OVS - Latest NewsOVS-Kerala News

കണ്യാട്ട്നിരപ്പ് പള്ളി: യാക്കോബായ വിഭാഗം സുപ്രിം കോടതിയിൽ നൽകിയ SLP തള്ളി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934 ഭരണഘടനാ പ്രകാരം കണ്യാട്ട്നിരപ്പ് പള്ളി ഭരിക്കപ്പെടണം എന്നുള്ള കേരളാ ഹൈക്കോടതി വിധികൾക്ക് എതിരെ യാക്കോബായ വിഭാഗം നൽകിയ SLP ഇന്ന് (20.01.2021) ബഹു സുപ്രിം കോടതി 3 അംഗ ബഞ്ച് തള്ളി.

ബഹു എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം ടി പള്ളി വികാരി 1934 ലെ ഭരണഘടനാ പ്രകാരം ഇലക്ഷൻ നടത്തുകയും ആയത് കമ്മീഷൻ റിക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് 1600 ഓളം യാക്കോബായക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാൽ ഈ പരാതി ഹൈക്കോടതി പരിശോധിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ വിധിയിൻമേൽ ഉള്ള അപ്പീലാണ് ഇന്ന് (20.01.2021) സുപ്രിം കോടതി തള്ളിയത്.

കൂടാതെ പള്ളി സെമിത്തേരിയിൽ തങ്ങളുടെ ശവസംസ്ക്കാരം തടസ്സപ്പെടുത്തുന്നു എന്നും അനധൃകൃത സംസ്ക്കാരം നടത്തിയത് പുറത്തെടുക്കണം എന്നാവശ്യപ്പെട്ട് വികാരി പെറ്റീഷൻ നൽകി എന്നും, പള്ളി വസ്തുവിൽ നിന്ന് തടികൾ വെട്ടി എന്നും, പള്ളിവക സ്കൂളിൽ അനധൃകൃത നിയമനങ്ങൾ നടത്തി എന്നും അതിനാൽ ഈ കേസ് തീരുന്നത് വരെ പള്ളി ഭരണം റിസീവറെ ഏൽപ്പിക്കണം എന്നും വിഘടിത വിഭാഗം ആവശ്യപ്പെട്ടു.

എന്നാൽ 2017 മുതൽ ഈ പള്ളിയുടെ വിവിധ കേസുകൾ ബഹു സുപ്രിം കോടതി തന്നെ തീർപ്പ് കൽപ്പിച്ചിട്ടുള്ളതാണ് എന്നും 1934 ലെ ഭരണഘടന പ്രകാരമാണ് ഇലക്ഷൻ നടന്നത് എന്നുള്ളതിന് കമ്മീഷൻ റിപ്പോർട്ടുകളിൽ നിന്ന് തന്നെ വ്യക്തമായി മനസ്സിലാവുന്നതാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. അതിനാൽ തന്നെ ഇപ്പോഴത്തെ വാദങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് കണ്ടെത്തി കോടതി കേസ് തള്ളുകയാണ് എന്ന് വ്യക്തമാക്കി.

ജ. ശാന്തന ഗൗണ്ടർ, ജ.വിനീത് സരൺ, ജ. അജയ് രസ്തോഗി എന്നിവരടങ്ങിയ 3 അംഗ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ച് തളളിയത്. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. സദറുൾ അനാം, സീനിയർ അഭിഭാഷകൻ സി. യു. സിങ്ങ് അഡ്വ. എസ് ശ്രീകുമാർ എന്നിവർ ഹാജരായി.