OVS - Latest NewsOVS-Kerala News

പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സമ്മര്‍ദ്ദ തന്ത്രം അപലപനീയം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ തന്ത്രം അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. ഇത്തരം പ്രവണതകള്‍ അനുവദിച്ചു കൊടുത്താല്‍ രാജ്യത്ത് കോടതികളുടെ പ്രസക്തി തന്നെ ഇല്ലാതാകും. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ഇത്തരം ശ്രമങ്ങള്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തെ അരാജകത്വത്തിലേക്ക് തളളി വിടുകയും ചെയ്യും.

നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓര്‍ത്തഡോക്‌സ് സഭയുടെ പളളികളില്‍ നിന്ന് വിശ്വാസികളെ അക്രമത്തിലുടെ പുറത്താക്കി പളളികള്‍ പിടിച്ചെടുത്ത പാത്രിയര്‍ക്കീസ് വിഭാഗം ഇപ്പോള്‍ ഉപവാസങ്ങളും സമരങ്ങളും നടത്തി പളളികള്‍ തങ്ങളുടെതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ കാപട്യം പൊതുസമൂഹം തിരിച്ചറിയണം. ഓര്‍ത്തഡോക്‌സ് സഭ പളളികള്‍ പിടിച്ചെടുത്ത് വിശ്വാസികളെ പുറത്താക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പളളിയുടെ ഭരണം 1934-ലെ ഭരണഘടന പ്രകാരം നിര്‍വ്വഹിക്കപ്പെടണമെന്നല്ലാതെ ഇടവകാംഗങ്ങളെ പളളികളില്‍ നിന്ന് പുറത്താക്കിയിട്ടില്ല, പുറത്താക്കുകയുമില്ല. നിയമാനുസൃത വികാരിക്ക് പളളിയില്‍ പ്രവേശിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നവരെ പോലീസ് അധികാരികളാണ് പളളികളില്‍ നിന്നും നിക്കം ചെയ്യുന്നത്.

കോടതി വിധി നടപ്പാക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ബഹു. സര്‍ക്കാര്‍ കൈകൊളേളണ്ടതുണ്ട്. പളളികളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ വിഘടിത വിഭാഗത്തെ അനുവദിച്ചുകൂടാ. തങ്ങള്‍ക്കനുകൂലമായി സര്‍ക്കാര്‍ നിലകൊളളുമെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കുമെന്നുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രചരണങ്ങള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും സര്‍ക്കാരിന്റെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുവാനും ഉദ്ദേശിച്ചുളളവയാണെന്ന് ഏവരും തിരിച്ചറിയും എന്നും അദ്ദേഹം പറഞ്ഞു.