OVS - Latest NewsTrue Faith

മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളലങ്കാരം

യേശു ക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷയിൽ നടന്ന ഒരു മഹാ അത്ഭുത പ്രതിഭാസമാണ് “മറുരൂപപ്പെടൽ” (മഹത്വീകരണം).  ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ ഇതേപ്പറ്റി വിവരിക്കുന്നു (മർക്കോ. 9: 2-8, മത്താ. 17: 1-8; ലുക്കോ. 9: 28-36). യോഹന്നാൻ സുവിശേഷത്തിൽ “ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവൻ്റെ തേജസായി കണ്ടു” എന്ന് പറയുന്നത് ഒരു പക്ഷേ ഈ സംഭവം ആയി നമുക്ക് കണക്കാക്കാം.

മറുരൂപ സംഭവത്തെപ്പറ്റി 2 പത്രോ.1: 16-18-ൽ പരാമർശമുണ്ട് .

സമവീക്ഷണ സുവിശേഷങ്ങളിൽ മറുരൂപപ്പെടൽ അഥവാ തേജസ്കരണം നടക്കുന്നത് പത്രോസ് യേശുവിനെ ദൈവപുത്രനായ മിശിഹാ എന്ന് ഏറ്റുപറഞ്ഞതിനു ശേഷമാണ്. ആ ഏറ്റുപറച്ചിലിനെ പിതാവാം ദൈവം സ്ഥിതീകരികുന്നത് പോലെയാണ് മരുരൂപസമയത്തെ അശരീരി ഉണ്ടായത്.

മറുരൂപ സംഭവം നടന്നത് “താബോർ” മലയിൽ ആണെന്ന് പാരമ്പര്യ വിശ്വാസം. “ഹേർമോൻ” മലയിൽ വെച്ചാകാം എന്ന അഭിപ്രായവും പറയുന്നുണ്ട്. വിശദാംശത്തിൽ മൂന്നു സുവിശേഷങ്ങളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായ വസ്തുതകളിൽ അവർ യോജിക്കുന്നു.

അപ്പോൾ കൂടെ ഉണ്ടായിരുന്ന പത്രോസ്, യോഹന്നാൻ, യാക്കൂബ് എന്നീ ശിഷ്യന്മാർ അവിടുത്തെ തേജസ്കരണതിനെന്ന പോലെ, ഗത്ത്സമനയിൽ യേശു അനുഭവിച്ച വ്യതയ്‌കും സാക്ഷികൾ ആയി തീർന്നു.

താബോറിൽ പ്രത്യക്ഷപ്പെട്ട മോശയും ഏല്ലിയാവും പഴയ നിയമത്തിലെ രണ്ടു സുപ്രധാന വ്യക്തികളാണ്. ഒരാൾ ന്യായപ്രമാണം മുഴുവൻൻ്റെയും പ്രതിനിധിയും അപരൻ പ്രവാചകന്മാരുടെ പ്രതിനിധിയും ആണ്. യേശുവിൻ്റെ നിര്യാണത്തെ പറ്റി യേശുവും ആയി സംഭാഷണം ഉണ്ടായി എന്ന് പറയുന്നതിൽ നിന്ന് രണ്ടു കാര്യങ്ങളും വ്യക്തമാക്കുന്നു.

ഒന്ന് യേശുവിൻ്റെ മരണം പഴയ നിയമ കൃതികളിൽ സൂചിതമയിരുന്നതും അംഗീകരിക്കപെട്ടിടുള്ളതുമാണ്. രണ്ടു, വാങ്ങി പോകുന്നവർ സജീവരയി സ്ഥിതി ചെയ്യുന്നു എന്നും, അവർ ഇന്നുള്ള കാര്യങ്ങളെപ്പറ്റി അറിയുവാൻ കഴിവുള്ള അവസ്ഥയിൽ ആണ് എന്നുള്ളതുമാണ്.

കൂടാതെ മോശയെയും എലിയാവിനെയും ദൈവീക സ്ഥനികളുടെയും അദൈവീകരുടെയും പ്രതിനിധികൾ ആയും മരിച്ച് അടക്കപെടുന്നവരുടെയും ജീവനോടെ എടുക്കപെടുന്നവരുടെയും രൂപാന്തരപെടുന്നവരിടെയും പ്രതിനിധികളായും വ്യാഖ്യാനിക്കാറുണ്ട്.

മേഘം അവിടെ പ്രത്യക്ഷപെടുന്നതായി പറയുന്നു. പഴയ നിയമ പശ്ചാത്തലത്തിൽ മേഘത്തിന് സാന്നിധ്യം എന്ന് പറയുന്നത് ദൈവസാന്നിധ്യം മറയ്ക്കുന്നതാണ് എന്നാൽ തേജസ് ദൈവസാന്നിധ്യം വെളിപ്പെടുത്തുന്നതാണ്. പരസ്പരവിരുദ്ധങ്ങളായ രണ്ട് ആശയങ്ങളാണ് മേഘം തേജസ് എന്നീ രണ്ട് പദങ്ങളിലൂടെ സംയോജിപ്പിച്ച് ഇരിക്കുന്നത്.

അത്ഭുതകരമായ ആനന്ദ നിർവൃതിയിൽ അവിടെത്തന്നെ തുടരുവാൻ ശിഷ്യന്മാർ ആഗ്രഹിച്ചത് കൊണ്ടാണ് പത്രോസ്, “മൂന്നു കുടിലുകൾ ഞങ്ങൾ ഉണ്ടാക്കട്ടെയോ” എന്ന് ഗുരുവിനോട് ചോതിച്ചത്. അവാച്യമായ ഒരനുഭൂതി ആയിരുന്നു അവരുടേത്. പത്രോസ് തൻ്റെ കുടിൽ നിർമ്മാണത്തിൽ തനിക്കും ഒരു കുടിൽ വേണമെന്നുള്ള സമർദ്ധമായ ചിന്തയിൽ നിന്ന് മോചിതനായി ദൈവസാന്നിധ്യം അനുഭവപ്പെടുമ്പോൾ സ്വയം മറക്കുന്ന അവസ്ഥ. ഇത് രൂപാന്തരത്തിൻ്റെ ആദ്യപടിയാണ്.

യേശുവിൻ്റെ തേജസ്‌കരണം, (അഥവാ മറുരൂപപ്പെടൽ) സ്വർഗ്ഗാരോഹണത്തിനൂ ശേഷമുള്ള അവിടുത്തെ അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. മാത്രമല്ല വിശ്വാസികൾ യുഗാ അന്ത്യത്തിൽ പ്രാപിക്കുവാൻ ഉള്ള അനുഭവത്തെയും സൂചിപ്പിക്കുന്നു.

തേജസ്സിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യൻ്റെ പ്രതിനിധിയും മാതൃകയുമാണ് മറുരൂപ മലയിലെ കർത്താവ്. ആദ്യ മനുഷ്യൻ തൻ്റെ രൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത് എന്നാൽ പാപത്തിൻ്റെ ഫലമായി അവർ തേജോവസ്ത്രം നഷ്ടപ്പെട്ട വിരൂപിയായി തീർന്നു. ഈ വിരൂപത്തിൽനിന്ന് തേജസ്സുറ്റ രൂപം, പ്രാപിക്കുന്നതിനുള്ള വിളിയും നിയോഗവും മനുഷ്യനുണ്ട്. ഈ നിയോഗം തിരിച്ചറിഞ്ഞ് മരണംവരെ ജീവനിൽ കടക്കുന്നതിനുള്ള വിളിയാണ് മറുരൂപ മലയിലെ സംഭവം നമുക്ക് നൽകുന്ന സന്ദേശം.

ആ ദിവ്യ സന്നിധിയിൽ നിന്ന് തേജസ്സിൽനിന്ന് തേജസ് പ്രാപിച്ച ക്രിസ്തുവെന്ന തലയോളം വളരുവാനുള്ള ആഹ്വാനം മറുരൂപ പെരുന്നാൾ നമുക്ക് നൽകുന്നു.  (എഫെ. 4:16)

Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ