OVS - Latest NewsOVS-Kerala News

നീതിനിഷേധത്തിനെതിരെ കണ്ടനാട് വെസ്റ്റ്ഭദ്രാസന യുവജനപ്രസ്ഥാനം നീതി സംരക്ഷണയാത്രയും ജനകീയ സദസ്സും നടത്തി.

പിറവം:- രാജ്യത്തിലെ കോടതികളിൽ നിന്നുണ്ടാകുന്ന വിധികൾ നടപ്പാക്കേണ്ടത് സർക്കാറിൻ്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. പ്രശാന്ത് പത്മനാഭൻ. എല്ലാ വാദപ്രതിവാദങ്ങളും കേട്ട ശേഷമാണ് രാജ്യത്തിലെ നീതിപീഠങ്ങൾ വിധികൾ പ്രസ്ഥാപിക്കുന്നത്. എന്നിട്ടും ഞങ്ങൾക്ക് നീതി കിട്ടിയില്ല എന്ന് ഒരു വിഭാഗം പറഞ്ഞ് സമൂഹത്തിൽ തെറ്റായ പ്രചരണം നടത്തുന്നത് ശരിയായ പ്രവണതയല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നീതിനിഷേധത്തിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനം നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അർഹതപ്പെട്ട നീതി സംസ്ഥാന സർക്കാർ നിഷേധിക്കുകയാണെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. സി.എം കുര്യാക്കോസ്, പ്രോഗ്രം കൺവീനർ ഫാ ജോസഫ്‌ മലയിൽ, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിറണ്ട് ഫാ. ജോമോൻ ചെറിയാൻ, സെക്രട്ടറി ഗീവീസ് മർക്കോസ്, സഭാ മാനേജിങ്ങ് കമ്മിറ്റിയഗങ്ങളായ റോണി വർഗീസ്, അലക്സ് എം കുര്യാക്കോസ്, പ്രിൻസ് ഏലിയാസ്, അജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

നീതി സംരക്ഷണ യാത്രയ്ക്ക് തുടക്കം കുറിച്ച് നേരത്തേ കൂത്താട്ടുകുളം രാജീവ് സ്ക്വയറിൽ നിന്നും നൂറുകണക്കിന് വാഹനങ്ങൾ അണിനിരന്ന വാഹനറാലി ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളാൽ തിരഞ്ഞെടുത്ത ജനപ്രധിനിധികൾ രാജ്യത്തിൻ്റെ നിയമത്തെ അനുസരിക്കാതെ അതിനെ വെല്ലുവിളിയ്ക്കുകയാണെന്ന് ചെയ്യുന്നതെന്നും, വിധികൾ നടപ്പാക്കി തരേണ്ട സർക്കാർ അത് നടപ്പാക്കി തരാതെ കോടതി വിധികൾക്ക് എതിരെ സമരം ചെയ്യുന്ന വിഭാഗത്തിന് ഒത്താശ ചെയ്യുന്ന പ്രവണതയാണ് കണ്ട് വരുന്നതെന്നും തിരുമേനി ഓർമ്മിപ്പിച്ചു. കാക്കൂർ, അഞ്ചെൽപെട്ടി, ഓണക്കൂർ എന്നിവിടങ്ങളിൽ യാത്രയ്ക്ക് അതാത് ഇടവക വികാരിമാരും പ്രതിനിധികളും, ജനപ്രധിനിധികളും ചേർന്ന് സ്വീകരണം നൽകി. പിറവം വീർജവാൻ സ്മാരകത്തിൽ യാത്ര സമാപിച്ചു.