യൂനപക്ഷ’ മതവിഭാഗങ്ങള്‍. 2014 ജനുവരി 27-നു പ്രസിദ്ധീകരിച്ച മറ്റൊരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൈന വിഭാഗത്തെയും ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുത്തി. 2006-ല്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ക്കു മാത്രമായി മന്മോഹന്‍സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയം (Ministry of Minority Affairs) സ്ഥാപിച്ചു. 2008-ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ക്രമേണ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു. 2014-ല്‍ മാത്രമാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വരുന്നത്. കേരള സര്‍ക്കാരിൻ്റെ വെബ് സൈറ്റ് ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “As a part of implementing Justice Rajindar Sachar Committee Report and Paloli Muhammed Kutty Committee report, a Minority Cell was constituted under General Administration Department in 2008. Subsequently a Minority Welfare Department was constituted in the State.” രാജ്യത്തെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാര്‍ കമ്മീഷൻ്റെ റിപ്പോര്‍ട്ടും, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടുമാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് ആരംഭിക്കാനുള്ള പ്രധാന കാരണം! കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘മുസ്ലീം ക്ഷേമവകുപ്പ്’ ആണെന്നു തോന്നിക്കുന്ന രീതിയിലാണ് അതിൻ്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് തോന്നിയതിനാല്‍ ചില വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നേടാന്‍ ലേഖകന്‍ ശ്രമിക്കുകയുണ്ടായി. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചുകളി നടത്തിയിട്ടുള്ളതിനാല്‍ കൃത്യമായ വിവരങ്ങള്‍ക്കായി ഇനിയും അപേക്ഷ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എങ്കിലും ലഭ്യമായ വിവരങ്ങള്‍ തന്നെ മാറിമാറി വന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിനു തെളിവാണ്.

ന്യൂനപക്ഷ ക്ഷേമമോ മുസ്ലീം ക്ഷേമമോ?
ന്യൂനപക്ഷ ക്ഷേമ പരിപാടികളില്‍ മുസ്ലീം ന്യൂനപക്ഷത്തിന് എന്തെങ്കിലും മുന്‍‌ഗണന നല്‍കണമെന്ന് കേന്ദ്രത്തിൻ്റെയോ കേരള സംസ്ഥാനത്തിൻ്റെയോ ഏതെങ്കിലും ഉത്തരവുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിൻ്റെ/ഉത്തരവുകളുടെ വിശദാംശങ്ങള്‍ നല്‍കുക” എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെ “സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിനുവേണ്ടി ശ്രീ പാലൊളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായ കമ്മിറ്റി കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. പിന്നീട് ടി ആനുകൂല്യങ്ങള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 80:20 അനുപാതത്തില്‍ നല്‍കി വരുന്നുണ്ട്”. പദ്ധതികളില്‍ 80 ശതമാനം വിഹിതവും മുസ്ലീങ്ങള്‍ക്കു നല്‍കുമ്പോള്‍ കേവലം 20 ശതമാനം മാത്രമാണ് മറ്റ് 5 ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ളത് എന്ന് ഈ മറുപടി വ്യക്തമാക്കുന്നു.

കണക്കുകള്‍ സംസാരിക്കുന്നു
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ നഗ്നമായ മുസ്ലീം പ്രീണനം മനസ്സിലാക്കാന്‍ സാധിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവ / വിവാഹ മോചിത / ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി പ്രകാരം സഹായം നല്‍കിയിരിക്കുന്നതിൻ്റെ വിവരങ്ങള്‍ പട്ടിക 1-ല്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. 2016-17-ല്‍ 985 മുസ്ലീം സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചപ്പോള്‍ വെറും 284 ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു മാത്രമാണ് പ്രസ്തുത ആനുകൂല്യം നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ പദ്ധതിയില്‍ ഭീമമായ ഈ വ്യത്യാസം കാണാന്‍ സാധിക്കും. സ്വകാര്യ ഐ.ടി.സികളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീ-റീ-ഇമ്പേഴ്സ്മെന്റ് നല്‍കുന്ന പദ്ധതിപ്രകാരം സഹായം നല്‍കിയിരിക്കുന്നതിൻ്റെ പട്ടികയും (പട്ടിക 2), ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിന് ഷോര്‍ട്ട് ടേം റിസര്‍ച്ച് ഫെല്ലോഷിപ്പ് നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തി സഹായം നല്‍കിയിരിക്കുന്നതിൻ്റെ വിവരങ്ങളും (പട്ടിക 3) വായനക്കാര്‍ വിലയിരുത്തുക.

ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മലപ്പുറം ജില്ലയില്‍ നാലും, മറ്റു ജില്ലകളില്‍ ഒന്നു വീതവും പരിശീലനകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 5 ജീവനക്കാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരായി നിലവിലുണ്ട്. ഈ കേന്ദ്രങ്ങള്‍ എല്ലാം മുസ്ലീം സംഘടനകളാണ് നടത്തുന്നത്. ഈ സെന്ററുകളുടെ പേര് മുസ്ലീം യുവജനങ്ങള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകള്‍ (Coaching Centres for Muslim Youth) എന്നാണ്. ഇവിടെയും 100 പേര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ 80 പേരും മുസ്ലീങ്ങള്‍ ആയിരിക്കും. ഈ സെന്ററുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മതം തിരിച്ചുള്ള കണക്ക് ലഭ്യമല്ല എന്നാണ് ന്യൂനപക്ഷവകുപ്പ് നല്‍കിയ മറുപടി. അമുസ്ലീമായ ആരും തന്നെ ഈ സെന്ററുകളില്‍ ജീവനക്കാരായി കാണില്ല എന്നതാണ് വാസ്തവം.


ജിന്‍സ് നല്ലേപ്പറമ്പില്‍

ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി നടപ്പാക്കണം