OVS - Latest NewsOVS-Kerala News

ചേപ്പാട് പള്ളി പൊളിക്കാൻ ഒരുങ്ങി അധികൃതർ; പ്രതിഷേധവുമായി വിശ്വാസി സമൂഹം

ഹൈവേ വികസനത്തിന്റെ പേരിൽ പൊളിക്കാനൊരുങ്ങുന്ന ചേപ്പാട് സെന്റ്. ജോർജ് ഓർത്തഡോക്സ്‌ വലിയപ്പള്ളി സംരക്ഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു. പുരാതന നിർമ്മിതികൾക്ക് ലോകം മുഴുവൻ പ്രാധാന്യം നൽകുമ്പോൾ ആയിരം വർഷത്തിന് മുകളിൽ പഴക്കമുള്ള ദേവാലയം സംരക്ഷിക്കാൻ സർക്കാരിന്റെ മുൻപിൽ ബദൽ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും അത് പരിശോധിക്കുന്നില്ലന്ന് നാട്ടുകാർ ഉൾപ്പടെ കുറ്റപ്പെടുത്തുന്നു. നിരാഹാര സമരം ഉൾപ്പടെയുള്ള സമര മാർഗ്ഗങ്ങളുമായി മുൻപോട്ട് പോകുന്ന ഇടവകക്ക് ഓരോ ദിവസവും വലിയ പിന്തുണയാണ് ലഭിക്കുന്നത്

വിഷയങ്ങൾ വിശദീകരിച്ചു കൊണ്ട് ഇടവക പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണരൂപം.

ബഹുമാന്യരെ, കേരള ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചേപ്പാടിന്റെ മണ്ണിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും പുണ്യവുമായ ചേപ്പാട് സെന്റ് ജോർജ്ജ് വലിയ പള്ളിയുടെ ഇപ്പോഴത്തെ ദുഃഖം നിങ്ങൾ അറിഞ്ഞുകാണുമല്ലോ. നാഷണൽ ഹൈവേ വികസനം പറഞ്ഞുകൊണ്ടു ചരിത്രപ്രാധാന്യമുള്ള ഈ സ്മാരകത്തെ (വിശുദ്ധ ദേവാലയത്ത ) രണ്ടായി മുറിച്ചുകൊണ്ട് പോകുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. ഒരിക്കലും ഇത് അംഗീകരിക്കുവാൻ നമുക്ക് സാധ്യമല്ല. റോഡ് വികസനം നടക്കുന്നത് വിശ്വാസികളുടെ ആരാധനാലയം പൊളിച്ചുകൊണ്ടാകരുത്. ഇത് ഒരു ആരാധനാലയം മാത്രമല്ല, മ്യൂറൽ പെയിന്റിംഗും തച്ചുശാസ്ത്ര ചിത്ര കലകളുംകൊണ്ട് നിറഞ്ഞുനിൽക്കുന്ന ഒരു ചരിത്രസ്മാരകം കൂടിയാണ്. സംസ്ഥാന സർക്കാരിന്റെ ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റും മറ്റു പുരാവസ്ത വകുപ്പുകളും കാലപ്പഴക്കം നിർണ്ണയിക്കാൻ സാധിക്കാത്തവിധം പഴക്കമുള്ള ദേവാലയമെന്നും 1050 – ൽ പരം വർഷം പഴക്കം ഉണ്ടാകുമെന്നും രേഖപ്പെടുത്തിയിട്ടുള്ള ഈ പുണ്യപുരാതന ദേവാലയം ഒരിക്കലും നഷ്ടപ്പെടുത്താൻ ഇടയാവരുത്. ഇത് ഈ ദേശത്തിന്റെ ആഗ്രഹമാണ്. ഇവിടെയുള്ള മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിർത്തിക്കൊണ്ട് പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകുന്ന ഈ നാട്ടിൽ വിദ്വേഷത്തിന്റെ വിത്ത് വൃഥാ പാകി വിളവെടുക്കാൻ ഏതെങ്കിലും ബുദ്ധികൾ ശ്രമിച്ചാലും ആ വിത്ത് ഈ ചേപ്പാട് വലിയപള്ളിയുടെ മണ്ണിൽ വിളയില്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു .

13 -ാം നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ട വി. മദ്ബഹായിലെ മ്യൂറൽ പെയിന്റിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി കേരള സർക്കാർ കേരള ടൂറിസം കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുള്ള രണ്ടാമത്തെ പള്ളിയാണ് ചേപ്പാട് വലിയപള്ളി. 21.07.2020 -ൽ നാഷണൽ ഹൈവേ അതോറിറ്റി ന്യൂഡൽഹി ഹെഡ് ക്വാർട്ടേഴ്സ്, ഈ ഹൈവേ വികസന പദ്ധതി ബാധിത പള്ളികളെ ഉൾപ്പെടുത്തി വീഡിയോ കോൺഫൻസ് വഴി നടത്തിയ ചർച്ചയിൽ പദ്ധതിക്കാവശ്യമായ വീതിയിൽ നോട്ടിഫൈ ചെയ്ത് കല്ലിട്ട് സ്ഥലം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കിയ ശേഷം അലൈൻമെന്റിലെ രൂപരേഖാ മാറ്റം ആവശ്യമില്ലെന്നും ഇനിയും കേരള സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം അലൈൻമെന്റ് മാറ്റത്തിന് സ്ഥലം അധികം ഏറ്റെടുക്കുന്നതിലൂടെ 100 കോടി രൂപ അധിക ചെലവ് വരുമെന്നും ആ ചെലവ് വഹിക്കാൻ എൻ.എച്ച് അതോറിറ്റിക്ക് സാധ്യമല്ലെന്നും അറിയിച്ചിരുന്നതാണ്. പദ്ധതി ബാധിതരേയും, എൻ.എച്ച് . ഉദ്യഗസ്ഥരേയും, കേരള സർക്കാർ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി സമന്വയത്തിനായി നാഷണൽ ഹൈവേയുടെ കേരളത്തിലെ റീജണൽ ഓഫീസർ മീറ്റിംഗ് വിളിക്കണമെന്നും കേരള സർക്കാരിനോട് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഈ മീറ്റിംഗ് നടത്തപ്പെട്ടിട്ടില്ല. ഇങ്ങനെയിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ പള്ളിയുടെ അകത്തേക്ക് പോലിസ് സന്നാഹത്തോടെ അതിക്രമിച്ചുകയറി കല്ല് ബലമായി സ്ഥാപിച്ച് അധികാരികൾ പോകുകയാണ് ഉണ്ടായത്. ഇത് കേരള സർക്കാരിന്റെ അറിവോടുകൂടി മാത്രം നടത്തപ്പെട്ട കാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റോഡു വികസനത്തിന് ഞങ്ങൾ എതിരല്ല. റോഡിന് പടിഞ്ഞാറുവശമുള്ള ഞങ്ങളുടെ രണ്ട് സ്ഥലങ്ങളും വിട്ടുകൊടുക്കാൻ തയ്യാറാണ്. പക്ഷേ ഞങ്ങളെ നോക്കുകുത്തികളാക്കി ഒരു വശത്തേക്ക് മാത്രം വീതികൂട്ടി എടുക്കുന്ന സർക്കാർ നടപടികൾ അംഗീകരിക്കാൻ സാധ്യമല്ല, വീതി കൂട്ടുന്ന 15 മീറ്റർ സ്ഥലത്തിൽ 14.2 മിറ്ററും ഈ ദേവാലയത്തിന്റെ ഉള്ളിലേക്കാണ് എടുത്തിട്ടുള്ളത്. 2019 – ൽ നാഷണൽ ഹൈവേ അതോറിറ്റി അധികാരികൾ അലൈൻമെന്റ് നോക്കി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടടത്തുനിന്നും പൂർണ്ണമായും 14.2 മീറ്ററും പള്ളിയുടെ ഭാഗത്തേക്ക് കയറ്റിയാണ് ഇപ്പോൾ പുതിയ കല്ല് സ്ഥാപിച്ചിരിക്കുന്നത്.

 പൗരാണിക ചുവർ ചിത്രങ്ങൾ ഉള്ള ചേപ്പാട് പള്ളിയുടെ വി. മദ്ബഹായും മലങ്കര സഭയെ നയിച്ച പുണ്യവാനായ ചേപ്പാട് ഫിലിപ്പോസ് മാർ ദീവന്നാസ്യാസിന്റെ കബറിടവും കൊണ്ട് എന്നും ചരിത്രത്തിൽ സ്ഥാനംപിടിച്ചിട്ടുള്ള ദേവാലയമാണ് ഇത്. ഇതിന്റെ പൂമുഖവും മുഖവാരവും കേര ളത്തിൽ് ശില്പകലയുടെ തനിമ എടുത്തുകാണിക്കുന്നതാണ്. റോഡു വികസനത്തിനുവേണ്ടി അളന്നപ്പോൾ ഒന്നും തന്നെ ഇതയധികം കിഴ ക്കോട്ട് തള്ളി അളന്നിട്ടില്ല. ഇപ്പോൾ ആരെയോ പ്രീതിപ്പെടുത്താൻ വേണ്ടി ഉദ്യോഗസ്ഥ പ്രമാണിമാർ നടത്തുന്ന ഒരു കച്ചവടം ആണ് ഇതെന്ന് ഞങ്ങൾ കരുതുന്നു. അംഗീകൃത അലൈൻമെന്റ് പ്രകാരം കല്ല് സ്ഥാപിച്ചത് പള്ളിയെ ബാധിക്കാത്ത തരത്തിൽ ആയിരുന്നു. എന്നാൽ രണ്ടുമൂന്നു ദിവസം മുമ്പ് ഒരു മുന്നറിയിപ്പും ഇല്ലാതെ ഉദ്യോഗസ്ഥർ വൻ പോലീസ് സന്നാഹത്തോടെ വന്ന് അളന്ന് പള്ളി പൊളിച്ചു മാറ്റാനുള്ള ദുഷ്ടലാക്കോടെ കല്ല് സ്ഥാപിക്കുകയാണ് ചെയ്തത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി ഞങ്ങൾ സംയമനം പാലിച്ചു. മലങ്കരസഭ ഒന്നടങ്കം ഇതിൽ പ്രതിഷേധിച്ച് സമരരംഗത്താണ്. ഇപ്പോൾ ചേപ്പാട് പള്ളിയുടെ മുൻവ ശത്ത് സഭാമക്കൾ അനിശ്ചിതകാല റില നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. ഈ ധർമ്മ സമരത്തിന് ഈ നാട്ടിലെ എല്ലാ നല്ലവരായ നാട്ടുകാരുടേയും വിവിധ മതസ്ഥരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഒപ്പം ഈ സമരത്തിൽ ഞങ്ങളോടൊപ്പം ഈ മണ്ണിനെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .

സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചേപ്പാട്