OVS - Latest NewsOVS-Pravasi News

ഹഗിയ സോഫിയ ഇനി മുസ്‌ലിം ആരാധനാലയം

ഇസ്തംബൂൾ: തുർക്കിയിലെ ആറാം നൂറ്റാണ്ടിൽ നിർമിതമായ പ്രശസ്തമായ ഹഗിയ സോഫിയ ഇനി മുസ്‌ലിം ആരാധനാലയം. തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ നിർമിതി ഒരു മ്യൂസിയം ആയി സംരക്ഷിക്കണമെന്ന 1934 സർക്കാർ തീരുമാനം അസാധുവാണെന്ന് ഹൈക്കോടതി തീരുമാനം വന്നതിനു തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടായത്. പൈതൃക പദവിയിലുള്ള കെട്ടിടം മുസ്‌ലിം ആരാധനാലയം ആക്കി മാറ്റണമെന്ന എർദോഗൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ രാജ്യാന്തര സമൂഹവും, അമേരിക്കയും, ക്രിസ്ത്യൻ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളും വിമർശിച്ചിരുന്നു. ജസ്‌റ്റീനിയൻ ചക്രവർത്തി നിർമിച്ച (എഡി 532-537) പള്ളിയുടെ താഴികക്കുടവും മറ്റും ശിൽപവിദ്യയുടെ മികവുറ്റ മാതൃകയാണ്.

കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യ കെട്ടിടത്തിൻ്റെ ശില്പി. എ.ഡി.360 -ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. എ.ഡി. 440-ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമൻ്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10-നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു. 532 ഫെബ്രുവരി 23-നാണ്‌ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. 537 ഡിസംബർ 27 ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.

ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ ‘ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം’ എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും, 1935-ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ പള്ളി  ഇടം പിടിച്ചിരുന്നു.

മലങ്കര സഭയുടെ പ്രതിക്ഷേധം – പ. കാതോലിക്കാ ബാവ

 

മുന്നറിയിപ്പുകൾ തള്ളി “ഹാഗിയ സോഫിയ” മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി മുന്നോട്ട്