OVS - Latest NewsOVS-Kerala News

മുള്ളരിങ്ങാട് പള്ളിയിൽ കോടതി വിധി നടപ്പാക്കി; വികാരി ചുമതലയേറ്റു വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

മുള്ളരിങ്ങാട്: അങ്കമാലി മെത്രാസനത്തിലെ കുടിയേറ്റ മലയോര മേഖലയായ മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934-ലെ ഭരണഘടന പ്രകാരം നിയമിതനായ വികാരി ഫാ. ജിതിൻ ജോർജ്ജ്, ഇടവക കൈക്കാരൻ ശ്രീ.ജോർജ്ജ് പൗലോസ് (ജോയി) എന്നിവരുടെ നേതൃത്വത്തിൽ പ്രവേശിച്ച് ദേവാലയ ശുദ്ധീകരണവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടത്തപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു ചടങ്ങുകൾ.

പതിറ്റാണ്ടുകളായി വിഘടിത വിഭാഗം കൈവശം വച്ചിരുന്ന ദേവാലയം ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് അധികാരികളുടെയും സഹായത്തോടെയാണ് കോടതി വിധി നടപ്പാക്കി വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ സാധിച്ചത് എന്ന് വികാരി ഫാ.ജിതിൻ ജോർജ്ജ്, ഇടവക കൈക്കാരൻ ശ്രീ.ജോർജ്ജ് പൗലോസ്(ജോയി) എന്നിവർ പറഞ്ഞു. ആരെയും പള്ളിയിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശ്യമില്ലായെന്നും പ്രാർത്ഥനക്കായി എത്തുന്ന വിശ്വാസികളെ തടയില്ലെന്നും എന്നാൽ കോവിഡ് -19 ന്റെ വ്യാപനം മൂലം നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടിയുള്ളതിനാൽ വിശ്വാസികളെ ഇപ്പോൾ കൂട്ടമായി പ്രവേശിപ്പിക്കുവാൻ സാധിക്കുകയില്ലായെന്നും ഇവർ വ്യക്തമാക്കി.

ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ റവന്യു അധികാരികളും വൻ പോലീസ് സന്നാഹവും പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.