OVS - Latest NewsTrue Faith

‘വേദ’ വിശ്വാസികളോട് സഭയ്ക്ക് പറയാനുള്ളത്;

ക്രിസ്തുവും സഭയും എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നടത്തുമ്പോൾ വിശ്വാസികളുടെ ഇടയിൽ തമ്മിലുള്ള ബന്ധത്തെ പറ്റി തന്നെ ധാരാളം തെറ്റിദ്ധാരണകൾ നിലനില്പുണ്ട്. Copyright ovsonline.in

ക്രിസ്തുവിൽ വിശ്വാസമുണ്ട് എന്നാൽ സഭയിൽ വിശ്വാസമില്ല എന്ന “വിശ്വാസികളും” വേദപുസ്തകത്തിലൂടെ മാത്രമേ ക്രിസ്തുവിനെയും ക്രിസ്തീയവിശ്വാസത്തെയും അറിയുവാനും വ്യാഖ്യാനിക്കുവാനും സാധിക്കു എന്ന “വേദ വിശ്വാസികളും” ഉള്ള കാലത്തിൽ ക്രിസ്തു, സഭ, വേദപുസ്തകം എന്ന വിഷയം ശരിക്കും പഠന വിഷയമാക്കണം. ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ അവൻ സ്ഥാപിച്ച സഭയിലും വിശ്വസിക്കണം. സഭയിലെ എല്ലാ പാരമ്പര്യങ്ങളിലും കൂദാശകളിലും വിശ്വസിക്കണം കാരണം ക്രിസ്തുവില്ലാതെ സഭയില്ല, സഭയില്ലാതെ ക്രിസ്തു സാനിധ്യവുമില്ല. സഭയെ സംബന്ധിച്ച് വിശുദ്ധ പാരമ്പര്യങ്ങളുടെ ഭാഗം ആണ് വേദപുസ്തകം. എഴുതപെട്ട പാരമ്പര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വേദപുസ്തകം അഥവാ തിരുവെഴുത്തുകളാണ്.

ക്രിസ്തു സ്ഥാപിച്ചത് സഭയല്ല വേദപുസ്തകമാണ് എന്ന രീതിയിൽ ആണ് ദിവസേന സഭകൾ ഉണ്ടാകുന്നതു. വേദപുസ്തകത്തിലൂടെ മാത്രം ആണ് ക്രിസ്തുവിനെ അറിയുവാൻ സാധിക്കുന്നത് എന്നും അതിലൂടെ ആണ് വിശ്വാസം വ്യാഖ്യാനിക്കപ്പെടേണ്ടത് എന്നും ആണ് അവരുടെ വാദം. ഈ ലേഖനത്തിൽ പഠിക്കുന്നത് സഭയുടെ ആധികാരികതയെ പറ്റിയും സഭ വിശുദ്ധ വേദപുസ്തകത്തെ എങ്ങനെ കാണുന്നു എന്നതുമാണ്.

സഭയുടെ പ്രാധാന്യവും ആധികാരികതയും;
ക്രിസ്തുവും സഭയും തമിയിൽ ഉള്ള പരസ്പര ബന്ധമാണ് ഇവിടെ ചുരുക്കത്തിൽ പരാമർശിക്കുന്നത്.
a). “കർത്താവു രക്ഷിക്കപെടുന്നവരെ ദിനം പ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.” Acts 2: 47; സഭ ജീവനുള്ള ദൈവത്തിൻ്റെതാണ് (1 Timothy 3: 15). സഭയിലൂടെ ആണ് നാം സ്നാനം പ്രാപിക്കുന്നത്. സ്നാനത്തിലൂടെ ആണ് നാം ക്രിസ്തുവിനോട് ചേരുന്നത്. ക്രിസ്തുവിനോട് ചേരുന്നവരെ ക്രിസ്തു സഭയോട് ചേർക്കുന്നു. (Acts 2 :47).
b). സഭ ക്രിസ്തുവിൻ്റെ ശരീരവും ക്രിസ്തു സഭയുടെ തലയുമാകുന്നു. (Ephesian 1: 23; 5: 23); തലയില്ലാതെ ശരീരത്തിന് പ്രവർത്തിക്കാൻ സാധിക്കാത്തതു പോലെ ശരീരമില്ലാതെ തലക്കും പ്രവർത്തിക്കാൻ സാധിക്കില്ല.
c) “സത്യത്തിൻ്റെ തൂണും അടിസ്ഥാനവുമായ ജീവനുള്ള ദൈവത്തിൻ്റെ സഭയാകുന്ന ദൈവാലയത്തിൽ….” ( 1 Timothy 3: 15).
d). സഭയിലൂടേ മാത്രമാണ് തിരുശരീര രക്തങ്ങൾ ലഭിക്കുന്നത്. തിരുരക്തശരീരങ്ങൾ ഭക്ഷിക്കാത്തവന് നിത്യജീവനില്ല (St . John 6: 53).
e). വിശ്വാസികൾ ക്രിസ്‌തുശരീരത്തിൻ്റെ ഓരോരോ അവയവങ്ങൾ ആകുന്നു. (1 Cor. 12: 27)
f). സഭ ക്രിസ്തുവിൻ്റെ മന്ദിരമാകുന്നു. (1 Peter 2: 4 – 8 ).Copyright ovsonline.in
g). “സഭയാം തിരുസഭയാ – മീ – ഞാൻ
അത്യുന്നതനുടെ മ-ണ-വാട്ടി
പാവന സഭ ചൊന്നി-ടു-ന്നു …..” സഭ ക്രിസ്തുവിൻ്റെ മണവാട്ടിയാണ്. സഭയ്ക്ക് പരിപാവനമായ അസ്തിത്വം ആണ് ഉള്ളത്. (Ephesians 5: 25 -27)
h). “……. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്ന പോലെ ഇരിക്കട്ടെ.” (St Mathew 18: 17). തമ്മിൽ ഉള്ള പ്രശ്‍നങ്ങൾക്കു സഭയുടെ മധ്യസ്ഥതയിൽ അന്തിമ പരിഹാരം കണ്ടെത്തണമത്രേ. സഭയെ കൂട്ടാക്കാതെ ഇരുന്നാൽ അവൻ നിനക്ക് പുറജാതിക്കാരനാകുന്നു.
i). “ലേവ്യപൌരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ അതിൻ്റെ കീഴിലാണല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്.(Hebrew 7: 11)
j). ” …. കാതോലികവും ശ്ലൈഹീകവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു” .

സഭയുടെ വിശേഷണങ്ങൾ ആണ് നാം വിശ്വാസപ്രമാണത്തിൽ കാണുന്നത്. സഭ കാതോലികമാണ്, ശ്ലൈഹീകമാണ്, ഏകമാണ് വിശുദ്ധമാണ്. ഏകവും സത്യവുമായ ഒരേ വിശ്വാസത്തിൽ നിലനിന്നിരുന്നു. ഇവിടെ നിന്നും നമ്മുക്ക് ഈ ലേഖനത്തിൻ്റെ രണ്ടാം ഭാഗത്തിലേക്കു കടക്കാം. Copyright ovsonline.in

“സഭയും വേദപുസ്തകവും”
സഭ ഏകമെന്നും ഒരേ വിശ്വാസത്തിൽ നിലനിന്നു എന്നും പറയുമ്പോൾ പല സഭകളിലെയും വിശ്വാസം തർക്കവിഷയമാക്കുന്നുണ്ടല്ലോ?
സഭകൾ അത്രെയും ഭിന്നിക്കപ്പെട്ടതു സത്യവിശ്വാസം ചോദ്യംചെയ്യപ്പെട്ടതു മൂലമാണ്. എന്നാൽ ഇന്ന് ദിനംപ്രതി വ്യക്തിഗത സഭകൾ രൂപപ്പെടുന്നു. പെന്തെക്കോസ്റ്റൽ സഭകളും വ്യക്തിഗത സഭകളും എല്ലാം രൂപപ്പെട്ടത് വേദപുസ്തകത്തെ സഭയ്ക്കു മുകളിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ്. വിശ്വാസത്തെ വേദപുസ്തകത്തിന്റെ വ്യാഖ്യാനത്തിലൂടെ കണ്ടെത്താനാണ് ഈ കൂട്ടർ ശ്രമിക്കുന്നതു. ആയതു കൊണ്ട് ഇവിടെ പ്രതിപാദിക്കുന്നതും സഭയയിൽ വേദപുസ്തകത്തിനുള്ള സ്ഥാനം എന്താണെന്നു ഉള്ളതാണ്.

വേദസഭകൾ ‘ ചോദിക്കുന്നു; വിശ്വാസത്തെ കണ്ടെത്തുന്നത് വേദപുസ്തകത്തിൽ നിന്നും മാത്രമാണ്. 66 പുസ്തകങ്ങൾ അടങ്ങിയ വേദപുസ്തകത്തിൽ ഇല്ലാത്ത പാരമ്പര്യങ്ങൾക്കു പിന്നാലെ പോകുന്നത് എന്തുകൊണ്ടാണ്? അത് ക്രിസ്തുവിരുദ്ധമാണ്. അടിസ്ഥാനം വേദപുസ്തകം മാത്രമാണല്ലോ?
സഭയ്ക്കു പറയാനുള്ളത്; ഏതെങ്കിലും ലിഖിതങ്ങളെ അടിസ്ഥാനമാക്കി അല്ല ക്രിസ്തു സഭ സ്ഥാപിച്ചത്. “നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്ന കർത്താവിൻ്റെ ചോദ്യത്തിനുള്ള മറുപടി പത്രോസ് കൊടുക്കുന്നത് ; “നീ ജീവനുള്ള ദൈവപുത്രനായ ക്രിസ്തു ആകുന്നു” എന്നാണ്. ഇവിടെ സഭയെ പണിയുന്നത് ആ വലിയ വിശ്വാസത്തിന്റെ മേൽ മാത്രം ആണ്. അതായതു സഭയുടെ അടിസ്ഥാനം ക്രിസ്തു ആണ്. വേദ പുസ്തകം സഭയുടെ സ്ഥാപനത്തിന് ദശാബ്ദങ്ങൾക്കു ശേഷം ഉണ്ടായതാണ്. ആധികാരികമായി കൂടിയിട്ടുള്ള ഒരു സുന്നഹദോസിലും വേദപുസ്തകത്തിൽ 66 പുസ്തകം മാത്രമായി നിജപ്പെടുത്തീട്ടില്ല.
സഭ വീണ്ടും പറയുന്നു; കർത്താവു ശിഷ്യന്മാരെ എന്തെങ്കിലും ലിഖിതങ്ങൾ നല്കികൊണ്ടല്ല സുവിശേഷം അറിയിക്കുവാൻ അയക്കുന്നത്. പ്രത്യേകം ഒന്നും എഴുതി ഏല്പിച്ചില്ല മറിച്ചു പരിശുദ്ധാത്മാവു വഴിനടത്തും എന്ന വാഗ്ദാനം അവർക്കു നൽകിക്കൊണ്ടാണ്. Copyright ovsonline.in

സഭ പറയുന്നത് കേൾക്കാം;
* “ആകയാൽ നിങ്ങൾ പുറപ്പെട്ടു ……. ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് ……” (St. Mathew 28: 20).
* “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (St. John 14: 26).
മുകളിൽ ഉദ്ധരിച്ച 2 വേദഭാഗങ്ങളും ചേർത്ത് പഠിക്കുമ്പോൾ ഒരു കാര്യം വ്യക്‌തമാണ്‌, ശിഷ്യന്മാർ ലോകത്തെ ഉപദേശിച്ചതും സുവിശേഷിച്ചതും പരിശുദ്ധാത്മാവു അവർക്കു സകലവും ഉപദേശിച്ചു നൽകുകയും മുൻപ് കർത്താവു പഠിപ്പിച്ചത് അവരെ ഓർമ്മപ്പെടുത്തുകയും ചെയ്തത് വഴിയാണ്. മറ്റു ചില വേദഭാഗങ്ങൾ ഇതിനോട് ചേർത്ത് പഠിക്കുവാനുള്ളത്;

1). ” ….വളരെ നിങ്ങളോടു പറവാനുണ്ട് …… സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിന്നെ സകല സത്യത്തിലും വഴിനടത്തും.” (St. John 16: 12 ,13)
2). “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേക അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു ……” (St John 20: 30)
3). “യേശു ചെയ്ത മറ്റു പലതും ഉണ്ട് അത് ഓരോന്നായി എഴുതിയാൽ എഴുതുന്ന പുസ്‌തകങ്ങൾ ലോകത്തിൽ തന്നെ ഒതുങ്ങുകയില്ല….” (St. John 21: 25)
4). “പൗലോസിനും ബര്ണബാസിനും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു ………ഈ തർക്ക സംഗതിയെ പറ്റി യെരുശലേമിൽ അപ്പോസ്തോലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു ..” (Acts 15: 2). വിശ്വാസത്തിൽ തർക്കങ്ങൾ ഉണ്ടായപ്പോൾ പൗലോസും ബർണബാസും സമീപിക്കുന്നത് സഭയുടെ അടുക്കൽ ആണ് (അപ്പോസ്തോലന്മാരുടെയും മൂപ്പന്മാരുടെയും )
5). “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജിക്കുന്നതു ആവശ്യം എന്നല്ലാതെ …….. പരിശുദ്ധാതമാവിനും ഞങ്ങൾക്കും തോന്നിയിരുന്നു.” (Acts 15: 28)
6). ” എന്നോട് പഠിച്ചും ഗ്രഹിച്ചും കെട്ടും കണ്ടുമുള്ളതു പ്രവർത്തിക്കുവിൻ.” (Philippians 4: 9)
7). “വി. പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പോസ്തോലന്മാരും മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തകൊള്ളണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരാമർത്ത മനസ് ഉണർത്തുന്നു.” (2 Peter 3: 2)
8). “നീ പല സാക്ഷികളുടെയും മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്പിക്ക ” (2 Timothy 2: 2)
9). “എന്നോട് കേട്ട പത്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കികൊള്ളുക ..” (2 Timothy 1 :13)

മുകളിലെ ഉദ്ധരിച്ച എല്ലാ വാക്യങ്ങളുടെയും അടിസ്ഥാനത്തിൽ ;
വിശുദ്ധ വേദപുസ്തകത്തിൽ പരാമർശിക്കാത്ത അനേക കാര്യങ്ങൾ ഉപദേശങ്ങൾ വഴിയായും കേട്ടതും കണ്ടതും വഴിയായും ആദിമ സഭയിലും പാരമ്പര്യപ്രകാരം അനുവർത്തിച്ചു വന്നിരുന്നു. ശിഷ്യന്മാർ അനുവർത്തിച്ചത് കൊണ്ടാണ് അവർ തങ്ങളുടെ പിൻഗാമികളോടും അത് പിന്തുടരുവാൻ പറയുന്നത്. വേദപുസ്തകത്തിൽ പരാമർശിക്കാത്ത അനേക അടയാളങ്ങളും പ്രവർത്തികളും ഉണ്ട്. (St. John 20: 30, 31; 21: 25). ഇവിടെ ഒരു കാര്യം വ്യക്തമാവുന്നത് വേദപുസ്തകത്തിൽ നിന്നും സഭ വിശ്വാസം പഠിക്കുകയോ സഭ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലോ അല്ല സ്ഥാപിതമായിരിക്കുന്നതുo. Copyright ovsonline.in

അല്പം വേദചരിത്രം
അംഗീകരിക്കപ്പെട്ട വേദപുസ്‌തകം പുതിയനിയമ കാനോൻ ക്രിസ്തീയ സഭയ്ക്ക് നാലാം നൂറ്റാണ്ടു വരെ ഉണ്ടായിരുന്നില്ല. വേദപുസ്തക പുതിയനിയമ കാനോൻ ഉണ്ടായതു എ.ഡി 325-ലെ നിഖ്യാസുന്നഹദോസിൽ വച്ചാണ്. മലയാളീകരയിൽ ആകട്ടെ മലയാളം പരിഭാഷ തുടങ്ങുന്നത് 19 നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ മാത്രമാണ്. അങ്ങനെ എങ്കിൽ ആ കാലമത്രെയും സഭ വളർന്നതും വിശ്വാസം പകർന്നതും വാമൊഴിയായോ കണ്ടതും കേട്ടതും ആയി പിന്തുടർന്നു വന്ന ആചാരാനുഷ്ഠനങ്ങൾ വഴിയോ ആണ്. നിഖ്യായിൽ അംഗീകരിക്കപ്പെട്ട പുസ്‌തകങ്ങൾ 66 മാത്രമല്ല.  എന്നാൽ നവീകരണ വിഭാഗങ്ങൾ അവരുടെ വിശ്വാസവ്യാഖാനത്തിനു നിരക്കാത്ത പുസ്തകങ്ങൾ ഒഴിവാക്കി 66 പുസ്തകമായി നിജപ്പെടുത്തി. അപ്പോസ്തോലിക കാലഘട്ടത്തിൽ ഉണ്ടായിരുന്ന പഴയ നിയമ (Septugiant ; Greek) 39 പുസ്തകത്തോടൊപ്പം 15 പുസ്തകങ്ങൾ കൂടി ഉൾപ്പെട്ടിരുന്നു. ഇവ അപ്പോക്രിഫ പുസ്തകങ്ങൾ എന്ന് അറിയപ്പെട്ടു. ഓർത്തഡോക്സ്‌ – കത്തോലിക്കാ സഭകൾ ഇവയെ ബൈബിളിൻ്റെ ഭാഗമായി തന്നെ കാണുന്നു.

ചില വാക്യങ്ങൾ കൂടി ശ്രദ്ധിക്കാം ;
1). ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ ഒന്നിച്ചു വന്നപ്പോൾ…. (Acts 20: 7).
2). അവൻ അപ്പം എടുത്ത അനുഗ്രഹിച്ച നുറുക്കി അവർക്കു കൊടുത്തു ഉടനെ അവരുടെ കണ്ണുതുറന്നു. (St. Luke 24: 30)
3). നാം അനുഗ്രഹിക്കുന്ന അനുഗ്രഹ പത്രം ക്രിസ്തുവിന്റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? …..നാം എല്ലാവരും ആ ഒരേ അപ്പത്തിൻ്റെ അംശികൾ ആകുന്നുവല്ലോ” (1 Cor 10: 16, 17)
4). “അവൻ വിരിച്ചൊരുക്കിയ ഒരു വൻമാളിക കാണിച്ചു തരും അവിടെ ഒരുക്കുവിൻ” (St. Luke 22: 12)

ഈ വാക്യങ്ങൾ പരിശോധിക്കാം ;
*ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ അപ്പം നുറുക്കുന്നു” എന്ന് പറയുന്നിടത്തു ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാളിൽ എന്തിനു കൂടിവരണം എന്നതിൻ്റെ കാരണം കുറയ്ക്കുന്നില്ല. മാത്രവുമല്ല എപ്രകാരം ആണ് അപ്പം നുറുക്കൽ നിർവഹിച്ചിരുന്നത് എന്ന് വിശദമാക്കുന്നുമില്ല. ഇതെല്ലം സഭയിൽ സജീവമായി നിലനിന്നിരുന്നത് കൊണ്ട് അതിൻ്റെ ശ്രുശ്രൂഷാരീതികൾ പരാമർശിച്ചിട്ടില്ല. വീണ്ടും Titus 1: 5; “…..ഞാൻ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ പട്ടണം തോറും മൂപ്പന്മാരെ ആക്കി വയ്കേണ്ടതിനും തന്നെ.” ഇവിടെ ശ്രദ്ധിക്കുക; ഇവിടെയും മൂപ്പന്മാരെ നിയമിക്കുന്ന പാരമ്പര്യത്തെ പറ്റി പരാമർശിക്കുന്നു എങ്കിലും ശ്രുശ്രൂഷാരീതികളെ പറ്റി പറയുന്നില്ല.”

മറ്റു പല ഭാഗത്തും കൈവയ്പ്പു നൽകുന്നതിനെ പറ്റി പറയുന്നു (Acts 6: 3; Acts 14: 23; Titus 1: 5 etc) എന്നാൽ ഇവിടെയെങ്ങും നടപടിചട്ടങ്ങളെ പറ്റി പരാമർശിക്കുന്നേയില്ല. ഇവിടെ 2 Timothy 1 :13 ചേർത്ത് പഠിക്കുക; “എന്നോട് കേട്ട് പത്യവചനം നീ ക്രിസ്തു യേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃക ആക്കികൊള്ളുക” വീണ്ടും 2 Thessalonians 3: 4 “ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നും നിങ്ങളെ കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു. “കേട്ടതും ആജ്ഞാപിച്ചതുമായവ നിങ്ങൾ ചെയ്യണമെന്ന് പരാമർശം ശ്രദ്ധേയമാണ്. ഞങ്ങൾ വാക്കിനാലും, ലേഖനത്താലും ഉപദേശിച്ചു തന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്ളുവിൻ ” (2 Thessalonians 2 :15 ).
Note: പ്രമാണങ്ങൾ എന്ന് മലയാള പരിഭാഷ തെറ്റിദ്ധാരണാജനകമാണ്. ഗ്രീക്ക് ഭാഷത്തിൽ PARADOSEIS എന്നാണ് കാണുന്നത്. അതായതു ‘പാരമ്പര്യം’ എന്ന് അർഥം. Copyright ovsonline.in

* തുടർന്ന് കുറിച്ചിരിക്കുന്നു ഓരോ വാക്യവും ശ്രദ്ധിക്കുക;
അപ്പം നിറക്കലിൻ്റെ പ്രാധാന്യത്തെ പറ്റിയാണ് കുറിക്കുന്നത്. നിത്യജീവൻ്റെ അനുഭവത്തിൽ നമ്മെ കൊണ്ടുവരുന്നത് ക്രിസ്തുതമ്പുരാൻ്റെ കാൽവരി യാഗം വഴി നമ്മുക്ക് ലഭിച്ച തിരുശരീരരക്തം മൂലമാണ്. അത് വേദപുസ്തകത്തിൽ നിന്നുമല്ല പിന്നെയോ പരിശുദ്ധ സഭയിലൂടെയാണ് ലഭിക്കുന്നത്.
St. John 6: 54; “നിങ്ങൾ മനുഷ്യപുത്രൻ്റെ മാംസം തിന്നാതെയും അവൻ്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവനില്ല”. വേദപുസ്തക വായനയിൽ കൂടി ദൈവഭക്തിയുടെ അനുഭവം ഉണ്ടാകാറുണ്ട് (St. Luke 24: 32) എന്നാൽ നിത്യജീവൻ പ്രാപിക്കുകയില്ല; അത് തിരുശരീരരക്തങ്ങൾ അനുഭവിക്കുന്നതിൽ കൂടി മാത്രമാണ് പൂർണമാകുന്നത് (St. Luke 24 :32). ഇപ്രകാരം ദൈവാലയത്തിൽ കൂടിവരുന്നതിൻ്റെയും അപ്പം നുറുക്കുന്നതിൻ്റെയും മറ്റും ധാരാളം ആചാരാനുഷ്ടാനങ്ങൾ വേദപുസ്തകം കുറിക്കുന്നു എന്നാൽ ആയതിൻ്റെ ശുശ്രൂഷരീതികളെ പറ്റി വിശദമാക്കുന്നില്ല താനും. അതായതു കേട്ടതും കണ്ടതുമായ പാരമ്പര്യങ്ങൾ നിലനിന്നത് കൊണ്ട് ഇവിടെ വിശദമാകീട്ടില്ല എന്ന് വേണം മനസിലാക്കുവാൻ. Copyright ovsonline.in

ആശയം ചുരുക്കത്തിൽ;
1). സഭ വേദപുസ്തകത്തിൽ നിന്നും രൂപം കൊണ്ടതല്ല, വേദപുസ്തകം സഭയിൽ രൂപം പ്രാപിച്ചിട്ടുള്ളതാണ്.
2). സഭ വിശ്വാസം പഠിച്ചത് വേദപുസ്തകത്തിൽ നിന്നുമല്ല. സഭയെ നടത്തുന്നത് പരിശുദ്ധാത്മാവാണ് (St. John 14: 26)
3). വേദപുസ്തകം സഭയെ സംബന്ധിച്ച് എഴുതപെട്ട പാരമ്പര്യം ആണ്. (Hebrews 2 :1 -4: അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തൻ്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? ) എഴുതപ്പെട്ടതും എഴുതപെടാത്തതുമായ വിശ്വാസവും പാരമ്പര്യങ്ങളുമാണ് സഭയിൽ കാണുന്നത്.
4). എഴുതപ്പെടാത്ത വിശ്വാസം എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്? എഴുതപ്പെടാത്തതും കേട്ടതും കണ്ടതുമായ അനേക ഉപദേശങ്ങളും പാരമ്പര്യങ്ങളും ആണ് എഴുതപ്പെടാത്ത വിശ്വാസമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ അടിസ്ഥാനമായ വാക്യങ്ങൾ പരിശോധിക്കാം
* എല്ലാം എഴുതപ്പെട്ടില്ല ; (“ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേക അടയാളങ്ങളും ….” (St. John 20 :30 ; 21 :25)
* ചുരുക്കത്തിൽ എഴുതപ്പെട്ടത്; (” ….ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.” (Hebrew 13: 22, 1 Peter 5 : 12).
* എഴുതിയേതെല്ലാം ലഭ്യമായിട്ടില്ല. ചില ലേഖനങ്ങൾ എഴുതപ്പെട്ടതിനെ പറ്റി പരാമർശിക്കുന്നു എങ്കിലും ആ പ്രത്യേക ലേഖനങ്ങൾ ഇന്നും കണ്ടെടുത്തിട്ടില്ല അല്ലെങ്കിൽ അത് നഷ്ട്ടപെട്ടിട്ടുണ്ട് എന്നാണ് പണ്ഡിത മതം.
Eg . 1). ഇദൊപ്രവാചകന്റെ ചരിത്രം പുസ്തകം (2 chronicles 13: 22); 2). Corinthians 5: 9; 7: 1; 3). 1 Thessalonians 5 : 27; 4). Collossians 4 :16
* എഴുതുവാനുള്ള പ്രയാസം മൂലം മുഖാമുഖമായി സംസാരിക്കുന്നു. (2 John 12)
* കേട്ടതും കണ്ടതും ഗ്രഹിച്ചതുമായ ഉപദേശം (Acts 2: 42; Philippians 4: 9)
* സഭയുടെ വിശ്വാസം എഴുതപ്പെട്ടതും എഴുതപെടാത്തതുമായ പാരമ്പര്യത്തിൽ നിന്നും ഉള്ളതാണ്.;
a). വാമൊഴിയായി ഏല്പിച്ചത് (2 Timothy 2 :1)
b). വരമൊഴിയായി കൈമാറിയത് (Philippians 4 :9)
c). മുഖാമുഖമായി തന്നത് (Philippians 3: 17; 3 John 13)
d). കേട്ടത് ശ്രേധയോടെ (Hebrews 2: 1)
e). ലിഖിത മൊഴി (2 Peter 3: 2 ; Philippians 4: 9). Copyright ovsonline.in

പ്രയോജനരഹിതമായതും വ്യർത്ഥവുമായ പാരമ്പര്യങ്ങൾ (1 Peter 1 :18);
ഈ ലേഖനത്തിൻ്റെ ചരിത്രം പഠിച്ചാൽ ഇത് എഴുതപ്പെട്ടത് ചില സ്ഥലങ്ങളിൽ ചിതറി പാർക്കുന്ന യെഹൂദാ ക്രിസ്ത്യാനികൾക്ക് വേണ്ടിയാണു. അവരുടെ ഇടയിൽ പൂർവികർ (യെഹൂദന്മാർ) അനുഷ്ടിച്ചു വന്നിരുന്ന ചില പാരമ്പര്യങ്ങളെ പറ്റി ആണ് ഇവിടെ പത്രോസ് പറയുന്നത്. “പിതൃപാരമ്പര്യം” എന്ന പദം ശ്രദ്ധേയമാണ്. ക്രിസ്തുതമ്പുരാൻ പോലും യെഹൂദന്മാരുടെ പല വികല പാരമ്പര്യങ്ങളെ ശകാരപൂർവം വിമർശിക്കുന്നുണ്ട്. ന്യായപ്രമാണത്തിൻ്റെ വികല വ്യാഖ്യാനങ്ങളെ തിരുത്തുന്നുണ്ട് (See Colossians 2: 8; St. Mathew 15: 2)

സഭയുടെ പാരമ്പര്യം എന്നാൽ എന്താണ്?
ക്രിസ്തുവിൽ നിന്നും ശിഷ്യന്മാർക്കും (Apostles) ശിഷ്യന്മാരിൽ നിന്നും അഭിഷിക്തന്മാർക്കും വരമൊഴിയായും വാമൊഴിയായും കൈമാറി ലഭിച്ചതായ വിശ്വാസങ്ങളും ആചാരങ്ങളും ആണ് സഭ പാരമ്പര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സഭയെ സംബന്ധിച്ച് വേദപുസ്തകം പാരമ്പര്യത്തിൻ്റെ ഒരു ഭാഗം ആണ്. മുൻപ് സൂചിപ്പിച്ച പോലെ എഴുതപെട്ട പാരമ്പര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വേദപുസ്തകം. അതായതു പല പാരമ്പര്യങ്ങളിൽ ഒന്ന്. സഭയാണ് വേദപുസ്തകം വ്യാഖാനിക്കേണ്ടത്. സഭ വേദപുസ്തകത്തെ വ്യാഖ്യാനിക്കുന്നത് പാരമ്പര്യങ്ങളെ മുൻനിർത്തിയാണ്. വേദവിശ്വാസികൾ പറയുന്ന വ്യർത്ഥ പാരമ്പര്യം പുരാതന/ ആദിമ സഭയുടെ പാരമ്പര്യമായിരുന്നു എങ്കിൽ പൗലോസ് ശ്ലീഹ പറയുന്ന “പാരമ്പര്യങ്ങളെ മുറക്ക് പിടിച്ചുകൊള്ളുവിൻ” (2 Thessalonians 2: 15 ) എന്ന വചനം തെറ്റല്ലേ; അപ്പോൾ വേദപുസ്തകം വൈരുദ്ധ്യം നിറഞ്ഞതാണോ?.

സഭയിലൂടെ ആണ് “രക്ഷ” യുടെ മാർഗങ്ങൾ ലഭിക്കുന്നത് എന്നും സഭയിലൂടെ ആണ് ക്രിസ്തുവിനെ അറിയുവാൻ കഴിയുന്നത് എന്നും ഓർക്കുക. സഭയില്ലാതെ ക്രിസ്തുസാന്നിദ്ധ്യവും ക്രിസ്തുവില്ലാതെ സഭയുമില്ലാത്തതിനാൽ ക്രിസ്തുവിലും അവൻ സ്ഥാപിച്ച സഭയിലും ഭരമേല്പിക്കപെട്ട പാരമ്പര്യത്തിലും ആണ് നമ്മുടെ ക്രിസ്തീയ വിശ്വാസങ്ങൾ അടിസ്ഥാനമിട്ടിരിക്കുന്നത്. അപ്രകാരം വേദപുസ്തകം കേവലം പാരമ്പര്യത്തിൻ്റെ ഭാഗം മാത്രം എങ്കിലും ദൈവഭക്തിയുടെ അനുഭവ തലം വേദപുസ്‌തകധ്യാനത്തിലൂടെ നമ്മുക്ക് പ്രാപിക്കാൻ സാധിക്കും.Copyright ovsonline.in

തോമസ് അലക്സ്
www.ovsonline.in

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – 1